ഇടുക്കി: കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പോലീസ് കാര്യക്ഷമായി ഇടപെടുന്നുണ്ടെന്ന് പറയുമ്പോഴും കുറ്റകൃത്യങ്ങളുടെ എണ്ണം മുന്‍കാലങ്ങളെക്കാള്‍ കൂടുന്നു. സംസ്ഥാനത്തെ മിക്ക ജയിലുകളും വിചാരണത്തടവുകാരെക്കൊണ്ടും ശിക്ഷിപ്പെട്ട തടവുപുള്ളികളെക്കൊണ്ടും വീര്‍പ്പുമുട്ടുകയാണ്. സംസ്ഥാന ജയില്‍ വകുപ്പ് ഈ മാസം ഒന്നാം തീയതി പുറത്തുവിട്ട കണക്കുകള്‍ ജയിലിലെ സ്ഥലപരിമിതിയാണ് കാണിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 727 പേരെ പാര്‍പ്പിക്കാനുള്ള ഇടമാണുള്ളത്. 1304 പേരാണ് ഇവിടെ കഴിയുന്നത്. ഇതില്‍ 555 പേര് വിചാരണ തടവുകാരാണ്. നെയ്യാറ്റിന്‍കര സ്പെഷ്യല്‍ ജയിലില്‍ 108 പേരെ പാര്പ്പിക്കേണ്ടയിടത്ത് 116 പേരാണ് കഴിയുന്നത്. ആറ്റിങ്ങള്‍ സബ് ജയിലില്‍ 43 തടവുകാര്‍ക്കുള്ള ഇടമാണ് അനുവദനീയമായിട്ടുള്ളത്. ഇവിടെ 66 പേരാണ് ഇപ്പോള്‍ കഴിയുന്നത്.
കൊല്ലം ജില്ലാ ജയിലിലെ സ്ഥിതിയും വ്യത്യസ്തമല്ല. 242 പേര്‍ക്കുള്ള ഇടത്തില്‍ 311 പേരാണ് കഴിയുന്നത്. കൊട്ടാരക്കര സബ് ജയിലില്‍ അമ്പത് പേരെ താമസിപ്പിക്കുവാനേ സ്ഥലമുള്ളൂ. ഇവിടെ കഴിയന്നത് അഞ്ച് വനിതകളടക്കം 115 പേരാണ്. പത്തനംതിട്ട ജില്ലാ ജയിലും ഹൗസ്ഫുള്ളാണ്. 45 പേര്‍ക്ക് മാത്രം ഇടമുള്ളിടത്ത് 72 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ല ജയില്‍ മാവേലിക്കര സബ് ജയില്‍ എന്നിവിടങ്ങളിലും തിരക്കുതന്നെ. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 560 പേര്‍ക്കാണ് ഇടം. ഇവിടെ 648 തടവുപുള്ളികള്‍ കഴിയുന്നു. എറണാകുളം ജില്ല ജയിലില്‍ അന്‍പതോളം പേരാണ് കൂടുതലായി കഴിയുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട്ട് സബ്ജയിലില്‍ ഇരട്ടിയോളം തടവുകാര്‍ അധികമായി കഴിയുന്നുണ്ട്. പൊന്‍കുന്നം ജയിലും തടവുകാരെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ വിവിധ ജയിലുകളില്‍ കഴിയുന്നത് 7058 പേരാണ്. ഇതില്‍ 6217 പേരെ പാര്‍പ്പിക്കാനുള്ള ഇടമേ ജയിലുകളിലുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: