സഹരന്‍പുര്‍: ഉത്തര്‍പ്രദേശിലെ സഹരന്പുരിലുണ്ടായ സാമുദായിക സംഘര്‍ഷത്തിന്റെ മുഖ്യപ്രതിയും ആറു സഹായികളും പൊലീസ് പിടിയിലായി.
ആക്രമണം നടത്താന്‍ സംഘടിച്ചെത്തിയവരോട് ആജ്ഞാപിച്ച മൊഹറം അലിയും കൂട്ടരുമാണ് അറസ്റ്റിലായത്. ഇയാളുടെ വെടിയേറ്റ് ആശുപത്രിയിലായ പൊലീസ് കോണ്‍സ്റ്റബിള്‍ ഷെന്സാര് പാലിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം അക്രമബാധിതമായ സഹാരന്‍പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായിത്തുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ കര്‍ഫ്യൂവില്‍ അഞ്ചുമണിക്കൂര്‍ ഇളവ് നല്കി.
നില ശാന്തമായി തുടര്‍ന്നാല്‍ ഇന്ന് ജില്ലമുഴുവനും രാവിലെ 10മുതല്‍ വൈകുന്നേരം അഞ്ചുവരെ കര്‍ഫ്യു ഇളവു ചെയ്യുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സന്ധ്യാ തിവാരി പറഞ്ഞു. ഇന്നലെ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പുതിയ നഗരത്തില്‍ കര്‍ഫ്യു ഇളവു നല്കിയപ്പോള്, പഴയ നഗരത്തില്‍ രണ്ടു മുതല്‍ ഏഴുവരെയും കര്‍ഫ്യു ഇളവ് നല്‍കിയെന്ന് അവര്‍ പറഞ്ഞു.
ജില്ലയില്‍ സ്ഥിതി അതിവേഗം ശാന്തതയിലേക്കു നീങ്ങുകയാണെന്നു തിവാരി പറഞ്ഞു. ഭൂമി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെത്തുടര്ന്നു കഴിഞ്ഞ ശനിയാഴ്ചയാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. അക്രമത്തില്‍ മൂന്നുപേര്‍ മരിക്കുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: