ഹൈദരാബാദ്: സ്ത്രീധന പീഡനക്കേസില്‍ പ്രശസ്ത ചലച്ചിത്ര നടി രംഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ബംജാരാ ഹില്‍സ് പോലീസ് കേസെടുത്തു. രംഭ, സഹോദരന് ശ്രീനിവാസ റാവു, മാതാപിതാക്കളായ വെങ്കടേശ്വര്‍ റാവു, ഉഷാറാണി എന്നിവര്‍ക്കെതിരെയാണ് ഐപിസി 498 എ(വിവാഹിതയായ പെണ്‍കുട്ടിയോടുള്ള ക്രൂരത,) സ്ത്രീധന നിരോധന നിയമം3,5 അനുഛേദം എന്നിവ പ്രകാരം കേസ് എടുത്തിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. ശ്രീനിവാസ റാവുവിന്റെ ഭാര്യ പല്ലവിയാണ് പരാതിക്കാരി. ഒരു വര്‍ഷമായി കൂടുതല്‍ സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണെന്നാണ് പരാതി.
ബിസിനസ് പൊളിഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയായി. മാത്രമല്ല മറ്റൊരു സ്ത്രീയുമായി ബന്ധത്തിലുമായി. മാതാപിതാക്കളുടേയും സഹോദരി രംഭയുടേയും സമ്മര്‍ദ്ദങ്ങള്‍ക്കു വടങ്ങി കൂടുതല്‍ സ്ത്രീധനത്തിനായി തന്നെ ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ ആഭരണങ്ങള്‍ എല്ലാം ഭര്‍ത്താവ് പണയം വച്ചു-പല്ലവി പരാതിയില്‍ പറയുന്നു. 99-ലാണ് പല്ലവി ശ്രീനിവാസ റാവുവിനെ കല്യാണം കഴിച്ചത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇവര്‍ ചെന്നൈയിലാണ് താമസം ഉറപ്പിച്ചിരുന്നത്. പീഡനം സഹിക്കവയ്യാതെ ആറു മാസം മുന്‍പാണ് പല്ലവി ചെന്നൈ വിട്ട് ഹൈദരാബാദില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ നമ്പള്ളിയിലെ മൂന്നാം മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്.
കാനഡയിലെ ബിസിനസുകാരന് ഇന്ദ്രന് പദ്മനാഭനെയാണ് രംഭ വിവാഹം കഴിച്ചിരിക്കുന്നത്. വിജയലക്ഷ്മിയെന്ന രംഭ തമിഴ്, മലയാളം തെലുങ്ക്, ഹിന്ദി, കന്നട ചിത്രങ്ങളില്‍ നായികാ വേഷമിട്ടിട്ടുണ്ട്. ചിരഞ്ജീവി, ബാലകൃഷ്ണ, രജനീകാന്ത്, കമല്ഹാസന്, മമ്മൂട്ടി, കലാഭവന്‍ മണി,ജയറാംതുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയം വിട്ട ഇവര്‍ ഇപ്പോള്‍ കനേഡിയന്‍ തലസ്ഥാനമായ ടൊറന്േറായിലാണ് താമസിക്കുന്നത്. കേസിന് ബലം കിട്ടാനാകും രംഭയുടെ പേര് ഉള്‍പ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: