ന്യൂദല്‍ഹി: ലോകരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യം സുഗമമാക്കാനെന്ന പേരില്‍, അമേരിക്കയുടെ ആവശ്യപ്രകാരം കൊണ്ടുവന്ന ലോക വ്യാപാര സംഘടനാ വ്യവസ്ഥയില്‍ നിരുപാധികം ഒപ്പുവയ്ക്കില്ലെന്ന നിലപാട് ഭാരതം ശക്തമാക്കി. കരാര്‍ ഭാരതത്തിന്റെയും മറ്റ് വികസ്വര രാജ്യങ്ങളുടേയും ഭക്ഷ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നതിനാലാണിത്. ഭാരത സന്ദര്‍ശനത്തിലുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വാണിജ്യസെക്രട്ടറി പെന്നി പ്രിറ്റ്സ്കറും ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വാണിജ്യമന്ത്രി നിര്‍മ്മലാ സീതാ രാമന് എന്നിവരെക്കണ്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഭാരതം അല്പം പോലും വഴങ്ങിയില്ല. ഇന്നലെയായിരുന്നു ഭാരതം കരാറില്‍ ഒപ്പിടേണ്ട അവസാന തീയതി. ഭാരത നിലപാടിന്റെ സാഹചര്യത്തില്‍ ലോകവ്യാപാര സംഘടനയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കും.
കരാറില്‍ ഒപ്പിടണമെങ്കില്‍ രണ്ടു വ്യവസ്ഥകള്‍ പാലിക്കണമെന്ന കടുത്ത നിലപാടിലാണ് മോദി സര്‍ക്കാര്‍. ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്സിഡി അനുവദിക്കുന്നതില്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. രാജ്യത്തിന്റെ ആവശ്യമനുസരിച്ച് ഭക്ഷ്യധാന്യം ശേഖരിച്ചുവയ്ക്കാനും അനുമതി വേണം. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സമാന്തര കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമേ ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ) കൊണ്ടുവരുന്ന കരാറില്‍ ഒപ്പിടുകയുള്ളുവെന്നാണ് ഭാരതത്തിന്റെ പുതിയ നിലപാട്. കഴിഞ്ഞയാഴ്ച ജനീവയില്‍ നടന്ന സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ ഈ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കരാര്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തിരുന്ന അമേരിക്കയും മറ്റും വെട്ടിലായി. അവസാന നിമിഷമെങ്കിലും ഭാരതനിലപാട് മാറ്റിക്കാനാണ് കെറിയും സംഘവും തിരക്കിട്ട് ഭാരതത്തില്‍ എത്തിയത്.
മുന്‍സര്‍ക്കാര്‍ കൈക്കൊണ്ടിരുന്ന തലതിരിഞ്ഞ നയവും നിലപാടുകളും തള്ളിയാണ് മോദി സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. ഭാരതം ശക്തമായ നിലപാട് കൈക്കൊണ്ടതോടെ ദക്ഷിണാഫ്രിക്കയടക്കമുള്ള വികസ്വര രാജ്യങ്ങളും ഭാരതത്തിനൊപ്പം നിലകൊണ്ടു തുടങ്ങിയിട്ടുണ്ട്.
കരാര്‍ ലോകസമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പു നല്‍കുമെന്നും വാണിജ്യം മെച്ചപ്പെടുമെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാല്‍ കരാര്‍ അപ്പാടെ സ്വീകരിച്ചാല്‍ ഭാരതത്തിനടക്കം പല രാജ്യങ്ങള്‍ക്കും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് മോദി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്ക് വന്‍തോതില്‍ സബ്സിഡി നല്‍കിയാണ് നാം പൊതുവിതരണ സമ്പ്രദായം ശക്തമാക്കിയിരിക്കുന്നത്. സബ്സിഡി കുറക്കുന്നത് ജനങ്ങളെ ബാധിക്കും. അതുപോലെ രാജ്യത്തിന്റെ ആവശ്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരം ഒരുക്കുന്നത്. അല്ലാതെ ലോകവ്യാപാര സംഘടന പറയുന്ന പ്രകാരമല്ല. അതിനാലാണ് നാം കരാറില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയത്.
ഇപ്പോള്‍ കരാറില്‍ ഒപ്പിടുക, പിന്നീട് സമാന്തര കരാര്‍ കൊണ്ടുവരാം എന്നാണ് അമേരിക്ക പറയുന്നത്. ഈ നിലപാട് മോദി സര്‍ക്കാര്‍ തള്ളിയിരുന്നു.
കരാര്‍ ഇന്നലെ ജനീവയില്‍ ഒപ്പിടേണ്ടതായിരുന്നു. ഭാരതം വഴങ്ങാത്തതിനാല്‍ സംഘടനയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം. ഭാരതത്തിന്റെ നിലപാട് വാണിജ്യ ഉദാരവല്‍ക്കരണത്തെ ബാധിക്കുമെന്ന് പറഞ്ഞ് ഭാരതത്തെ ഒഴിവാക്കി കരാര്‍ നടപ്പാക്കാനും അമേരിക്കയടക്കം വികസിത രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്. ഈ നീക്കത്തിലും ഭാരതം കുലുങ്ങിയിട്ടില്ല. 160 രാജ്യങ്ങളാണ് ലോകവ്യാപാര സംഘടനയിലുള്ളത്. ഇവയില്‍ പന്ത്രണ്ടോളം രാജ്യങ്ങളേ അമേരിക്കയുടെ നീക്കത്തെ അനുകൂലിക്കുന്നുള്ളൂ. അമേരിക്ക, യൂറോപ്യന്‍ യൂണിയന്, ആസ്ട്രേലിയ, ജപ്പാന്, കാനഡ, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണിവ.
ലോകവ്യാപാര രംഗത്ത് ഭാരതത്തിനുള്ള ശക്തിയും വലുപ്പവും കണക്കിലെടുത്താല്‍ ഭാരതത്തിന്റെ കടുത്ത നിലപാട് കരാറിന് വന്‍തിരിച്ചടിയാകുമെന്നാണ് ഇവരില്‍ പലരും തന്നെ അഭിപ്രായപ്പെടുന്നത്.മാത്രമല്ല പുതിയ കരാര്‍ കൊണ്ടുവരണമെങ്കില്‍ നിലവിലുള്ള കരാറില്‍ ഭേദഗതി വരുത്തണം. അതിന് ഇന്ത്യയുടെ സഹകരണം അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: