ന്യൂദല്‍ഹി: ശുചിത്വഭാരതത്തിനായി പേനയെ ചൂലാക്കി ഉപയോഗിക്കണമെന്ന് മാധ്യമലോകത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മാത്രം ചൂലെടുത്തതുകൊണ്ട് സ്വച്ഛ്ഭാരത് പദ്ധതി വിജയിക്കില്ലെന്നും ശുചിത്വഭാരതമെന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും മോദി പറഞ്ഞു. ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മാധ്യമപ്രവര്‍ത്തകരുടെ ദീപാവലി മിലന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുമായി നരേന്ദ്രമോദി സൗഹൃദം പങ്കിടാനെത്തിയത്. പത്തുമിനുറ്റുനീണ്ട, വേദിയിലെ പരിപാടികള്‍ക്കു ശേഷം തിങ്ങിനിറഞ്ഞ സദസ്സിലേക്കിറങ്ങിവന്ന് ഇരുനൂറോളം മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി പരിചയപ്പെടാനും പ്രധാനമന്ത്രി തയ്യാറായി. അരമണിക്കൂറിലധികം മാധ്യമപ്രവര്ത്തകര്ക്കരികിലൂടെ നടന്നു പരിചയപ്പെട്ട പ്രധാനമന്ത്രി ചാനല്ക്യാമറാമാന്മാര്ക്കും ഹസ്തദാനം നല്കി.
ശുചിത്വഭാരത പദ്ധതിക്കായി മാധ്യമപ്രവര്‍ത്തകര്‍ നല്കിയ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നിരവധി വര്‍ഷങ്ങളായി കോളമെഴുതിയിരുന്നവര് പോലും ആദ്യമായി ശുചിത്വമെന്ന വിഷയത്തില്‍ എഴുതാന്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. നിരവധിയായ ലേഖനങ്ങളാണ് ശുചിത്വഭാരത പദ്ധതിയേപ്പറ്റി പത്രമാധ്യമങ്ങളില്‍ വന്നത്. ദൃശ്യമാധ്യമങ്ങള്‍ മാതൃകാപരമായ നിരവധി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് എത്രമാത്രം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനാകുമെന്ന് ഇതെല്ലാം തെളിയിച്ചു. ഇതിന്റെ ഫലമായി സര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറായി മുന്നോട്ടു വരികയാണ്. എല്ലാം സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്ന് സ്വാതന്ത്ര്യത്തിനു ശേഷം ജനങ്ങളിലൊരു ധാരണ പരന്നിരുന്നു. എന്നാല്‍ അതു മാറ്റിവെച്ച് ശുചിത്വമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാവരുടേയും കടമയാണെന്ന ബോധ്യം സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ പിന്തുണയോടെ ശുചിത്വപരിപാടിക്കു സാധിച്ചു.
മാധ്യമങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനാണ് തന്റെ ആഗ്രഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ ഇതേ സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇരിക്കാന്‍ കസേരകള്‍ ഒരുക്കിയിടുന്ന ജോലി ചെയ്തിട്ടുണ്ട്. അതൊരു കാലം, മോദി പറഞ്ഞു. മാധ്യമങ്ങളുമായി ഇടപഴകുമ്പോള്‍ വിവരങ്ങള്‍ മാത്രമല്ല ലഭിക്കുക, ഒരു കാഴ്ചപ്പാടു കൂടിയാണ്. മാധ്യമങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്നും മോദി പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. കേന്ദ്രമന്ത്രിസഭാംഗങ്ങളായ രാജ്നാഥ്സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി നഡ്ഡ, രാംലാല്‍ എന്നിവരും പരിപാടിക്കെത്തി. ദേശീയ മാധ്യമങ്ങളിലെ പ്രമുഖരായ പത്രാധിപന്മാരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: