ന്യൂദല്‍ഹി: വന്നുവന്ന് സോണിയാഗാന്ധിയേയും പേടിയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ആരും എത്താതിരുന്നത് വലിയ നാണക്കേടായി. ലോക്സഭയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ അരികിലുള്ള സീറ്റിലിരിക്കാന്‍ മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തയ്യാറാവാത്തതിനു പിന്നാലെയാണ് പാര്‍ലമെന്റ് ഹാളില്‍ നടന്ന സംഭവവും പുറത്തറിഞ്ഞത്.
പാര്‍ലമെന്റിലെ പ്രതിപക്ഷ നിലപാടുകള്‍ തീരുമാനിക്കുന്നതിനും മറ്റുമായി രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസ് പാര്‍ലമെന്ററി കാര്യ സമിതി രൂപീകരിച്ചിരുന്നു. പാര്‍ട്ടി പ്രസിഡന്റ് അദ്ധ്യക്ഷയായ സമിതിയില്‍ കേരളത്തില്‍ നിന്ന് എ.കെ ആന്റണി, പ്രൊഫ. കെ.വി തോമസ് എന്നിവരുള്‍പ്പെടെ ഇരുപതോളം പേരാണുള്ളത്. വെള്ളിയാഴ്ച രാവിലെ 9.30ന് പാര്‍ലമെന്റ് ഹാളില്‍ സമിതിയുടെ യോഗം വിളിച്ചുചേര്‍ത്തു. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ആലോചനകള്‍ക്കായിരുന്നു യോഗം വിളിച്ചത്. എന്നാല്‍ കൃത്യം 9.30ന് ഹാളിലെത്തിയ സോണിയാഗാന്ധി കണ്ടത് കാലിയായ കസേരകള്‍ മാത്രമാണ്. പത്തുമിനിറ്റോളം ഹാളിലിരുന്ന സോണിയാഗാന്ധി തുടര്‍ന്ന് ദേഷ്യപ്പെട്ട് യോഗം റദ്ദാക്കി മടങ്ങി.
യോഗത്തിന്റെ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രശ്നകാരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. രാവിലെ 10 മണിക്ക് നിശ്ചയിച്ച യോഗത്തില്‍ സോണിയാഗാന്ധി നേരത്തെ എത്തിയതാണ് ആശയകുഴപ്പത്തിനു കാരണമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പറയുന്നത്. സോണിയാഗാന്ധിയുടെ പരിപാടികളുടെ ലിസ്റ്റ് നേരത്തെതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയതാണെന്നും പത്ത് മണിക്ക് അവര്‍ മറ്റൊരു പരിപാടി നിശ്ചയിച്ചിരുന്നതായുമാണ് അറിയുന്നത്.
പാര്‍ട്ടിയുടെ അംഗസംഖ്യ ദുര്‍ബലമായ ലോക്സഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പോലും കോണ്‍ഗ്രസിന് തീരുമാനിക്കാനാവുന്നില്ല എന്നത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാര്‍ലമെന്ററികാര്യ സമിതിയോഗത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ കാര്യമായി എടുക്കാത്തതാണ് യോഗം റദ്ദാകുന്ന സാഹചര്യത്തിന് കാരണമെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: