ന്യൂദല്‍ഹി:മൃഗശാലയിലെ വെള്ളക്കടുവ യുവാവിനെ കടിച്ചുകീറിക്കൊന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച അതിദാരുണമായ സംഭവം. ദല്‍ഹി സ്വദേശിയായ, പത്തൊമ്പതുകാരന് മഖ്സൂദാണ് കടുവയ്ക്ക് ഇരയായത്.
ഫോട്ടോ എടുക്കുന്നതിനിടെ കടുവയെ ഇട്ടിരിക്കുന്ന വിശാലമായ മതില്‍ക്കെട്ടിനുള്ളിലേക്ക് വീണ യുവാവ് ആക്രമിക്കപ്പെടുകയായിരുന്നു. പതിനഞ്ചു മിനിറ്റ് നീണ്ട മല്‍പ്പിടുത്തത്തിനൊടുവില്‍ മഖ്സൂദിനെ കടുവ കടിച്ചുകീറി. മതിലില്‍ നിന്ന് കിടങ്ങിലേക്ക് വീണ യുവാവിനടുത്തേക്ക് കടുവ പതുക്കെയാണ് നടന്നടുത്തത്. എന്നാല്‍ കടുവയുടെ ശ്രദ്ധതിരിക്കാന്‍ കാഴ്ചക്കാര്‍ കല്ലെറിഞ്ഞതും ബഹളമുണ്ടാക്കിയതും കടുവയെ കൂടുതല്‍ ക്രൂദ്ധനാക്കി. ഞൊടിയിടയില്‍ യുവാവിനെ റാഞ്ചിയെടുത്ത് ആക്രമിച്ചു. കഴുത്തും തലയും കടിച്ചുകുടഞ്ഞ കടുവ അയാളെ ദൂരേക്ക് വലിച്ചിഴച്ചു. വിവരമറിഞ്ഞ് എത്തിയ അധികൃതരും ജീവനക്കാരും കടുവയെ ഓടിച്ച് യുവാവിനടുത്തെത്തിയപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
മൃഗശാലയില്‍ വളരെത്താഴെ പുല്ലും മരങ്ങളും എല്ലാം ഉള്ള ഭാഗത്താണ് കടുവയെ വളര്‍ത്തുന്നത്. പുറത്ത് ഉയരമുള്ള മതില്‍ക്കെട്ടും അതിനുപുറത്ത് വേലിക്കെട്ടും ഉണ്ട്. കടുവയെ കൂടുതല്‍ അടുത്തു കാണാനും ഫോട്ടോ എടുക്കാനും വിലക്ക് വകവെക്കാതെ ഉയരം കുറഞ്ഞ വേലിക്കെട്ട് കടന്ന് മതില്‍ക്കെട്ടില്‍ കയറിപ്പോഴാണ് യുവാവ് വീണത്. എന്നാല്‍ ഇയാള്‍ കൂട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് മൃഗശാല വക്താവ് റിയാസ് അഹമ്മദ് ഖാന് പറയുന്നത്. അതേസമയം, മതിലിനു പൊക്കമില്ലാത്തതാണ് യുവാവ് അകത്തേക്ക് വീഴാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കാഴ്ചക്കാര്‍ മൊബൈലില്‍ എടുത്ത വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഞെട്ടിക്കുന്നതാണ്. കടുവ യുവാവിനടുത്ത് ചെല്ലുന്നതിന്റെയും യുവാവ് ഭയന്നു നില്‍ക്കുന്നതിന്റെയും ആക്രമിച്ച് കടച്ചുകീറുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങളാണ് അവയെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: