ബംഗളൂരു: ഭാരതത്തിന്റെ ബഹിരാകാശരംഗത്ത് മംഗള്യാന് പുതു ചരിത്രമെഴുതി. ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാനിലെ, ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലാം (ലിക്വിഡ് അപ്പോജി മോട്ടോര്‍) ഒരിടവേളയ്ക്കുശേഷം ഇന്നലെ വിജയകരമായി ജ്വലിപ്പിച്ചു. ബുധനാഴ്ച ഉപഗ്രഹത്തെ ചൊവ്വയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പ്രധാന എന്ജിന് ഇന്നലെ പരീക്ഷണാര്‍ത്ഥം നാലു സെക്കന്റ് ജ്വലിപ്പിച്ചത്. ഇതോടെ ഉപഗ്രഹം ചൊവ്വയോട് അല്‍പ്പം കൂടി അടുത്തുള്ള ഭ്രമണപഥത്തില്‍ എത്തിയിട്ടുമുണ്ട്.
മാത്രമല്ല ഭാരതം, ചൊവ്വയുടെ ആകര്‍ഷണവലയത്തില്‍ ഉപഗ്രഹം എത്തിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാകുകയും ചെയ്തു. ഉപഗ്രഹത്തിന്റെ വേഗതയും കുറച്ചു. സെക്കന്റില്‍ 2.18 മീറ്ററാണ് കുറച്ചത്.ഇപ്പോള്‍ സെക്കന്റില്‍ 22 കിലോമീറ്റര്‍ വേഗതയിലാണ് ഉപഗ്രഹം സഞ്ചരിക്കുന്നത്.സെക്കന്റില്‍ 1.6 കിലോമീറ്റര്‍ ആക്കിക്കുറച്ചു വേണം ഭ്രമണപഥത്തിലേക്ക് കയറാന്‍.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു, കഴിഞ്ഞ മുന്നൂറു ദിവസമായി (പത്തു മാസം) സുഖസുഷുപ്തിപൂണ്ട പ്രധാന എന്ജിന് പ്രവര്ത്തിപ്പിച്ചുനോക്കിയത്. ലാം ജ്വലിപ്പിച്ചുള്ള ട്രയല്‍ വിജയിച്ചോയെന്നറിയാന് 12 മിനിറ്റ് കാലതാമസം വന്നു. 2200 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് റേഡിയോ സിഗ്നലുകള്‍ ഭൂമിയില്‍ എത്താന്‍ 740 സെക്കന്റ് വേണമെന്നതാണ് ഇതിനു കാരണം.
അതീവ കൃത്യതയോടെയാണ് ലാം ജ്വലിച്ചതെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ലാം കൃത്യമായി പ്രവര്‍ത്തിക്കുമോയെന്ന് ഐഎസ്ആര്‍ഒയ്ക്ക് ആശങ്കയുണ്ടായിരുന്നു. 2013 ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് െചാവ്വയുടെ പഥത്തിലേക്ക് എത്തിക്കാനാണ് നേരത്തെ ലാം ഉപയോഗിച്ചത്. അതിനുശേഷം ഇത്രയും ദിവസം ബഹിരാകാശത്തെ കൊടുംതണുപ്പില്‍ അനങ്ങാതെ ഇരിക്കുകയായിരുന്നു. ബുധനാഴ്ച ഉപഗ്രഹത്തെ ചൊവ്വയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലാം 24 മിനിറ്റ് ജ്വലിപ്പിക്കണം. (രാവിലെ ഏഴു മണി പതിനേഴ് മിനിറ്റ് 32 സെക്കന്റിലാകും പ്രധാന എന്‍ജിനും എട്ട് ചെറിയ എന്‍ജിനുകളും പ്രവര്‍ത്തിപ്പിക്കുക).
ഇന്നലെ എന്ജിന് പ്രവര്‍ത്തിപ്പിച്ചതിനെത്തുടര്‍ന്ന് ഉപഗ്രഹം നിലവിലുള്ള ഭ്രമണപഥത്തില്‍ നിന്ന് നൂറു കിലോമീറ്ററിലേറെ അകന്നു. തുടര്‍ന്ന് അടുത്ത സന്ദേശങ്ങളുടെ സഹായത്താല്‍ മംഗള്‍യാനെ അല്‍പ്പംകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. രാവിലെ ഒമ്പതു മണിയോടെയാണ് മംഗള്യാന് ചൊവ്വയുടെ ആകര്‍ഷണവലയത്തില്‍ കടന്നത്.
ആശ്വാസമായി. എന്ജിന് ബുധനാഴ്ചത്തെ ദൗത്യങ്ങള്‍ക്ക് പൂര്‍ണ്ണമായും സജ്ജമാണ്, അധികൃതര്‍ പറഞ്ഞു. ദീര്‍ഘനാള്‍ അനക്കമില്ലാതെയിരുന്നതിനാല്‍ തുരുമ്പെടുത്ത് ചില വാല്‍വുകള്‍ പ്രവര്ത്തിക്കാതെവരുമോയെന്ന് ആശങ്കയുണ്ടായിരുന്നു. പ്രധാന എന്ജിന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പകരം എട്ട് ചെറു എന്‍ജിനുകള്‍ ഒരുക്കിയിട്ടുണ്ട്. അവ ഒന്നൊന്നായി ജ്വലിപ്പിച്ച് ഉപഗ്രഹത്തെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ എത്തിക്കാം. എന്നാല്‍ കൃത്യമായ ഭ്രമണപഥയിലെത്തില്ല. അങ്ങനെവരുമ്പോള്‍ പല ശാസ്ത്രീയ പഠനങ്ങളും ബുദ്ധിമുട്ടാകുമായിരുന്നു.
അഞ്ച് ഉപകരണങ്ങള്‍ അടങ്ങിയ മംഗള്യാനിന് 1430 കിലോ ഭാരമുണ്ട്. കളര്‍ കാമറ, ഉപരിതല ഘടന പഠിക്കാനുള്ള ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍, മീഥൈന്‍ സെന്‍സറുകള്‍, അന്തരീക്ഷ ഘടകങ്ങള്‍ പഠിക്കാനുള്ള എനോസ്ഫറിക് ന്യൂട്രല്‍ അനലൈസര്‍, ആല്ഫാഫോട്ടോമീറ്റര് എന്നിവയാണ് ഉപകരണങ്ങള്‍. അന്തരീക്ഷത്തിലെ ഡ്യൂറ്റീറിയം, ഹൈഡ്രജന്‍ എന്നിവയുടെ അളവ് കണ്ടെത്താനാണ് ആല്‍ഫാ ഫോട്ടോമീറ്റര്‍. മീഥൈന്റെ സാന്നിധ്യമാണ് ജീവന്റെ തുടിപ്പിന്റെ ലക്ഷണം. ഇതിന്റെ അളവ് കണ്ടെത്തി മുന്‍പെന്നെങ്കിലും ചൊവ്വയില്‍ ജീവന് ഉണ്ടായിരുന്നോയെന്ന് വിലയിരുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: