ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ നട്വര്‍സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് എതിരായ വെളിപ്പെടുത്തലുകള്‍ തുടരുന്നു. ഒരിന്ത്യക്കാരിക്ക് ഒരിക്കലും സോണിയയെപ്പോലെ നിര്‍ദാക്ഷിണ്യം പെരുമാറാന്‍ കഴിയില്ലെന്നാണ് സോണിയയുടെ വിദേശ ജന്മം പരാമര്‍ശിച്ച് നട്വറിന്റെ പുതിയ വെളിപ്പെടുത്തല്‍. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് നട്വര്‍സിംഗ് ഇക്കാര്യം തുറന്നടിച്ചത്.
രാഹുല്‍ തടഞ്ഞതിനാലാണ് സോണിയ പ്രധാനമന്ത്രിയാകാത്തതെന്ന് കഴിഞ്ഞ ദിവസം നട്വര് തന്റെ പുസ്തകം ഉദ്ധരിച്ച് വെളിപ്പെടുത്തിയിരുന്നു.
ഗാന്ധി കുടുംബത്തോട് നാലര പതിറ്റാണ്ട് കൂറുപുലര്‍ത്തിയ, സോണിയയോട് അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയോടുള്ള പെരുമാറ്റം അവരുടെ നിര്‍ദാക്ഷിണ്യ സ്വഭാവമാണ് കാണിക്കുന്നത്. നട്വര് പറഞ്ഞു.ജവഹര്‍ ലാല്‍ നെഹ്റുവോ ഇന്ദിരാഗാന്ധിയോ രാജീവോ, മറ്റേതെങ്കിലും ഇന്ത്യക്കാരോ തന്നോട് ഇതുപോലെ പെരുമാറുമായിരുന്നില്ല.2008ല്‍ കോണ്‍ഗ്രസ് വിട്ട 83കാരനായ നട്വര് പറഞ്ഞു.
അവര്‍ ഇറ്റലിക്കാരിയായതാണോ ഇതിന് കാരണമെന്ന് ചോദിച്ചപ്പോള്‍ അല്ലാതെ മറ്റെന്ത് എന്നായിരുന്നു നട്വറിന്റെ മറുചോദ്യം. അവരുടെ സ്വഭാവത്തിന്റെ ചില അംശങ്ങള്‍ ഇന്ത്യക്കാരുടേതല്ല. നട്വര് പറഞ്ഞു.
രാജീവ് പ്രധാനമന്ത്രിയായിരുന്ന ആദ്യ 18 മാസം അഹംഭാവക്കാരായ ഒരു സംഘത്തെയാണ് ആശ്രയിച്ചിരുന്നത്. അവരില്‍ ഒരാള്‍ സോഷ്യലിസ്റ്റാണെന്നാണ് അവകാശപ്പെട്ടിരുന്നത്. മറ്റൊരാള്‍ കഴിവില്ലാത്ത, രാഷ്ട്രീയ ഇടപാടുകാരനും. മൂന്നാമന് എല്ലാകാര്യങ്ങളിലും തലയിടുന്ന ശല്യക്കാരനും. ഒരാള്‍ അരുണ്‍ നെഹ്റുവാണ്. ഒരാള്ഗോപി അറോറയും. ഇരുവരും മരണമടഞ്ഞു. മൂന്നാമന് ഇപ്പോള്‍ വളരെ പ്രായം ചെന്നിരിക്കുന്നു. മൂന്നാമന്റെ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച് നട്വര് പറഞ്ഞു.
തന്റെ പുസ്തകം സോണിയയെ അസ്വസ്ഥയാക്കിക്കഴിഞ്ഞെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. നട്വര് പറഞ്ഞു.നിരവധി കോണ്‍ഗ്രസുകാര്‍ തന്നെഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: