ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായുള്ള വിവിധ അഭയ പദ്ധതികളെ സ്ത്രീ സംരക്ഷണ വികസന സമന്വയ പദ്ധതിയ്ക്കു കീഴില്‍ കൊണ്ടു വരുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി മനക ഗാന്ധി ലോക്സഭയെ അറിയിച്ചു. രാജ്യത്താകമാനം 311 സ്വാധാര്‍ അഭയ കേന്ദ്രങ്ങളും, 322 ഹ്രസ്വകാല വസതികളുമാണ് ഇപ്പോഴുള്ളത്.
ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെ പുനരധിവാസത്തിന് ആവിഷ്കരിച്ച അഭയ പദ്ധതിയാണ് സ്വാധാര്‍. ആരാധനാലയങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വിധവകള്‍, ജയില്‍ മോചിതരായ സ്ത്രീ തടവുകാര്‍, പ്രകൃതി ദുരന്തത്തിനിരയായ സ്ത്രീകള്‍, ഭീകരവാദത്തിനിരയായ സ്ത്രീകള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആഹാരം, പാര്‍പ്പിടം, വസ്ത്രം, കൗണ്‍സിലിംഗ്, വൈദ്യ, നിയമ സഹായം, നൈപുണ്യ വികസനം എന്നിവ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയെന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡ് നടപ്പാക്കിയ മറ്റൊരു അഭയ പദ്ധതിയാണ് ഹ്രസ്വകാല വസതി പദ്ധതി. കുടുംബ പ്രശ്നങ്ങള്‍, കുറ്റകൃത്യം, അക്രമം, മാനസിക സമ്മര്‍ദ്ദം, സമുദായ ഭ്രഷ്ട് എന്നിവയാല്‍ പാര്‍പ്പിടം നഷ്ടപ്പെട്ട സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും 24 മണിക്കൂര്‍ താത്കാലിക താമസ സൗകര്യമൊരുക്കുന്നതും, പുനരധിവാസത്തിനു വേണ്ട സേവനങ്ങള്‍ നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ട് പദ്ധതികളും ഗവണ്മെന്റിതര സംഘടനകള്‍ വഴിയാണ് പ്രധാനമായും നടപ്പാക്കിയത്. സ്വാധാര്‍ പദ്ധതിയ്ക്കായി 269 ലക്ഷവും, ഹ്രസ്വകാല വസതി പദ്ധതിക്കായി 21.76 ലക്ഷവും ഈ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: