വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയുടെ സമാരംഭത്തില്‍ ഈ വിശ്വമായി പ്രഭാസിച്ചത് ബോധം തന്നെയാണ്. അതിനാല്‍ മൂന്നുലോകങ്ങളും ബ്രഹ്മത്തില്‍ നിന്നും ഭിന്നമല്ല.
“ബ്രഹ്മം സമുദ്രംപോലെയാണ്. സൃഷ്ടികളാകുന്നത് അതിലെ അലകള്‍പോലെയും അവ ജലത്തെ ‘അനുഭവിക്കുന്നതു’പോലെയാണ്. ഈ സൃഷ്ടിക്കു ശേഷവും ശുദ്ധമായ ഉപാധിരഹിതമായ ആനന്ദമുണ്ട്.
അപ്പോള്‍പ്പിന്നെ എവിടെയാണ് ദ്വൈതം? അദ്വൈതം? അല്ലെങ്കില്‍ മറ്റെന്തെങ്കിലും?” സൃഷ്ടിയോ അതിന്റെ അഭാവമോ തമ്മില്‍ എന്താണന്തരം? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ആനന്ദാനുഭവങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?
സുഷുപ്തിയും സ്വപ്‌നവും നിദ്രയിലെ രണ്ടവസ്ഥാവിശേഷങ്ങളാണല്ലോ. അതുപോലെതന്നെയാണ് അനന്തബോധത്തില്‍ മാറി മാറിവരുന്ന പ്രകടിതം, അപ്രകടിതം എന്നീ രണ്ടനുഭവാവസ്ഥകള്‍. ലോകമെന്നത് വെറും സ്വപ്‌നനഗരമാണെന്ന അറിവുള്ളപ്പോള്‍ ഒരുവനിലെ പ്രത്യാശകള്‍ അതിലൂന്നുകയില്ല. ദിവാസ്വപ്‌നക്കാരന്‍ വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങളേയും പ്രത്യാശകളേയും വെച്ചുപുലര്‍ത്തുന്നു. അത്തരം ദിവാസ്വപ്‌നങ്ങളിലും ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നുവെങ്കിലും അവയ്‌ക്കൊന്നിനും വാസ്തവത്തില്‍ നിലനില്‍പ്പില്ല.
ഈ ലോകത്തിന്റെ നിലനില്‍പ്പിന് മറ്റെന്തെങ്കിലും വിശദീകരണം നിങ്ങള്‍ തേടുന്നുണ്ടെങ്കില്‍ മനോവിഭ്രാന്തി, മോഹഭ്രമങ്ങള്‍, ഉന്മാദാവസ്ഥ, പിച്ചും പേയും പറയുന്ന അവസ്ഥ എന്നിവയെല്ലാം സത്യമാകാനുള്ള സാദ്ധ്യതകളെയും അംഗീകരിച്ചുകൂടെ?
മനസ്സിനെ പലതരത്തില്‍ മാറ്റിമറിക്കുന്നതില്‍നിന്നുമുള്ള നിയന്ത്രണമാണ് ധ്യാനതലത്തില്‍ നാം അഭ്യസിക്കുന്നത്. പരമമായ ജഡാവസ്ഥയാണത്. എന്നാല്‍ മനസ്സ് യഥേഷ്ടം മേഞ്ഞു നടക്കുന്നതാണ് വൈവിദ്ധ്യതയെ ഉണ്ടാക്കാനുള്ള കാരണം. അതാണ് സംസാരഹേതു.
അത്തരം ധ്യാനപരിശീലനംകൊണ്ട് സമതാഭാവം ഉണ്ടാവുകയില്ല. ബലംപ്രയോഗിച്ച് മനസ്സിനെ നിയന്ത്രിച്ച് എല്ലാ ഉപാധികളും നിരോധിച്ചാല്‍ മോക്ഷം ലഭ്യമാണെങ്കില്‍ സുഷുപ്തിയവസ്ഥയും അങ്ങിനെയുള്ളതല്ലേ? അതിനാല്‍ സൃഷ്ടിയെന്നത് മിഥ്യയാണെന്ന തിരിച്ചറിവിന്റെ നിറവില്‍ മാത്രമേ മോക്ഷദായകമായ ആത്മജ്ഞാനം അങ്കുരിക്കുകയുള്ളൂ. അങ്ങിനെയുള്ള മോക്ഷം നിര്‍വികല്‍പസമാധി അന്തമില്ലാത്തതും അനന്തവും ഉപാധിരഹിതവുമാണ്.
യാതൊരു കാലുഷ്യവുമില്ലാതെ സാധകന്‍ ആത്മജ്ഞാനത്തില്‍ രൂഢമൂലനായി നിലകൊള്ളുന്നു. ഈയവസ്ഥയ്‌ക്കാണ് ശാശ്വതമായ നിദ്ര, തുരീയം, നിര്‍വാണം, മോക്ഷം എന്നൊക്കെപ്പറയുന്നത്. ധ്യാനാവസ്ഥഎന്നത് പൂര്‍ണ്ണപ്രബുദ്ധതയുടെ തലത്തിലാണുള്ളത്. വസ്തുപ്രപഞ്ചം മിഥ്യയാണെന്ന അവബോധം പരമമായ ഉദ്ബുദ്ധതയാണ്. അത് ജഡാവസ്ഥയല്ല, സുഷുപ്തിയല്ല, നിര്‍വികല്‍പമോ സവികല്‍പമോ ആയ സമാധിയല്ല. സങ്കല്‍പ്പിച്ചുണ്ടാക്കിയ ഒരുയഥാര്‍ത്ഥതലവുമല്ല.
അതില്‍ വിശ്വം നിലകൊള്ളുകയും അതേസമയം വിലയനം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ ഏകത, അനേകത, വൈവിദ്ധ്യത, അവയുടെ പലവിധം സംഘാതങ്ങള്‍, ഒന്നുമില്ല. ഇവയുടെ അഭാവവും അതിലില്ല. അത് പരമപ്രശാന്തതയാണ്. അതിലുള്ളതും പരമപ്രശാന്തതയാണ്.
ഈ ശാസ്ത്ര ഗ്രന്ഥത്തെ രാത്രിപകലുകള്‍ മുഴുവന്‍ നിസ്തന്ദ്രമായി പഠനം ചെയ്തു ഗവേഷണം ചെയ്തു മാത്രമേ ഈയറിവ് ഉണര്‍വ്വായി നമ്മില്‍ അങ്കുരിക്കൂ. തീര്‍ത്ഥാടനം, ദാനം, ജ്ഞാനസമ്പാദനം, ധ്യാനം, യോഗാഭ്യാസം, തപസ്സ്, യാഗകര്‍മ്മാദികള്‍ ഇവയ്‌ക്കൊന്നും പരിപൂര്‍ണ്ണതയെ പ്രദാനം ചെയ്യാന്‍ കഴിയില്ല.
സ്വര്‍ഗ്ഗം മുതലായ താല്‍കാലിക ഫലങ്ങള്‍ നല്‍കാന്‍ അവയ്‌ക്കാകുമായിരിക്കുമെങ്കിലും മനോമോഹം ഇല്ലാതാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ക്കൊന്നിനും കഴിയില്ല. മോഹം മായണമെങ്കില്‍ ആത്മജ്ഞാനം ഉണരണം. അതിന് ഈ ഗ്രന്ഥം ശ്രദ്ധയോടെ പഠിക്കുന്നതുപോലെ ഉത്തമമായ മറ്റൊരു മാര്‍ഗ്ഗവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: