2014 നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ മലയാളഭാഷാ വാരാചരണമായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ജി. ഓഡിറ്റോറിയത്തില്‍ പതിവുപോലെ ഉദ്ഘാടനം നടന്നു. എന്നാല്‍ ഇത്തവണ പരിഷത്ത് ഒരു വിപ്ലവം സൃഷ്ടിച്ചു!
തമിഴ് സാഹിത്യകാരനായ സിര്‍പ്പി ബാലസുബ്രഹ്മണ്യം ഇംഗ്ലീഷില്‍ പ്രസംഗിച്ചുകൊണ്ടാണ് മലയാള വാരാചരണം ഉദ്ഘാടനം ചെയ്തത്! അക്കാര്യം ഒരു പത്രമെങ്കിലും പ്രാധാന്യത്തോടെ അടുത്തദിവസം വാര്‍ത്തയാക്കിയിരുന്നു. അവരെ അഭിനന്ദിക്കാതെ വയ്യ.
സമസ്തകേരളീയരുടേയും ചിന്തയ്‌ക്ക് വിഷയീഭവിക്കേണ്ടുന്ന ചില കാര്യങ്ങള്‍ അതിലുണ്ട്.
ഏതായാലും മലയാളവാരാചരണത്തിന്റെ തുടക്കം കുറിച്ച പ്രശസ്തനായ തമിഴ്‌സാഹിത്യകാരന്റെ ഇംഗ്ലീഷ് പ്രഭാഷണം കേള്‍ക്കാനുള്ള സുവര്‍ണാവസരം എനിക്ക് നഷ്ടമായി; മറ്റൊരിടത്തു പോകേണ്ടി വന്നു. ആകാശവാണിയുടെ കൊച്ചി നിലയം അതിന്റെ രജതജൂബിലി-ഇരുപത്തഞ്ചാം വാര്‍ഷികം-ആഘോഷിക്കുകയായിരുന്നു.
സാര്‍ത്ഥകവും സഫലവുമായ ഭാഷാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹ്യ പ്രശ്‌നങ്ങളെല്ലാം ഇഴചേര്‍ന്ന് 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും വിളംബരപ്പെടുത്തുകയുമായിരുന്നു, ആകാശവാണി കൊച്ചി നിലയം. അങ്ങനെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എത്രയുണ്ട് പരിഷത്തിന്റെ പക്കല്‍ വിളംബരപ്പെടുത്തുവാന്‍ എന്ന ചോദ്യമാണ് അപ്പോള്‍ എന്നില്‍ ഉണ്ടായത്.
അസംബന്ധം! ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ഇത് ഗവണ്‍മെന്റ് സ്ഥാപനമല്ല. ഫണ്ടില്ല. എന്നൊക്കെയാവും ഓരോ പ്രതികരണങ്ങള്‍.
അല്ല. പ്രസക്തിയുണ്ട്. 1989ല്‍ ആരംഭിച്ച കൊച്ചി ആകാശവാണിയും 1989 ല്‍ തന്നെ ആരംഭംകുറിച്ച സാക്ഷരതാ പ്രസ്ഥാനവും രജതജൂബിലി ആഘോഷിക്കുന്നതിന്റെ വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍ ഒരുവര്‍ഷം മുമ്പേ 1988 ല്‍ മലയാള ദിനാചരണം ആരംഭിച്ചതിന്റെ രജതജൂബിലിക്കാര്യം എന്തുകൊണ്ട് പരിഷത്തിന്റെ ചിന്തയില്‍ ഉണ്ടായില്ല?
നവംബര്‍ ഒന്ന് ഭാഷാദിനമായി ആചരിക്കണമെന്ന നിര്‍ദ്ദേശം 1988 ല്‍ പരിഷത്തിന്റെ ഭരണസമിതി അംഗമായിരിക്കേ ഞാനാണ് മുന്നോട്ടുവച്ചത്. അത് അംഗീകരിക്കപ്പെടുകയായിരുന്നു. നേരത്തെ തന്നെ ഇക്കാര്യത്തില്‍ പലരുമായും ഞാന്‍ എഴുത്തുകുത്തുകള്‍ നടത്തിയിരുന്നതാണ്.
ലേഖനങ്ങളും എഴുതി യശഃശരീരനായ സി.അച്ചുതമേനോന്‍, എന്‍.വി.കൃഷ്ണവാരിയര്‍, ഡി.സി.കിഴക്കേമുറി തുടങ്ങിയവരുടെ കത്തുകളും അന്നത്തെ പരിഷത്ത് പ്രസിഡന്റ് സി.പി.ശ്രീധരന്റെ പ്രസ്താവനയും എന്റെ പക്കല്‍ സൂക്ഷിപ്പുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ പരിഷത്തില്‍ എനിക്ക് ഇടം കിട്ടിയില്ല.
ഭരണസമിതിയില്‍ അംഗമാകാനായില്ല. എങ്കിലും വ്യക്തിപരമായി ആകാവുന്നതെല്ലാം ഞാന്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അതില്‍ തൃപ്തിപ്പെടാതെ എന്തുചെയ്യാന്‍! സമസ്ത കേരള സാഹിത്യപരിഷത്ത് ചിലരുടെ മാത്രം പോക്കറ്റു സംഘടനയായിപ്പോയില്ലേ?
സ്വന്തമായ സ്ഥലവും കെട്ടിടവും സാമ്പത്തികഭദ്രതയും ഇപ്പോള്‍ എറണാകുളത്തുള്ള സാഹിത്യപരിഷത്തിനുണ്ട്. പ്രവര്‍ത്തനപദ്ധതികളുണ്ടെങ്കില്‍ ഗവണ്‍മെന്റു സഹായമോ പൊതുജനസഹായമോ ലഭിക്കാതിരിക്കില്ല. പക്ഷേ ആരു മിനക്കെടും? രണ്ടു ദശാബ്ദത്തിലധികമായി ഇരുന്നിരുന്നു മുരടിച്ച ഒരു ഭരണസമിതിയാണുള്ളത് എന്നതത്രെ പ്രശ്‌നം. പുതുനാമ്പുകളും പൂക്കളും കായ്‌കളും ഉണ്ടാകുവാന്‍ സാധ്യത കുറവാണ്. പഴയതും പുതിയതുമായ സാഹിത്യകാരന്മാരുടെ അംഗത്വ പ്രവാഹത്തിന് അവര്‍ തടയിട്ടിരിക്കയാണ്.
എന്നാല്‍ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത ഇപ്പുറത്തുണ്ട്. എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, വക്കം പുരുഷോത്തമന്‍, പി.സി.ചാക്കോ, എ.സി.ജോസ്, കെ.എം.ഐ.മേത്തര്‍, എം.ബാവ മൂപ്പന്‍ തുടങ്ങിയ രാഷ്‌ട്രീയ മുതലാളിമാര്‍ സാഹിത്യപരിഷത്തിലെ ആ ജീവനാന്ത അംഗങ്ങളാണ്. പക്ഷേ അക്കിത്തം, ഒഎന്‍വി, എംടി, ടി.പത്മനാഭന്‍, സാനുമാഷ്, സുഗതകുമാരി, യൂസഫലി, സാറാ ജോസഫ് തുടങ്ങിയവരെയൊന്നും സാഹിത്യപരിഷത്ത് അംഗങ്ങളാക്കിയിട്ടില്ല. ഇനി വായനക്കാര്‍ പ്രഗത്ഭരായ നൂറു പുതിയ എഴുത്തുകാരുടെ പേരുകള്‍ ഓര്‍ത്തുനോക്കൂ. അവരില്‍ തൊണ്ണൂറു ശതമാനവും അംഗങ്ങളായിരിക്കയുമില്ല!
പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ പരിഷത്ത്? എന്തിനുവേണ്ടിയാണ് ഈ അംഗത്വനിഷേധവും നിയന്ത്രണങ്ങളും? ഏതു ഭീകരനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം? എന്നിങ്ങനെ പലതും ചോദിക്കാനുണ്ട്; പറയാനും. അവയില്‍ മാതൃകയ്‌ക്കായി നാലഞ്ചു കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാം.
സാഹിത്യപരിഷത്തിനു ഒരു പഴയ പ്രസ്സുണ്ടായിരുന്നു. അതു ആക്രിക്കടക്കാര്‍ക്കു വിറ്റു എന്നുപറയാം. പോട്ടെ. പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചെറിയ ഒരു പ്രസ് നടത്തുവാന്‍ തോന്നിയില്ല.
സാഹിത്യപരിഷത്ത് എന്ന പേരില്‍ ഒരു മാസിക പണ്ടു പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യതല്‍പ്പരര്‍ക്കിടയില്‍ ആശയവിനിമയത്തിനു ഒരു ബുള്ളറ്റിന്‍ പോലെയെങ്കിലും അതുനടത്താന്‍ ഭാരവാഹികള്‍ക്കാവുന്നില്ല.
സാഹിത്യപരിഷത്തിന് ഒരു ഗ്രന്ഥശാലയുണ്ട്. പുസ്തകങ്ങള്‍ ഒരു ക്രമവുമില്ലാതെ, കാറ്റ്‌ലോഗില്ലാതെ, അലമാരകളില്‍ വായനക്കാരെ കാത്തിരിക്കുന്നു. വേണ്ടുന്ന പുസ്തകം കണ്ടെടുക്കാന്‍ വിഷമം.
സാഹിത്യപരിഷത്തിന്റെ ചരിത്രം എന്ന ഒരു പുസ്തകം പരിഷത്ത് തന്നെ കുറച്ചുവര്‍ഷം മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ഒരു കോപ്പിപോലും ചോദിച്ചിട്ടു കിട്ടിയില്ല.
സാഹിത്യപരിഷത്തിനു 87 വയസ്സായി. അത് ഒരു മേന്മയായി എടുത്ത് കൂടുതല്‍ നന്മ ചെയ്യാം. ക്ഷീണാവസ്ഥയായി എടുത്തു ഒടിഞ്ഞുകുത്തി ഇരിക്കുകയുമാവാം. രണ്ടാമത്തേതാണ് പരിഷത്ത് ഭാരവാഹികള്‍ സ്വീകരിച്ചിരിക്കുന്നത്. പഴയ തപാല്‍ വിലാസമേ ലറ്റര്‍ ഹെഡില്‍ കാണൂ. വെബ്‌സൈറ്റ് ഇ-മെയില്‍ തുടങ്ങിയ നൂതന വിജ്ഞാന വിവര വിനിമയ സൗകര്യങ്ങള്‍ക്കുനേരെ അവര്‍ കണ്ണടച്ചിരിക്കയാണ്.
ഈ ആലസ്യം അരുത്. കെട്ടിക്കിടക്കുന്ന അഴുക്കുജല തടാകമായി പരിഷത്ത് മാറരുത്. അതിലേക്ക് ശുദ്ധജല പ്രവാഹം ഒഴുകിയെത്തണം. പുറമേക്ക് സമൃദ്ധമായി ഒഴുകി കൈവഴികളും തീര്‍ത്തു സമൂഹത്തിന് ഉന്മേഷം പകരണം.
ചുരുക്കത്തില്‍ ഇപ്പോഴത്തെ ‘സ്വച്ഛ് ഭാരത്’ പദ്ധതിയെപ്പോലെ ഒരു ”സ്വച്ഛ് സാഹിത്യം; സ്വച്ഛ് പരിഷത്ത്” എന്ന മറ്റൊരു പദ്ധതിയും നമുക്ക് ആവശ്യമായിരിക്കുന്നു. മഹത്തായ പാരമ്പര്യമുള്ള ഈ സംഘടന പുനരുജ്ജീവിക്കപ്പെടണം, സുതാര്യമായും വിശാലവീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും കര്‍മനിരതമാകണം എന്ന ആഗ്രഹത്താല്‍ ഇത്രയും കുറിച്ചുവെന്നേയുള്ളൂ, പ്രതീക്ഷകളോടെ.
















