തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിലെ ആവേശപ്പോരാട്ടങ്ങളിലൊന്നായ സൈക്ലിംഗ് എല്‍എന്‍സിപിഇയില്‍ നടക്കും. ജനുവരി 31 മുതല്‍ ഗെയിംസ് ആരംഭിക്കാനിരിക്കെ എല്‍.എല്‍.സി.പി.ഇ സ്റ്റേഡിയം അതിന്റെ അവസാനഘട്ട മിനുക്കു പണികളിലാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തില്‍ സെന്‍ട്രല്‍ പബഌക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റാണ സ്റ്റേഡിയം പുനര്‍നിര്‍മ്മിക്കുന്നത്.
പ്രാഥമിക ഘട്ടത്തില്‍ 99 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മെച്ചപ്പെട്ട നിറ്റോ ഫ്‌ളോര്‍ ഫിനിഷിംഗ് വിരിച്ച് സ്റ്റേഡിയത്തെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ തീരുമാനിച്ചതോടെ ചെലവ് 1.39 കോടിരൂപയായി പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. അധികമായി വരുന്ന 44 ലക്ഷംരൂപ എന്‍.ജി.എസ് അഡ്വാന്‍സായി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. പണി പൂമര്‍ത്തിയായി കേന്ദ്രഗവണ്‍മെന്റ് മുതല്‍ തുക അനുവദിക്കുന്ന മുറയ്‌ക്ക് ഇത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മടക്കി നല്‍കും. 2014 ഒക്‌ടോബര്‍ പകുതിയോടു കൂടി സ്റ്റേഡിയം എന്‍.ജി.എസിന് കൈമാറും.
1987ലെ നാഷണല്‍ ഗെയിംസിനും വേദിയായ എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയം കേരളത്തിലെ ഏക സൈക്ലിംഗ് വെലോഡ്രോം കൂടിയാണ്. 1987ല്‍ സൈക്ലിംഗ് മത്സരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന അതേ പ്രതലം നിലനിര്‍ത്തിക്കൊണ്ട് ഇതിനു പുറത്തു കൂടി പുതിയൊരു ലെയര്‍ വിരിക്കുന്ന പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
333.33 മീറ്റര്‍ ദൈര്‍ഘ്യവും 7മീറ്റര്‍ വീതിയുമുള്ള വെലോഡ്രോമിന്റെ ആകെ വിസ്തൃതി 2333.31 മീറ്ററാണ്. വെലോഡ്രോമിന്റെ ഘടനയ്‌ക്ക് പൂര്‍ണ്ണതയേകും വിധം എര്‍ത്തേണ്‍ എംബാങ്ക്‌മെന്റ് എന്ന പ്രകിയയിലൂടെ മണ്ണ് നിര്‍ത്തി ഉയര്‍ത്തിക്കെട്ടിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഏഴ് മുതല്‍ 32വരെ ഡിഗ്രി ചരിവാണ് വെലോഡ്രോമിനുള്ളത്.
















