കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം 32-ാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 12,13,14 തിയ്യതികളില്‍ കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയമാകും പ്രധാനചര്‍ച്ചാ വിഷയം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ. ജയപ്രസാദ് പറഞ്ഞു. കേരളത്തിലെ ഒരു ഉന്നതവിദ്യഭ്യാസ കേന്ദ്രം പോലും മികവിന്റെ കേന്ദ്രമായി വളര്‍ന്നില്ല.
സര്‍വ്വകലാശാലകള്‍ വിവാദകേന്ദ്രങ്ങളായി മാറി.മുന്നണി രാഷ്ട്രീയക്കാരും ജാതിമത വര്‍ഗീയ താല്‍പ്പര്യക്കാരും വിദ്യാഭ്യാസരംഗത്ത് ഇടപെടുന്നത് അപകടകരമാണെന്നും സ്ഥാപിതതാല്‍പ്പര്യത്തിന് വഴങ്ങാതെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലര്‍മാര്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
12 ന് 3 ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. ഐസിഎച്ച്ആര്‍ ചെയര്മാന് ഡോ. വൈ.എസ്. റാവു മുഖ്യ പ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് എന്നിവര്‍ പ്രസംഗിക്കും.
നവതിയിലെത്തിയ ഡോ. കെ. മാധവന് കുട്ടിയെ ഉദ്ഘാടന സഭയില്‍ സമാദരിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല പ്രശ്നങ്ങളും പ്രതിവിധികളും, ഉന്നത വിദ്യാഭ്യാസം, ദര്‍ശനം, ദൗത്യം, ഭാരതത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങള്‍, മാറുന്ന പ്രതിച്ഛായ, സാംസ്കാരിക പഠനം എന്നിവയും സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി പി ശ്രീനിവാസന്, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡേ. ബി. അശോക്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം, രാജസ്ഥാനിലെ എം.ഡി.എസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കൈലാസ് സോദാനി, ഡോ. കെ. ജയപ്രസാദ് , ഡോ. മധുസൂദനന്‍പിള്ള, ഡോ. മുരളിവല്ലഭന്‍, ഡോ. ആര്.സി. കരിപ്പത്ത്, തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
14 ന് ഉച്ചക്ക് 2 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. എം.ജി.എസ്. നാരായണന് മുഖ്യ പ്രഭാഷണം നടത്തും. ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാഭാ സുരേന്ദ്രന്, സ്വാഗത സംഘം മുഖ്യ സംയോജകന്‍ എം.എസ്. ബാലകൃഷ്ണന്, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: