അമ്മ ഒരു കാലനൈരന്തര്യമാണ്. ഭൂതഭവല്‍ഭാവികളിലൂടെ സഞ്ചരിക്കുന്ന സനാതന ചൈതന്യം. അതുകൊണ്ടു തന്നെ അമ്മയ്‌ക്ക് പിറന്നാളുമില്ല. ഭാരതീയ സങ്കല്‍പ്പത്തില്‍ പിതൃത്വത്തിന്റെ പ്രതീകമായ പുരുഷന്റെ പിന്നാലെ വന്ന പ്രകൃതിയുടെ പ്രതീകമാണ് മാതൃത്വം. ”ജഗത: പിതരൗവന്ദേ പാര്‍വതീപരമേശ്വരൗ” എന്നാണ് മഹാകവി കാളിദാസന്‍ പ്രാര്‍ത്ഥിച്ചത്. ”നിശേഷജഗല്‍പ്പിതാക്കള്‍” എന്ന് ആ പാരമ്പര്യവഴിക്കുതന്നെ വള്ളത്തോളും പിന്നീട് പറഞ്ഞു.
ഹൃദയഭാഷയില്‍ ഇന്ന് നാം അമ്മ എന്ന് വിളിക്കുന്ന മാതാ അമൃതാനന്ദമയീ ദേവി കാലനിയോഗമനുസരിച്ച് ഇപ്പോള്‍ ഈ ഭൂമിയില്‍ ഒരു മാതൃ-പിതൃബോധത്തിന്റെ മിളനദൗത്യം നിര്‍വഹിച്ചുവരികയാണ്. 61 വര്‍ഷങ്ങള്‍ക്കുമുമ്പ് വള്ളിക്കാവിലെ ഒരു മുക്കുവക്കുടിലില്‍ ചിരിച്ചുകൊണ്ട് പിറന്ന ഒരു അസാധാരണ ശിശു പിന്നീട് സുധാമണിയായി, അമൃതാനന്ദമയിയായി, ജഗദ്ഗുരുവായി വളര്‍ന്നുവന്നതിന്റെ പിറകില്‍ അവതാരോന്മുഖമായ ഈശ്വരേച്ഛയുടെയും ത്യാഗോജ്ജ്വലമായ മര്‍ത്ത്യസാധനയുടെയും സമന്വയമാണ് ഞാന്‍ കാണുന്നത്. ശിവശക്തൈ്യക്യരൂപിണീ ദര്‍ശനം നമ്മുടെ ഈശ്വരസങ്കല്‍പ്പത്തിന്റെ അധിത്യകയാണ്. അതുകൊണ്ടുതന്നെയാണ് നാമിന്ന് അമ്മയില്‍ പിതൃതുല്യമായ സുരക്ഷാബോധവും മാതൃനിര്‍വിശേഷമായ വാത്സല്യഭാവവും അനുഭവിക്കുന്നത്. ഇതനുഭവിച്ചറിയുന്നവരുടെ എണ്ണം ഇന്ന് കാലസ്ഥലികളെ ഭേദിച്ച് സീമാതീതമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ചരിത്രവിസ്മയം. ഇപ്പോള്‍ അമ്മയുടെ 61-ാം തിരുപ്പിറന്നാളാഘോഷിക്കുന്നത് ലോകത്തിലെ സകലമാനമനുഷ്യര്‍ക്കും സ്വയം കണ്ടെത്താനുള്ള ഒരു അവസരമായി കരുതണം.
സ്വയം കണ്ടെത്തുക എന്നതിന്റെ പൊരുള്‍ വിത്തിലെ വൃക്ഷത്തെയും അണുവിലെ ആകാശത്തെയും ‘അഹ’ത്തിലെ ‘പര’ത്തെയും കണ്ടെത്തുക എന്നതുതന്നെ. ആത്മാവിന്റെ പൂര്‍ണതയിലേക്കുള്ള വഴിവെട്ടിത്തുടങ്ങിയാല്‍പ്പിന്നെ നമുക്ക് അമ്മയുടെ മക്കളാകാനുള്ള അര്‍ഹത ലഭിക്കുന്നു. പിന്നെ ഒന്നേ ചെയ്യാനുള്ളൂ. അമ്മ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ലോകപുനര്‍നിര്‍മാണത്തിന്റെ ആത്മീയജ്ഞാനത്തില്‍ സ്വയം ഹവിസ്സായിക്കൊള്ളുക. ജനിമൃതികളില്ലാത്ത ഒരു കാലനൈരന്തര്യത്തിന്റെ വഴിയില്‍ നാം ഒരു ഉജ്ജ്വല മുഹൂര്‍ത്തത്തെ അടര്‍ത്തിയെടുത്ത്, അമ്മയുടെ തിരുപ്പിറവിയായി സങ്കല്‍പ്പിച്ച് ആത്മസമര്‍പ്പണത്തിനുള്ള നിയോഗനിമിത്തമാക്കിത്തീര്‍ക്കുക എന്നതാണ് അമ്മയുടെ അവതാരദൗത്യം. പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗമായ ജീവിതത്തില്‍ ചരിത്രമേറെ താണ്ടിക്കഴിയുമ്പോള്‍ ലോകത്തിന് പരിവര്‍ത്തനമുണ്ടാവുക അനിവാര്യമാണ്. ജീവിതം കെട്ടുപോവുകയും മനുഷ്യന്‍ ആസുരമായി, മൃഗതുല്യമായി അധഃപതിക്കുകയും ചെയ്യുമ്പോള്‍ ധര്‍മത്തിന് ച്യുതി സംഭവിക്കുന്നു. അപ്പോള്‍ ദേവത്വത്തിന്റെ മര്‍ത്ത്യപ്രതീകമായി അമ്മയെപ്പോലുള്ള മഹാത്മാക്കള്‍ ലോകസംരക്ഷകചൈതന്യമായെത്തുന്നു. അമ്മയുടെ ജീവിതം ക്ലേശസമ്പൂര്‍ണവും ത്യാഗസമുജ്ജ്വലവുമാണ്. സ്വയം ഉരുകിയെരിഞ്ഞുകൊണ്ട് അമ്മ ഈ ലോകത്തിന് വെളിച്ചമേകുന്നു. നിദ്രാവിഹീനമായി, വിശ്രാന്തിയില്ലാതെ, മക്കള്‍ക്കുവേണ്ടി അഹര്‍ന്നിശം അധ്വാനിക്കുന്ന ഒരമ്മ.
ആത്മീയത കത്തിയുടെ മൂര്‍ച്ചയുള്ള വായ്‌ത്തലയില്‍ക്കൂടി നടന്നുപോകുന്നതിന് തുല്യമാണ് എന്ന സത്യം ഇവിടെ സംഗതമാകുന്നു. ആത്മീയതക്ക് പുതിയ നിര്‍വചനം കൊടുക്കുന്നതാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍. ലോകനാനാത്വത്തെ, വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ അവയെ ആത്മീയതയുടെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി സംശുദ്ധമാക്കാന്‍ അമ്മയ്‌ക്ക് കഴിയുന്നു. ഈ ദൗത്യത്തിന്റെ ശക്തിസുന്ദരമായ ഉദാഹരണമാണ് 2000 ആഗസ്റ്റ് 29-ാം തീയതി ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്‌ട്രസഭ സഹസ്രാബ്ദ ലോകസമാധാന ഉച്ചകോടിയില്‍ അമ്മയുടെ ദിവ്യവാണി തെളിയിച്ചത്.
എല്ലാ മതങ്ങളുടെയും അടിയില്‍ കിടക്കുന്ന ഏകതാനമായ ആത്മീയസത്തയെ അമ്മ ലോകത്തിനുമുമ്പില്‍ എടുത്തുകാട്ടി. രണ്ടു ലോകമഹായുദ്ധങ്ങളിലൂടെ കണ്ട ഭയാനകമായ കെടുതികള്‍, മൂന്നാം ലോകയുദ്ധത്തിലേക്കുനീങ്ങുന്ന ശീതസംഗരങ്ങള്‍, മനുഷ്യസമൂഹത്തെ ഞെട്ടിപ്പിക്കുന്ന നരഹത്യകള്‍, ആണവയുദ്ധഭീഷണികള്‍, ആഗോളവിപത്തായ ഭീകരപ്രസ്ഥാനങ്ങള്‍, വംശീയകലാപങ്ങള്‍, യുവാക്കളുടെ ഇടയില്‍ വര്‍ധിക്കുന്ന അക്രമപ്രവണതകള്‍, മയക്കുമരുന്നുവ്യാപനങ്ങള്‍, ശിശു-സ്ത്രീ പീഡനങ്ങള്‍, പട്ടിണിമരണങ്ങള്‍, മാരകരോഗങ്ങള്‍, പ്രകൃതിയുടെ ചിത്രവധത്തില്‍ നിന്നുണ്ടാകുന്ന പരിസരമലിനീകരണങ്ങള്‍-ഇങ്ങനെ പുതിയ ലോകത്തിന്റെ വെല്ലുവിളികള്‍ മനുഷ്യനെ ഒറ്റപ്പെടലിലേക്കും ആത്മസംഘര്‍ഷത്തിലേക്കുമെത്തിച്ചിരിക്കുന്നു. നൂറുകണക്കിന് രാഷ്‌ട്രങ്ങളും മതങ്ങളുമുണ്ടെങ്കിലും ലോകത്തില്‍ ക്ഷേമവും ശാന്തിയും സമാധാനവും പുലരുന്നതിന് വൈവിധ്യം തടസ്സമാകരുത് എന്ന് അമ്മ പറഞ്ഞു. സഹസ്രാബ്ദങ്ങളിലൂടെ ഭാരതം കാത്തുസൂക്ഷിച്ച സനാതനധര്‍മമെന്ന ഏകസത്യദര്‍ശനത്തിലേക്കാണ് ആധുനികശാസ്ത്രം അടുത്തുകൊണ്ടിരിക്കുന്നത് എന്ന് തെളിയിക്കാനും അമ്മയുടെ ഭാഷണത്തിന് സാധിച്ചു.
മരിച്ചുകൊണ്ടിരിക്കുന്ന ഭൂമാതാവിനെ രക്ഷിക്കാന്‍ ‘വസുധൈവകുടുംബകം’ എന്ന മന്ത്രം എല്ലാവരും ഉരുവിട്ട് പഠിക്കേണ്ടിയിരിക്കുന്നു. ലോകം ശ്രദ്ധിച്ച അമ്മയുടെ വാക്കുകള്‍: ”മനുഷ്യര്‍ വ്യത്യസ്തസ്വഭാവക്കാരാണ്. അവരുടെ ആശയങ്ങളും അഭിലാഷങ്ങളും പലപ്പോഴും പരസ്പരവിരുദ്ധങ്ങളുമായേക്കാം. എന്നാലും നമുക്കെല്ലാംകൂടി വസിക്കാന്‍ ഈയൊരു ഭൂമി മാത്രമേയുള്ളൂ. പ്രപഞ്ചമാതാവിന്റെ നെറ്റിയില്‍ ചാര്‍ത്തിയ ഈ നീലപ്പൊട്ടിനെ നിമിഷമാത്രകൊണ്ട് നശിപ്പിക്കാന്‍ മനുഷ്യന് കഴിവുണ്ട്. അതുപോലെ ആനന്ദസ്വര്‍ഗമാക്കി മാറ്റാനുള്ള കഴിവും അവനില്‍ അന്തര്‍ലീനമായിട്ടുണ്ട്. ഏതുവഴി തെരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മനുഷ്യരാശിയുടെ ഭാവി നിര്‍ണയിക്കപ്പെടാന്‍ പോകുന്നത്.” മഹാകവി ജി യുടെ പ്രവചനാത്മകമായ വരികള്‍ ഇവിടെ ഞാന്‍ ഓര്‍ത്തുപോകുന്നു.
”ഹാ വരുംവരും നൂനമദ്ദിനമെന്‍നാടിന്റെ
നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കുംകാലം വരും!”
പൗരാണിക ഭാരതത്തിന്റെ ആധുനിക ശബ്ദം അമ്മയുടെ സന്ദേശത്തിലൂടെ ഈ ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. വിജനമായ കാന്താരങ്ങളില്‍, ഏതോ ഗുഹാന്തരങ്ങളില്‍ മോക്ഷം തേടി തപസ്സുചെയ്യുന്ന ആത്മാരാമന്മാരുടേതല്ല ഭാരതത്തിന്റെ ആദ്ധ്യാത്മികജീവിതമെന്ന് കര്‍മമാര്‍ഗ്ഗത്തിലൂടെ തെളിയിച്ചതാണ് അമ്മയുടെ വിജയം. ടാഗൂര്‍ക്കവിതയില്‍ നിദര്‍ശിച്ചതുപോലെ “-god is there, where the tiller is tilling the ground. പണിയെടുക്കുന്നവന്റെ വിയര്‍പ്പുതുള്ളികളിലാണ് ആത്മീയതയുടെ അമൃതബിന്ദുക്കളെന്ന പുതിയ പാഠം അമ്മയില്‍ നിന്ന് നാം പഠിക്കുന്നു. അമ്മയുടെ തന്നെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ”ജീവിതത്തില്‍ വിജയം മാത്രം പ്രതീക്ഷിക്കുന്നതു തന്നെ ഏറ്റവും വലിയ പരാജയമാണ്. ജീവിതം സാഹസികര്‍ക്കുള്ളതാണ്, പരാജയഭീതിയുള്ളവര്‍ക്കുള്ളതല്ല. ഈ തത്വം മനസ്സിലാക്കിക്കൊടുക്കുന്നതുതന്നെയാണ് ആദ്ധ്യാത്മികം. ഇതു മനസ്സിലാക്കി ജീവിച്ചാല്‍ മാത്രമേ പുതിയൊരു സൃഷ്ടി നടത്തുവാന്‍ കഴിയൂ. പുതിയ സൃഷ്ടി എന്നാല്‍ പുതിയ തലമുറ എന്നര്‍ത്ഥം. ആ സൃഷ്ടിയിലൂടെയാണ് പുതിയ ലോകത്തിന്റെയും പുതിയ രാഷ്‌ട്രത്തിന്റെയും സൃഷ്ടി സാധ്യമാകുന്നത്.” ഈ വാക്കുകളുടെ പ്രത്യക്ഷവല്‍ക്കരണമാണ് ഇന്ന് അമ്മ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അനേകം കര്‍മപദ്ധതികളില്‍ നാം കാണുന്നത്.
അമ്മയുടെ ഏറ്റവും വലിയ ശക്തി മനുഷ്യവിഭവശക്തിയാണെന്ന് നാം മനസ്സിലാക്കുന്നു. ലോകത്ത് ഇന്ന് ഭോഗവാസനകളിലേക്ക് ചോര്‍ന്നുപോകുന്ന മനുഷ്യശക്തിയെ ത്യാഗമാര്‍ഗത്തിലേക്ക് സമാഹരിച്ചെടുത്ത് അതുവഴി ആതുരര്‍ക്കും ആശ്രിതര്‍ക്കും പീഡിതര്‍ക്കും ആശ്വാസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുകയാണ് അമ്മ ചെയ്യുന്നത്. തന്ത്രമാര്‍ഗത്തിലേക്ക് വഴുതിവീഴുന്ന ലോകത്തെ മന്ത്രമാര്‍ഗത്തിലെത്തിക്കുകയാണ്, അമ്മ. നമ്മുടെ രാഷ്‌ട്രം ഇത്രമേല്‍ അധഃപതിച്ചുപോയതിന് പ്രധാനനിമിത്തം ഭാരതീയരുടെ ആലസ്യമാണെന്ന് അമ്മ ഓര്‍മപ്പെടുത്തുന്നുണ്ട്. ഭാരതത്തിന്റെ മക്കള്‍ കര്‍മചൈതന്യം നഷ്ടപ്പെട്ട അടിമകളാണിന്നും. ആരണ്യകസംസ്‌കാരത്തിന്റെ ആത്മീയപാരമ്പര്യത്തില്‍ നിന്ന് വ്യാവസായികപരിഷ്‌കാരങ്ങളുടെ നാഗരികജീവിതത്തിലേക്കുള്ള കുതിപ്പില്‍ നഷ്ടപ്പെട്ടുപോയത് ഒരു രാഷ്‌ട്രത്തിന്റെ ആത്മാവാണ്. ”എല്ലാം നേടി, ആത്മാവ് നഷ്ടപ്പെട്ടൊരഭയാര്‍ത്ഥിയാം മര്‍ത്ത്യന്‍” എന്ന് ഭാരതീയനെ വിശേഷിപ്പിക്കാം. നഷ്ടപ്പെട്ടുപോയ ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള മഹായജ്ഞമാണ് അമ്മ തന്റെ ശിഷ്യരും മക്കളുമൊത്ത് ലോകവ്യാപകമായി നടത്തിപ്പോരുന്നത്.” ഉറങ്ങുന്ന ആട്ടിന്‍കുട്ടികളില്‍ നിന്ന് ഉണരുന്ന സിംഹക്കുട്ടികളിലേക്ക് ഭാരതീയ യൗവനത്തെ പുനരുദ്ധരിക്കാന്‍ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു. ഇപ്പോള്‍ ”യുവധര്‍മധാര”യ്‌ക്ക് കൂടുതല്‍ സ്ഥാനം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
ഒരു പുതിയ ശക്തിസമാഹരണത്തിന്റെ സാക്ഷാത്ക്കാരങ്ങളാണ് മാതാ അമൃതാനന്ദമയീ മഠം വിഭാവനം ചെയ്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അമൃതകുടീരങ്ങളും അമൃതവിദ്യാലയങ്ങളും എഞ്ചിനീയറിംഗ് കോളേജുകളും എഐസിടിയും വൃദ്ധസദനങ്ങളും അനാഥാലയങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളും ആയുര്‍വേദ ആസ്പത്രിയും ബ്രഹ്മസ്ഥാനങ്ങളും മറ്റും ഈ മഹത്തായ ദൗത്യനിര്‍വഹണത്തിന്റെ നിദര്‍ശനങ്ങളാണ്. അമ്പതിനായിരത്തോളം വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ‘അമൃതനിധി’ നടപ്പിലാക്കുന്നു. അമൃതവിദ്യാലയങ്ങള്‍ തൊട്ട് കമ്പ്യൂട്ടര്‍ പരിശീലനം നടത്തുന്ന വലിയ കോളേജുകള്‍ വരെ സ്ഥാപിച്ച് അമ്മ പ്രാവര്‍ത്തികമാക്കുന്ന വിദ്യാഭ്യാസ രീതി നമ്മുടെ പഴയ ഗുരുകുല സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ്. മനസ്സ് ശാസ്ത്രത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമ്പോഴും കാലുകള്‍ സ്വന്തം മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്താനാണ് ഇവിടെ പഠിപ്പിക്കുന്നത്. മനസ്സ് യന്ത്രമാകാതെ സൂക്ഷിക്കേണ്ടതുമുണ്ട്. പുതിയ തലമുറക്ക് വിവരസാങ്കേതികവിദ്യകള്‍ പകര്‍ന്നുകൊടുക്കുകയും അവരെ പ്രകൃതിയുടെ മടിത്തട്ടില്‍ സ്വച്ഛന്ദമായി അലയാനും ജീവിതത്തിന്റെ സംഗീതവും സൗന്ദര്യവും നുകരാനും പഠിപ്പിക്കുന്നു എന്നതാണ് അമൃതവിദ്യയുടെ പ്രത്യേകത.
മതനിരപേക്ഷമായ ആത്മീയത ഇന്ന് പുതിയ സ്വപ്‌നമാണല്ലോ. ആ സ്വപ്‌നത്തിലേക്കുള്ള ഭാവിതലമുറയുടെ കണ്‍മിഴിക്കലാണ് അമ്മ സ്ഥാപിച്ച ബ്രഹ്മസ്ഥാനങ്ങള്‍. ഭൂമിയിലെവിടെയെവിടെ എപ്പോഴൊക്കെ ദുരന്തങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നുവോ അപ്പോഴൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തുന്നുണ്ട്. കൊല്ലം ജില്ലയിലെ അമൃതപുരി ഇന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് ജീവിതത്തിന്റെ വറുതിയില്‍ അല്‍പ്പം ദാഹജലം തേടി ഈ പുണ്യഭൂമിയിലെത്തുന്നത്. ധ്യാനം, ഭജന, സത്സംഗം, അമ്മയുടെ ഭാവദര്‍ശനം എന്നിവയാല്‍ ഭക്തിനിര്‍ഭരമാണ് അമൃതപുരിയിലെ ആശ്രമം. അമ്മയുടെ ഒരു വാക്ക്, സ്പര്‍ശം, പതിതലക്ഷങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതമായിത്തീരുന്നു.
അമ്മയുടെ ഒരു ദര്‍ശനത്തില്‍ ഓരോ അഭയാര്‍ത്ഥിയും ഇതാ ഈ നിമിഷത്തിനുവേണ്ടിയാണ് കാലമിത്രയും കാത്തിരുന്നത് എന്ന് തിരിച്ചറിയുന്നു. ഈ തിരിച്ചറിവിലൂടെ തെറ്റുകളുടെ പാപങ്ങളുടെ ദുഃഖങ്ങളുടെ സര്‍വഭാരവും അമ്മയുടെ പാദങ്ങളിലര്‍പ്പിക്കുന്നു. തിരിച്ചുപോകുന്നവര്‍ വീണ്ടും വീണ്ടും അമ്മയിലേക്ക് തന്നെ തിരിച്ചുവരുന്നു.
അമ്മയുമായുള്ള ഈ ആത്മീയബന്ധത്തിന്റെ ചാക്രികവൃത്തികൊണ്ട് എത്രയെത്ര മനുഷ്യാത്മാക്കളാണ് നിരാശയുടെ പടുകുഴിയില്‍ നിന്ന് ആശയുടെ പൊന്‍നൂല് പിടിച്ച് കയറിപ്പോയിട്ടുള്ളത്. ആദ്ധ്യാത്മികതയുടെ ദിഗ്‌വിജയയാത്ര അനുസ്യൂതം തുടരുമാറാവട്ടെ എന്നേ അമ്മയുടെ ഈ മകന് പ്രാര്‍ത്ഥിക്കാനുള്ളൂ.
















