ന്യൂദല്‍ഹി: രാജ്യത്തിന്റെ സമഗ്രവളര്‍ച്ചക്ക് ഉതകുന്ന നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട് ജലവിഭവ മന്ത്രാലയം റോഡ്മാപ്പ് തയ്യാറാകുന്നു. പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കുടിവെള്ള–ശുചീകരണ മന്ത്രാലയം ജലവിഭവ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വൈകാതെ പദ്ധതി സമാരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.
പലസംസ്ഥാനങ്ങളിലും രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവപ്പെടുകയും ഭൂഗര്‍ഭ ജലം കുറഞ്ഞുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉപരിതല ജലവിതാനം ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്ന് കുടിവെള്ള–ശുചീകരണ മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന് ജലവിഭവ മന്ത്രി ഉമാഭാരതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി തയ്യാറാകുന്നതോടെ ഉപരിതലജലത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുവാനാകും. രാജസ്ഥാന്, കര്‍ണ്ണാടകം പോലുള്ള സംസ്ഥാനങ്ങളുടെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുവാനും ഉപരിതലജലസംവിധാനം ഒരുക്കുവാനും കഴിയും. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യത്തോടെയാണ് ജലവിഭവ മന്ത്രാലയം നദീസംയോജനത്തെ കാണുന്നത്.
അതേസമയം, കേരളം നദീസംയോജനത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 41 നദികളാണ് കേരളത്തിലുള്ളത്. മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് നദീസംയോജന പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാണിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: