ആലപ്പുഴ: പാര്‍ട്ടിയുടെ നിലനില്‍പ്പിനായി അടവുനയം രൂപീകരിക്കാനുള്ള തിരക്കിനിടെ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ വിസ്മരിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടിനെതിരെ അണികളില്‍ പ്രതിഷേധമുയരുന്നു.
പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തന്നെ പ്രധാന ഘടകമായ, പ്രവര്‍ത്തകര്‍ക്ക് എന്നും അഭിമാനമായ, പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ വാര്‍ഷികം സിപിഎം നേതൃത്വം വിസ്മരിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ബ്രാഞ്ച് കോണ്‍ഫറന്‍സുകളില്‍ പ്രവര്‍ത്തകര്‍ പറയുന്നത്. ഒക്ടോബര്‍ 20 മുതല്‍ 27 വരെയാണ് പതിറ്റാണ്ടുകളായി സിപിഎം പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ വാരാചരണം നടത്തുന്നത്.
പുന്നപ്രയിലെയും വയലാറിലെയും ബലികുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തുകയും പോരാട്ട സ്മരണകള്‍ അയവിറക്കുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമിക കടമയാണെന്ന് പഠിപ്പിച്ച പാര്‍ട്ടി നേതൃത്വം തന്നെ അടവുനയം ചര്‍ച്ച ചെയ്യാന്‍ ഈ ദിവസങ്ങള്‍ തെരഞ്ഞെടുത്തത് രക്തസാക്ഷികളെ അവഹേളിക്കലാണെന്നും വിമര്‍ശനമുയരുന്നു. 26 മുതല്‍ 28 വരെ ദല്‍ഹിയില്‍ നിശ്ചയിച്ചിട്ടുള്ള കേന്ദ്ര കമ്മറ്റി യോഗം വിഎസിന്റെ അഭ്യര്‍ത്ഥന പ്രകാരം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ അമര്‍ഷം വ്യാപകമായി.
അണികള്‍ ആവേശപൂര്‍വം ആചരിക്കുന്ന പരിപാടിയില്‍ അച്യുതാനന്ദന് ഒഴികെ മറ്റു പ്രമുഖ സിപിഎം നേതാക്കളാരും തന്നെ ഇത്തവണ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പോലും പങ്കെടുക്കാത്ത വാര്‍ഷിക വാരാചരണം ആദ്യമാണ്. പാര്‍ലമെന്ററി രംഗത്തെ കനത്ത തിരിച്ചടി പരിഹരിക്കാനുള്ള അടവുനയത്തിന്റെ അന്തിമ രൂപരേഖ തയാറാക്കാനുള്ള ചര്‍ച്ചയാണ് കേന്ദ്ര കമ്മറ്റിയുടെ പ്രധാന അജന്‍ഡ.
പാര്‍ട്ടി നിര്‍ദേശ പ്രകാരം ജീവന് കൊടുത്ത് ആയുധമെടുത്ത് പോരാടിയവര്‍ രക്തസാക്ഷിത്വം വരിച്ചതിന്റെ സ്മരണകള്‍ നിറയുന്ന ദിവസങ്ങള്‍ തന്നെ നേതാക്കള്‍ക്ക് എംഎല്‍എയും എംപിയുമാകുന്നതിനായി അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുത്തത് തന്നെ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ തെളിവാണെന്നും ആക്ഷേപമുയരുന്നു.
സ്വാതന്ത്ര്യസമരമെന്ന് ഇടതുപാര്‍ട്ടികള്‍ കൊട്ടിഘോഷിക്കുന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ വാര്‍ഷികാചരണ പരിപാടികള്‍ സിപിഎമ്മും സിപിഐയുമായി വഴിപിരിഞ്ഞതിന് ശേഷം ഇരുപാര്‍ട്ടികളും വ്യത്യസ്തമായാണ് ആചരിച്ചിരുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ സിപിഐക്ക് ബദലായി സിപിഎം ബലികൂടീരം നിര്‍മ്മിക്കുകയും ചെയ്തു. 1980 മുതലാണ് ഇരുപാര്‍ട്ടികളും സംയുക്തമായി വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പുന്നപ്രയിലെയും വയലാറിലെയും പ്രധാന പ്രാസംഗികന് അച്യുതാനന്ദനാണ്.
സിപിഎം പോളിറ്റ്ബ്യൂറോയില്‍ മലയാളികളായ നാലുപേരും കേരള പശ്ചാത്തലമുള്ള പ്രകാശ് കാരാട്ടും ഉണ്ടായിട്ടും കേന്ദ്ര കമ്മറ്റി മറ്റു ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് വിഎസ് പക്ഷം സമ്മേളനങ്ങളില്‍ ഉന്നയിച്ചു തുടങ്ങി. കേന്ദ്ര കമ്മറ്റിയേക്കാള് വലുത് രക്തസാക്ഷികളുടെ സ്മരണകളാണെന്ന് വി.എസ്. അച്യുതാനന്ദന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണെന്നും വിഎസ് പക്ഷം പറയുന്നു.
പി. കൃഷ്ണപിള്ള സ്മാരകം സ്വന്തം സഖാക്കള്‍ തന്നെ തകര്‍ത്തതായുള്ള കണ്ടെത്തലിന് പിന്നാലെ രക്തസാക്ഷിത്വ വാര്ഷികാചരണത്തിലെ അടവുനയ ചര്‍ച്ചകളും പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: