925. പൂജാകര്മ്മവിധായകഃ – ഈ പൂജ ഭക്തന് തന്റെ മുമ്പില്‍ ഭഗവാന് സ്ഥിതിചെയ്യുന്നതായി സങ്കല്പിച്ചു ചെയ്യുന്നു. ‘സ്വാര്ത്ഥപൂജ’ തനിക്കു സംതൃപ്തിയും ഭഗവാന്റെ പ്രീതിയും ലഭിക്കുന്നതിനായി ഭക്തന് നേരിട്ടു ഭഗവാനെ പൂജിക്കുന്നു എന്നര്‍ത്ഥം. തനിക്കുപകരം ഒരു പൂജാരിയെക്കൊണ്ട് ഇക്കാര്യം ചെയ്യിക്കാം.
ചെയ്യിക്കുന്നയാള്‍ സാക്ഷിയായി ഭഗവാനെ വണങ്ങിയിരിക്കെ കൂലിക്കാരനായ പൂജാരി ചെയ്യുന്ന പൂജ പരാര്‍ത്ഥപൂജ ഭക്തന് കൊടുക്കുന്ന പ്രതിഫലത്തിനുവേണ്ടി മാത്രം ചെയ്യുന്ന പൂജയെ ബഹുമാന്യമെന്നു പറയാനാവില്ല. പക്ഷേ സമൂഹത്തിനുവേണ്ടി ചെയ്യുന്ന പരാര്‍ത്ഥപൂജ സമൂഹത്തിന്റെ ആവശ്യമാണ്.
ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയെ ആ നാട്ടിലെ ഭക്തരെല്ലാം ശ്രീകോവിലില്‍ കടന്നു പൂജിക്കാന്‍ ശ്രമിച്ചാല്‍ ആകെ അലങ്കോലമാകും. അവിടെ ഭക്തസമൂഹത്തിന്റെ ഭൃത്യനായ പൂജാരി ആവശ്യമാണ്. ആ പൂജാരി നടത്തുന്ന പൂജ തന്റെ ആത്മസംതൃപ്തിക്കുവേണ്ടിയുള്ളതല്ല, ലോകബോധ്യത്തിനുള്ളതാണ്. അതിന്റെ ചടങ്ങുകള്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കത്തക്കവണ്ണം ചിട്ടപ്പെടുത്തിയതാകണം. ക്ഷേത്രങ്ങള്‍ പലതായപ്പോള്‍ എല്ലാത്തിനും സ്വീകരിക്കാവുന്ന പൂജാവിധികള്‍ ആവശ്യമായിത്തീര്‍ന്നു. ഭക്തപ്രിയനായ ഭഗവാന്‍തന്നെ ക്ഷേത്രപുജയ്ക്കു വേണ്ട സംവിധാനം ആചാര്യന്മാരിലൂടെ പ്രചരിപ്പിച്ചു. ഇപ്പോള്‍ നിലവിലുള്ള ക്ഷേത്ര സംവിധാനവും പൂജാക്രമവും ഭഗവത്പ്രേരണകൊണ്ടുണ്ടായതാണ്.
സ്വാര്ത്ഥപൂജയില് ഭക്തനും ഭഗവാനും മാത്രമേ പങ്കെടുക്കുന്നുള്ളൂ. അവിടെ ഭക്തിക്കാണു പ്രാധാന്യം. ചടങ്ങുകള്‍ക്കു പ്രസക്തിയില്ല. എങ്കിലും ക്ഷേത്രപൂജയിലും പരാര്ത്ഥപൂജയിലൂം കൂടി പരിചയിച്ച ചടങ്ങുകള്‍ ഭക്തനും സ്വീകരിക്കും. അധികംപേരും ചിത്രങ്ങളാണ് ഭഗവാന്റെ പ്രതീകമായി പൂജയ്ക്ക് ഉപയോഗിക്കുന്നത്. അഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കാതെ തരമില്ല. എങ്കിലും ധൂപം, ദീപം, നീരാജനം, നൈവേദ്യം തുടങ്ങിയ പൂജാവിധികള്‍ സ്വാര്‍ത്ഥ പൂജയിലും ആചരിക്കാറുണ്ട്.
സ്വാര്ത്ഥപൂജയ്ക്കു രണ്ടുവിഭാഗം ഭഗവാന്‍തന്നെ വിധാനം ചെയ്തിട്ടുണ്ട്. ഒന്ന് ബാഹ്യപൂജ മറ്റൊന്ന് മാനസപൂജ. ബാഹ്യപൂജയ്ക്ക് ഉപകരണങ്ങളും പൂജാദ്രവ്യങ്ങളും വേണം. ഭഗവാന്റെ പ്രതീകമായ വിഗ്രഹം ചിത്രം തുടങ്ങിയവ ചാര്‍ത്താനുള്ള ആഭരണങ്ങളും പൂമാലകളും ദീപം, ധൂപത്തിനും നീരാജനത്തിനുമുള്ള ഉപകരണങ്ങള്‍.
നൈവേദ്യമായി അര്‍പ്പിക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഇങ്ങനെ പലതും. ഇതെല്ലാം ഒരുക്കി ഭക്തിയോടെ നാട്ടില്‍ പ്രചാരമുള്ള ആരാധനാക്രമത്തെ കഴിവുള്ളിടത്തോളം അനുസരിച്ച് നടത്തുന്ന പൂജയെ ബാഹ്യപൂജ എന്നുപറയും. ഇതേ പൂജാക്രമം പ്രതീകങ്ങളും ഉപകരണങ്ങളുമില്ലാതെ എല്ലാം മനസ്സില്‍ സങ്കല്പിച്ചു ചെയ്യുന്ന പൂജ മാനസപൂജ.
മാനസപൂജയില്‍ ഭക്തന് താന്‍ ആരാധ്യദേവന്റെ മുന്നിലെത്തി പൂജിക്കുന്നതായി സങ്കല്പിക്കാം. ആ ദേവനെ സ്വര്‍ഗം ഗംഗയിലെ ജലം നിറഞ്ഞ സുവര്ണകുംഭങ്ങള് കൊണ്ടഭിഷേകം ചെയ്യാം. ദേവന്റെ സിംഹാസനത്തിനുചുറ്റും ദിഗ്ഗജങ്ങളെ അലങ്കരിച്ചുനിറുത്താം. കാമധേനു നേരിട്ടെത്തി തന്റെ മുലയിലെ പാലുകൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നതിനു സാക്ഷിയാകാം. അമൃതംതന്നെ നിവേദ്യമായി അര്‍പ്പിക്കാം.
പൂജ കഴിഞ്ഞ് സരസ്വതിദേവിയുടെ വീണവായനയും ഗാനവും അപ്സര സ്ത്രീകളുടെ നൃത്തവും കൊണ്ട് ഭഗവാനെ പ്രീതിപ്പെടുത്താം. ഭക്തന്റെ ഭാവനയ്ക്കൊത്ത ഭഗവാന് സഹകരിക്കും. സ്വാര്ത്ഥപൂജ, പരാര്‍ത്ഥപൂജ, സ്വാര്ത്ഥപൂജയിലെ ബാഹ്യപൂജ, മാനസപൂജ എന്നിവയൊക്കെ പലതരക്കാര തന്റെ ഭക്തര്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയതും പ്രചരിപ്പിച്ചതും ഭക്തവത്സലനായ ഗുരുവായൂരപ്പനാണെന്നു ഈ നാമം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ പൂജയും ഭഗവാന് സ്വീകരിക്കും.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: