ന്യൂദല്‍ഹി: പൂനെയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മരിച്ചവരില്‍ 14 പേര് സ്ത്രീകളും നാല് പേര് കുട്ടികളുമാണ്. മണ്ണും ചെളിയും കൂറ്റന്‍ പാറകളും നിറഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ 160 ഓളം പേര് കുടുങ്ങിക്കിടക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് അറിയിച്ചു.
മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇന്നലെ വൈകിട്ടുവരെ നടന്ന തെരച്ചിലിലാണ് 31 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പരിക്കേറ്റ എട്ടോളം പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂനെയിലെ മാലിന് ഗ്രാമത്തിലാണ് മഴ ദുരന്തം വിതച്ചത്. വന്‍ മലകളുള്ള ഗ്രാമപ്രദേശം മഴയില്‍ പൂര്‍ണമായും ഒലിച്ചുപോയി. 44 ഓളം വീടുകളുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോള്‍ ചെളിയും മണ്ണും കല്ലും മാത്രമാണ്. ഒരു ക്ഷേത്രവും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക കൈമാറുക.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. അത്യാധുനിക യന്ത്രോപകരണങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ദുരന്ത നിവാരണ സേനയിലെ 250 പേരെ കൂടാതെ ലോക്കല്‍ പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ശക്തമായ മഴയും, മണ്ണിടിച്ചിലും ഉണ്ടായത്. ഗ്രാമവാസികള്‍ മുഴുവനും ഉറക്കത്തിലായതിനാല്‍ ദുരന്തം എത്തിയത് പലരും അറിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: