കൊച്ചി: രണ്ട് വര്‍ഷത്തോളമായി അടച്ചുപൂട്ടിയ മുറിയില്‍ കിടന്ന വൃദ്ധയായ റിട്ട.പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ടിഡി റോഡ് കപ്പശ്ശേരിപ്പറമ്പില് കെ. കസ്തൂരിഭായി(62)യെയാണ് ഏക മകന് മുറിയില്‍ അടച്ചുപൂട്ടിയത്.
വൃദ്ധയ്ക്കൊപ്പം ഒരു പട്ടിയും രണ്ടു പട്ടിക്കുട്ടികളും ഉണ്ടായിരുന്നു. കടുത്ത പ്രമേഹ രോഗിയായ കസ്തൂരിഭായിയുടെ കാലിന്റെ മൂന്ന് വിരലുകള്‍ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് നടക്കാന്‍ പ്രയാസമായിരുന്നു. മകന് ലക്ഷ്മണ് കുമാര്‍ (21) വല്ലപ്പോഴും മാത്രമാണ് അമ്മയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പറയപ്പെടുന്നു.
കസ്തൂരിഭായിയെ മുറിയില്‍ നിന്നും പുറത്ത് കടത്തുന്നില്ലെന്ന വിവരമറിഞ്ഞ് കൗണ്‍സിലര്‍ സുധാ ദിലീപ് കുമാര്‍, രംഗദാസപ്രഭു, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയായിരുന്നു മുറി തുറന്നത്. മൂക്ക് പൊത്തിയാണ് നാട്ടുകാര്‍ മുറിക്കുള്ളില്‍ കടന്നത്. വൃത്തിഹീനമായ മുറിയില്‍ ദേഹത്ത് വസ്ത്രം പോലുമില്ലാതെ എല്ലുംതോലുമായി കട്ടിലില്‍ കിടക്കുകയായിരുന്ന വൃദ്ധയെ പോലീസും നാട്ടുകാരും ചേര്‍ന്ന് സുധീന്ദ്ര മെഡിക്കല്‍ മിഷനില്‍ എത്തിച്ചു. നല്ല സാമ്പത്തിക ശേഷിയുള്ള ഇവരുടെ മൂന്നുനില വീടിന്റെ രണ്ട് ഭാഗങ്ങള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുള്ള മകനെ പേടിച്ച് ആരും ഇവരുടെ വീട്ടില്‍ പോകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കസ്തൂരിഭായിയെ കാണാന്‍ ചെല്ലുന്നവരെ മകന് ഭീഷണിപ്പെടുത്താറുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: