കണ്ണൂര്‍: ഇന്നലെ അന്തരിച്ച സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി.രാഘവന് പോരാട്ടം ജീവിതമാക്കിയ നേതാവാണ്. സിപിഎമ്മിലുണ്ടായിരുന്നപ്പോഴും രാജിവെച്ച് സിഎംപി രൂപീകരിച്ചത്തിനുശേഷവും ഇരുപാര്‍ട്ടികളിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു രാഘവന്. അണികളെയും നേതാക്കളെയും ചൂണ്ടുവിരലില്‍ നിര്‍ത്തിയ അദ്ദേഹം തന്റെ അപ്രമാദിത്വത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ അവസാനകാലംവരെ ആരേയും അനുവദിച്ചില്ല.
ബദല്‍രേഖയുടെ പേരില്‍ സിപിഎമ്മിന്റെ അവസാന വാക്കായിരുന്ന ഇഎംഎസിനോട് പോലും ഏറ്റുമുട്ടാനുളള തന്റേടം രാഘവന് കാണിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ വന്നുപ്പെട്ട പ്രതിബന്ധങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം.
1994 നവംബര്‍ 24 ന് കൂത്തുപറമ്പില്‍ ബാങ്ക് ഉദ്ഘാടനം ചെയ്യാന്‍ പോവുകയായിരുന്ന രാഘവനോട് പോലീസും രാഷ്ട്രീയ-ഭരണനേതൃത്വങ്ങളും പരിപാടിയില്‍ നിന്നും വിട്ടുനില്ക്കണമെന്നാവശ്യപ്പെട്ടിട്ടും പരിപാടി സ്ഥലത്തേക്ക് പോയി. തുടര്‍ന്ന് മന്ത്രിയായിരുന്ന രാഘവനെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞതും പോലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ മരിക്കാനിടയായതും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായിരുന്നു.
എകെജി ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം, പാമ്പുവളര്‍ത്തു കേന്ദ്രം, പറശ്ശിനിക്കടവ് ആയുര്‍വേദ ആശുപത്രി തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടത് രാഘവന്റെ നേതൃത്വത്തിലായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വേദിയായ പരിയാരം മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടന ഘട്ടത്തില്‍ കേന്ദമന്ത്രിയെ തടയുമെന്ന് സിപിഎം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ഹെലികോപ്റ്ററില്‍ പരിയാരത്തെത്തിച്ച് ഉദ്ഘാടനം ചെയ്യിച്ച് സിപിഎമ്മിനു മുന്നില്‍ രാഘവന് തന്റെ ശക്തി തെളിയിക്കുകയുണ്ടായി.
സിഎംപിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന എകെജി ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുടെ ഭരണം സിപിഎം പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ സംസ്ഥാനഭരണമാറ്റത്തെത്തുടര്ന്ന് രണ്ട് തവണ സിപിഎമ്മില്‍ നിന്നും രാഘവന് തിരിച്ചുപിടിക്കുകയുണ്ടായി. താനുണ്ടാക്കിയ സ്ഥാപനങ്ങളില്‍നിന്ന് അപമാനിച്ചും അവഹേളിച്ചും ഇറക്കിവിട്ടപ്പോഴും തലയുയര്‍ത്തിത്തന്നെയായിരുന്നു രാഘവന് പടിയിറങ്ങിയത്.
എകെജി ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മുകാര്‍ പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തു കേന്ദ്രത്തിലെ മിണ്ടാപ്രാണികളെ ചുട്ടുകൊന്ന സംഭവം രാഘവനെ ഏറെ വേദനിപ്പിച്ചിരുന്നു. പാര്‍ക്കിലെ ദയനീയരംഗം വീക്ഷിച്ച രാഘവന് തന്റെ ജീവിതത്തില്‍ അദ്യമായാണ് കണ്ണീര് പൊഴിച്ചതെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന പലരും പറയാറുണ്ടായിരുന്നു.
എകെജി, പരിയാരം തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രണ്ടുതവണ സിപിഎമ്മുകാര്‍ ജന്മസ്ഥലമായ പാപ്പിനിശ്ശേരിയിലെ രാഘവന്റെ വീട് തീവെച്ച് നശിപ്പിച്ചിരുന്നു. എന്നിട്ടും ആത്മവീര്യം ചോരാതെ സിപിഎമ്മിനെതിരെ ശത്രുപക്ഷത്ത് നിന്ന് പോരാടി. നിരന്തരമായ സിപിഎം ആക്രമണം കാരണം താമസം കണ്ണൂര്‍ ബര്‍ണശ്ശേരിയില്‍ സ്വന്തമായി വീട് പണിത് അങ്ങോട്ട് മാറ്റുകയും ചെയ്തിരുന്നു.
സിപിഎം വിട്ട രാഘവന് 1986 ജൂണ്‍ 23 ന് സിഎംപി രൂപീകരിച്ച് യുഡിഎഫില്‍ ചേക്കേറി അഴീക്കോട് മണ്ഡലത്തില്‍ നിന്നും ജയിച്ച് എംഎല്‍എയും മന്ത്രിയുമായി. താന്‍ കൈപിടിച്ച് സിപിഎമ്മിന്റെ നേതൃനിരയിലേക്ക് കൊണ്ടുവന്ന ഇ.പി.ജയരാജനെയായിരുന്നു അന്ന് രാഘവന് പരാജയപ്പെടുത്തിയത്. പത്തു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഏഴു തവണ വിജയം കാണുകയും മൂന്നുതവണ പരാജയം നുണയുകയും ചെയ്ത രാഘവന് സിപിഎം വിട്ടശേഷം രണ്ട് തവണ സഹകരണ-തുറമുഖ വകുപ്പ് മന്ത്രിയായി സിപിഎമ്മിനോട് മധുരപ്രതികാരം ചെയ്തിരുന്നു. ഇത്തരത്തില്‍ നിശ്ചയദാര്‍ഡ്യത്തോടെ തന്റെതായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സിപിഎമ്മിലായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഏതറ്റം വരെയും പോകാന്‍ തയ്യാറായ രാഘവന് ജീവിതം പോരാട്ടമാക്കിയ നേതാവായിരുന്നു.
ഏറ്റവുമൊടുവില്‍ നിലവിലെ യുഡിഎഫ് ഭരണത്തില്‍ സിഎംപിക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുന്നണി വിടുമെന്ന പ്രഖ്യാപനംപോലും നടത്താന്‍ രാഘവന് തന്റേടം കാണിച്ചിരുന്നു. യുഡിഎഫ് ഭരണത്തില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന രാഘവന് തന്റെ സ്വേച്ഛാധിപത്യം നിലനിര്‍ത്തുകയും യുഡിഎഫ് നേതൃത്വത്തെ ഗൗനിക്കാതെ തീരുമാനങ്ങളെടുത്തും തന്റെ വ്യക്തിപ്രഭാവം തെളിയിക്കുകയും ചെയ്തിരുന്നു. ഭരണാധികാരിയെന്ന നിലയില്‍ ഉത്തരമലബാറിലെ വികസന കാര്യത്തില്‍ പ്രത്യേകിച്ച് ആതുരശുശ്രൂഷാ രംഗത്ത് നിരവധി സംഭാവനകള്‍ നല്കിയ നേതാവാണ് അദ്ദേഹം. ഏതാനും മാസങ്ങളായി പക്ഷാഘാതം ബാധിച്ച് രാഘവന് ശയ്യാവലംബിയായ ശേഷം സിഎംപിക്കുള്ളിലുണ്ടായ പിളര്‍പ്പും ഇതിന്റെ പേരില്‍ തന്റെ കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടായ ശൈഥില്യവും അറിഞ്ഞിരുന്നില്ല.
1967 ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സിപിഎം സെക്രട്ടറിയായിരുന്ന രാഘവന്റെ കാലത്താണ് കണ്ണൂര്‍ ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ ശൈലിക്ക് തുടക്കം കുറിച്ചത്. ഈ കൊലപാതക ശൈലിക്ക് രാഘവന്റെ മൗനാനുവാദവും അറിവും ഉണ്ടായിരുന്നുവെന്നതും ഈ വേളയില്‍ വിസ്മരിക്കാനാവില്ല. എന്നാല്‍ ഒടുവില്‍ അതേ സിപിഎമ്മില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ ജീവന് നിരന്തരം ഭീഷണിയുയര്ന്നുവെന്നതും സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: