ന്യൂദല്‍ഹി: ആണവോര്‍ജ്ജ സഹകരണവും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും വാണിജ്യ-വ്യാപാര മേഖലയിലുള്‍പ്പെടെ ഒട്ടേറെ സുപ്രധാന കരാറുകളും സഹകരണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന് സന്ദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സൂചന നല്കുന്നു.
നാളെ ആരംഭിക്കുന്ന അഞ്ചു ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തില്‍ മോദി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഊര്‍ജ്ജ മേഖലയിലും പ്രതിരോധ രംഗത്തും വ്യാപാര രംഗത്തുമായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക. ഇരു രാജ്യങ്ങള്‍ക്കും ഈ മേഖലകളില്‍ പരസ്പര സഹകരണത്തിന് സാധ്യതകള്‍ ഏറെയാണ്. ആകാശത്തും വെള്ളത്തിലും ഉപയോഗിക്കാവുന്ന യുദ്ധ വിമാനം ഭാരതത്തിനു കൈമാറുന്നതു സംബന്ധിച്ച ചര്‍ച്ചയിലും നിര്‍ണ്ണായക തീരുമാനം സന്ദര്‍ശനത്തില്‍ ഉണ്ടാകും. 85 കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം ആണവോര്‍ജ്ജ മേഖലയിലുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
ആണവ നിര്വ്യാപനക്കരാറുകളെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴും അമേരിക്കയുമായി 2008-ല്‍ ഭാരതം ഏര്‍പ്പെട്ടതുപോലുള്ള ആണവോര്‍ജ്ജ സഹകരണക്കരാറില്‍ ജപ്പാനുമായി ഏര്‍പ്പെടാനുള്ള ശ്രമങ്ങള്‍ ഏറെനാളായി ഭാരതം നടത്തുകയാണ്. സൈനികാവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം വിനിയോഗിക്കുന്ന നയത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് നിലപാടുകള്‍.
ജപ്പാന്റെ നിലപാട് അവരുമായുണ്ടാക്കുന്ന കരാറിലൂടെ നേടുന്ന ആണവോര്‍ജ്ജം ഊര്‍ജ്ജോല്‍പ്പാദനത്തിനു മാത്രമായി ചുരുക്കണമെന്നാണ്. എന്നാല്‍, അയല്‍ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും ആണവശാക്തീകരണക്കാര്യത്തില് സ്വന്തം നയം തുടരുന്ന സാഹചര്യത്തില്‍ ജപ്പാന്റെ ആവശ്യത്തിനു വഴങ്ങാന്‍ ഭാരതം തയ്യാറേക്കില്ലെന്നുതന്നെതാണ് അവരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് ഇക്കാര്യത്തില്‍ ഒരു മാസത്തിലേറെയായി ജപ്പാന് സര്‍ക്കാര്‍ ഏറെ ഉത്കണ്ഠയിലാണ്. ആണവോര്‍ജ്ജ കരാര്‍ സംബന്ധിച്ച് അന്തിമ രൂപം ഈ കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ജപ്പാന് ആണവമേഖലയിലെ കരാര്‍ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അവിടുത്തെ ഔദ്യോഗിക ടെലിവിഷന്‍ ടിവി ടോക്യോ ആകട്ടെ അടുത്താഴ്ച ഭാരതവുമായി കരാറുണ്ടായേക്കുമെന്നു പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയില്‍ പദ്ധതിയുടെ നിര്‍മ്മാണ-നടത്തിപ്പു കരാര്‍ കിട്ടാന്‍ ജപ്പാന് ഏറെ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിലും കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: