ഹൈദരാബാദ്: തെലങ്കാന സംസ്ഥാന ബ്രാന്‍ഡ് അംബാസിഡറായി പ്രമുഖ ടെന്നീസ് താരം സാനിയ മിര്‍സയെ നിയോഗിച്ചു. ഇതിനെ തുടര്‍ന്നുള്ള നടപടികള്‍ വിവാദത്തിനിടയാക്കി. സാനിയ തെലങ്കാനയുടെ യഥാര്‍ത്ഥ മകള്‍ എന്ന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ വിശേഷണമാണ് വിവാദത്തിനു തുടക്കം കുറിച്ചത്. ഇതിനോട് നിയമസഭാ പ്രതിപക്ഷ നേതാവുകൂടിയായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. ലക്ഷ്മണ് പ്രതികരിച്ചതോടെ വിവാദം വലുതായി.
ജന്മംകൊണ്ട് മഹാരാഷ്ട്രക്കാരിയായ സാനിയ പാക്കിസ്ഥാനിയെ വിവാഹം ചെയ്തതോടെ അവിടത്തെ മരുമകളുമായി എന്ന് ലക്ഷ്മണ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഒരു തരത്തിലും തെലങ്കാനാ സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തില്‍ സാനിയ പങ്കെടുത്തിട്ടില്ല. എന്നാല്‍, അടുത്തു വരാന്‍ പോകുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടു കിട്ടാനാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തതെന്നും ലക്ഷ്മണ വിശദീകരിച്ചു.
എന്നാല്‍, ലക്ഷ്മണയുടെ വിശദീകരണങ്ങള്‍ വളച്ചൊടിച്ച് ചില മാധ്യമങ്ങളും നേതാക്കളും പ്രചാരണം നടത്തുകയായിരുന്നു.
സാനിയയെ പാക്കിസ്ഥാന്റെ മരുമകളാണെന്നു ബിജെപി അധിക്ഷേപിച്ചുവെന്ന് ആക്ഷേപിച്ചായിരുന്നു ബഹളം. പക്ഷേ, സാനിയ മിര്‍സ ഭാരതത്തിന്റെ സ്വത്താണെന്നും ബിജെപി നേതാവ് ലക്ഷ്മണയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ബിജെപി പ്രസ്താവിച്ചു.
അതേ സമയം താന്‍ ജനിച്ചതും മൂന്നു വയസുവരെ വളര്‍ന്നതും മഹാരാഷ്ട്രയിലാണെങ്കിലും ആന്ധ്രക്കാരിയാണെന്നും ഭാരതീയ വനിതയാണെന്നും സാനിയ പ്രതികരിച്ചിട്ടുണ്ട്. സാനിയ വിവാഹം കഴിച്ചത് പാക് ക്രിക്കറ്റ് താരം ഷോയബ് മാലിക്കിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: