കൊച്ചി: എടത്തല പഞ്ചായത്തില്‍ 116 സര്‍വേ നമ്പറുകളില്‍ മാത്രമേ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണമുള്ളൂവെന്ന് എന്‍എഡി അധികൃതര്‍ അറിയിച്ചു. ഈ സ്ഥലങ്ങള്‍ കണ്ടെത്താന്‍ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സംയുക്ത പരിശോധന നടത്തി രൂപരേഖ തയ്യാറാക്കുമെന്ന് എംഎല്‍എ അന്‍വര്‍സാദത്ത് പറഞ്ഞു.
സുരക്ഷാമേഖല സംബന്ധിച്ച ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്കയ്ക്ക് ഇതോടെ താല്‍ക്കാലിക വിരാമമായി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എന്‍എഡി അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. നിയന്ത്രണമുള്ള സര്‍വേ നമ്പറുകളില്‍ പെടാത്ത മുഴുവന്‍ സ്ഥലങ്ങളിലും പഞ്ചായത്ത് ഓഫീസില്‍നിന്ന് ഇന്നുമുതല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കും. നേരത്തെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പറും നല്‍കും. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം യോഗത്തില്‍ വച്ചുതന്നെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കും.
1992 ജനുവരി 21ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്ന 116 സര്‍വേ നമ്പറുകളില്‍ കെട്ടിടനിര്‍മ്മാണം അനുവദിക്കില്ല. എന്‍എഡിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ എന്‍ഒസി വാങ്ങി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ഒരു സര്‍വേ നമ്പറില്‍തന്നെ മുഴുവന്‍ സ്ഥലത്തിനും നിരോധനം ബാധകമല്ലെന്നും പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഒരു സര്‍വേ നമ്പറില്‍ ഒരേക്കര്‍ സ്ഥലമുണ്ടെങ്കില്‍ ചിലപ്പോള്‍ അതില്‍ അഞ്ച് സെന്റിന് മാത്രമേ നിരോധനമുണ്ടാകൂ എന്നതാണ് ഇതിന്റെ ഗുണം. നിരോധനമുള്ള സ്ഥലങ്ങളുടെ വിശദമായ രൂപരേഖ തയ്യാറാക്കി കളക്ടറേറ്റിലും പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും സൂക്ഷിക്കും.
രൂപരേഖ തയ്യാറാക്കാന്‍ ജിപിഎസ് സര്‍വേ നടത്തുകയാണ് എളുപ്പം. ജിപിഎസ് സര്‍വേയ്ക്ക് ഏക്കറിന് 10,000 രൂപവീതം ചെലവുവരും. ഇതിലൂടെ സര്‍വേ നടപടികള്‍ സൂക്ഷ്മവും കൃത്യവുമായിരിക്കും. ഈ ചെലവ് എന്‍എഡി വഹിക്കാന്‍ തയ്യാറായാല്‍ മാത്രമേ ജിപിഎസ് സര്‍വേ നടക്കൂ. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും പണം മുടക്കാനുള്ള സന്നദ്ധത എന്‍എഡി അറിയിച്ചിട്ടില്ല. എന്‍എഡിയുടെ മതില്‍ക്കെട്ടില്‍നിന്നും 2000 വാരവരെ അകലെയുള്ള സ്ഥലങ്ങള്‍ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുമെന്ന വ്യാഖ്യാനമാണ് പ്രദേശവാസികളില്‍ ആശങ്ക വളര്‍ത്തിയത്.
പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകളടക്കം നാലായിരത്തിലേറെ കെട്ടിടങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ഈ തീരുമാനം. ഭൂമിയുടെ ക്രയവിക്രയം എന്നേക്കുമായി നിലയ്ക്കുകയും ചെയ്യുമായിരുന്നു. സുരക്ഷാ മേഖല 2000 വാരവരെയാകാമെങ്കിലും എടത്തലയില്‍ 116 സര്‍വേ നമ്പറുകളില്‍ മാത്രമേ നിരോധനം ആവശ്യമുള്ളൂവെന്ന് എന്‍എഡി അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കളമശ്ശേരി നഗരസഭയിലെ ചില പ്രദേശങ്ങള്‍ എന്എഡിയോട് ചേര്‍ന്നാണ് കിടക്കുന്നതെങ്കിലും അവിടെ നിലവിലുള്ള കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ മാത്രമേ ബാധകമാവൂ. 1992ലെ വിജ്ഞാപനവും ഹൈക്കോടതിവിധിയും എടത്തല പഞ്ചായത്തിന് മാത്രമാണ് ബാധകം. എംഎല്‍എ, കളക്ടര്‍ എന്നിവര്‍ക്ക് പുറമെ എംപിമാരായ പി.രാജീവ്, ഇന്നസെന്റ്, എന്‍എഡി ജനറല്‍ മാനേജര്‍ രവീന്ദ്രകുമാര്‍, വര്‍ക്ക് ഓഫീസര്‍ ഇ.പ്രകാശ്, സതേണ്‍ നേവല്‍ കമാന്‍ഡ് പ്രതിനിധി ലഫ്. കനിഷ്ക് കെന്പാല്, തഹസില്‍ദാര്‍ കെ. ചന്ദ്രശേഖരന് നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. രഹന്‍രാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.എം. മുനീര്‍, സഹകരണബാങ്ക് പ്രസിഡന്റ് എം.കെ. അബു, ജില്ലാ പഞ്ചായത്ത് അംഗം സാജിത സിദ്ദിഖ്, ഹസീന ഹംസ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: