ന്യൂദല്‍ഹി: രാജ്യത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യല്‍ സംവിധാനത്തെ മാത്രം പഴിക്കരുതെന്ന് സുപ്രീംകോടതി. മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയും ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കാതെയും കേന്ദ്രസര്‍ക്കാരുകള്‍ നിഷ്ക്രിയത്വം പാലിച്ചത് കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസത്തിന് കാരണമായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ആര്.എം ലോധ പറഞ്ഞു. വേഗത്തിലുള്ള കോടതി നടപടിക്രമങ്ങളും സ്വതന്ത്രട്രിബ്യൂണലുകളുടെ സ്ഥാപനവും സംബന്ധിച്ച കേസിലാണ് സുപ്രീംകോടതി പരാമര്‍ശം.
കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ഹൈക്കോടതികളില്‍ വലിയ കാലതാമസം വരുന്നുണ്ടെനന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയില്‍ പറഞ്ഞു. ഇതിനു മറുപടിയായി കോടതികളിലെ ന്യായാധിപ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിരത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരുകളെ വിമര്‍ശിച്ചു. ഹൈക്കോടതികളില്‍ 20-30 ജഡ്ജിമാര്‍ മാത്രമാണുള്ളത്. കോടതികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. ഒട്ടേറെ ഹൈക്കോടതികളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ആദ്യം ഇവ നികത്തണം. എല്ലാം കാര്യക്ഷമമാക്കുമെന്ന വാക്കല്ല, നടപടികളാണ് വേണ്ടത്. കോടതികളെ ശക്തിപ്പെടുത്താതെ എങ്ങനെ അവരെ കുറ്റപ്പെടുത്താനാകും. മറ്റേതൊരു സംവിധാനത്തിലും മികച്ച നിലയിലാണ് ഹൈക്കോടതികള്‍ പ്രവര്‍ത്തിക്കുന്നത്, ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസുമാരായ ജെ.എസ് ശേഖര്‍, ജെ. ചെലമേശ്വര്‍, എ.കെ സിക്രി, ആര്.എഫ് നരിമാന് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
ട്രിബ്യൂണലുകളുടെ ശാക്തീകരണത്തിനായി സാമ്പത്തികവും മറ്റു സൗകര്യങ്ങളും നല്‍കണമെന്ന 1997ലെ ഉത്തരവ് 17 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാന്‍ വിവിധ കേന്ദ്രസര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: