ന്യൂദല്‍ഹി : ബീഹാറിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്് കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധത്തിലുമുള്ള സഹായവും വാഗ്ദാനം ചെയ്തു. നേപ്പാളിലെ ഉത്ഭവ സ്ഥാനത്ത് മണ്ണിടിച്ചിലുണ്ടായതാണ് കോസി നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. അതിനിടെ നദിയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി നേപ്പാള്‍ ക്രിത്രിമ ഡാമിന്റെ നിര്‍മ്മാണത്തിലാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇന്നലെ രാവിലെ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മാഞ്ജിയെ ഫോണ്‍വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് ആരാഞ്ഞിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് കേന്ദ്രം എല്ലാവിധ സാഹായങ്ങളും നല്‍കുന്നതാണ്. പ്രശ്നബാധിത സ്ഥലങ്ങളില്‍ കേന്ദ്ര സേനയേയും ദേശീയ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചതായും രാജ്നാഥ് സിങ് അറിയിച്ചു. ഇതു കൂടാതെ സംസ്ഥാന ദുരിതാശ്വസ സേനയും പ്രവര്‍ത്തന സജ്ജമാണ്.
ഇന്നലെ രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി കാഠ്മണ്ഡുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളപ്പൊക്കത്തില്‍ ആശങ്കയറിയിക്കുകയും ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രശ്നം അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി അജിത് സേഠിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന നാഷ്ണല്‍ ക്രൈസിസ് കമ്മിറ്റി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും എന്‍ഡിആര്‍എഫിന്റെ 15 സംഘത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുണ്ട്.
നേപ്പാളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന്് പ്രദേശത്ത് തീര്‍ത്ത തടയിണയില്‍ സെക്കന്‍ഡില്‍ 20 മുതല്‍ 27 ലക്ഷം ക്യുബിക് ഫീറ്റ് ജലമാണ് ശേഖരിക്കുന്നത്.
അതുകൊണ്ടു തന്നെ കൃത്രിമമായി ഡാം നിര്‍മ്മിച്ച് ജലത്തിന്റെ നീരൊഴുക്ക് തയുന്നതിനായി നേപ്പാള്‍ അധികൃതരും പരിശ്രമിച്ചു വരികയാണ്. അതേയമയം അടുത്ത 14-18 മണിക്കൂറിനുള്ളില്‍ താല്‍ക്കാലികമായെങ്കിലും വെള്ളപ്പൊക്കം നേരിടേണ്ടിവരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: