ന്യൂദല്‍ഹി: നാളെ ജപ്പാനിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ യാത്രയെക്കുറിച്ച് ജപ്പാന് ഭാഷയില്‍ ട്വീറ്റുചെയ്തത് വമ്പന്‍ ഹിറ്റായി. ട്വീറ്റിന് വന്‍ പ്രചാരണം കിട്ടി. ഇതിന് മോദിയെ പ്രശംസിച്ച ജപ്പാനിലെ സുഹൃത്തുക്കളോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ-”ജപ്പാന് ഭാഷയിലേക്ക് വിവര്‍ത്തനത്തിനു സഹായിച്ചതിനു നിങ്ങള്‍ക്കും നന്ദി”
”ആഗസ്റ്റ് 30-ന് ഞാന്‍ ജപ്പാന് സന്ദര്‍ശിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇതുപകരിക്കും. പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതര ഭൂഖണ്ഡത്തിലെ ആദ്യ സന്ദര്‍ശനമാണ് ജപ്പാനിലേത്. ജൂലായ് ആദ്യം സന്ദര്‍ശിക്കേണ്ടതായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലാണ് നീണ്ടത്. ജപ്പാനുമായുള്ള ബന്ധം മികച്ച നിലവാരത്തിലെത്തിക്കാനും സഹകരണം ശക്തിപ്പെടുത്താനും ഈ അവസരത്തെ ഞാന്‍ കാണുന്നു.
ടോക്യോ, ക്യോട്ടോ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ തലവന്മാര് എന്നിവരുമായി ആശയവിനിമയം നടത്തും. ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ജപ്പാന് സന്ദര്‍ശിച്ച ഊഷ്മളമായ ഓര്‍മ്മകളുണ്ട്. അന്നത്തെ ആതിഥ്യവും സഹകരണത്തിനുള്ള വിശാല സാധ്യതകളും എനിക്ക് നല്ല അനുഭവമാണു നല്‍കിയത്. പുതിയ കണ്ടുപിടിത്തത്തിലും കൃത്യതയിലുമുള്ള ജപ്പാന് ജനതയുടെ കഴിവ് ഏറെ ആകര്‍ഷിക്കുന്നതാണ്. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം ഒട്ടേറെ പഠിക്കാനുണ്ട്. പ്രധാനമന്ത്രി ആബേയുമായി കൂടിക്കാണുന്നതില്‍ ഞാന്‍ ഏറെ ആകാംക്ഷാഭരിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഏറെ ബഹുമാനിക്കുകയും മുന്കൂടിക്കാഴ്ചകളിലെ ഊഷ്മള ബന്ധം ആസ്വദിക്കുകയും ചെയ്യുന്നു.
ജപ്പാനുമായുള്ള ഭാരതത്തിന്റെ സൗഹാര്‍ദ്ദം കാലം തെളിയിച്ചിട്ടുള്ളതാണ്. ലോകത്താകെ ശാന്തിയും ക്ഷേമവും പ്രദാനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ, സക്രിയമായ ജനാധിപത്യ രാജ്യങ്ങളാണ് രണ്ടും.” പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: