ബദാവുന്‍: ഉത്തര്‍പ്രദേശിലെ ബദൗനിയില് കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട രണ്ട് സഹോദരിമാരുടെ മറവുചെയ്ത മൃതശരീരം പുറത്തെടുക്കുന്നത് സിബിഐ മറ്റൊരു ദിവസത്തേക്ക് മാറ്റി. കാലവര്‍ഷത്തെ തുടര്‍ന്ന് ഗംഗാ നദിയിലെ ജലനിരപ്പുയര്‍ന്നതാണ് കാരണം. നിലവില്‍ ശരീരം മറവ് ചെയ്ത സ്ഥലവും സമീപപ്രദേശങ്ങളും ജലത്തിനടിയിലാണ്.
മറവ് ചെയ്ത സഹോദരിമാരുടെ മൃതശരീരം വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയാല്‍ മാത്രമേ അന്വേഷണത്തിന് കൂടുതല്‍ വ്യക്തത വരികയുള്ളുവെന്ന് സിബിഐ അറിയിച്ചു. ഡോക്ടര്‍മാരടങ്ങിയ ഫോറന്‍സിക് സംഘം മൃതശരീരം പുറത്തെടുക്കാന്‍ എത്തിയിരുന്നെങ്കിലും സാധിച്ചില്ല.
വെള്ളമിറങ്ങിയാലേ മൃതശരീരം പുറത്തെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ഒരുമാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും സംഘം അറിയിച്ചു.
നിലവില്‍ സംഭവം സിബിഐയാണ് അന്വേഷിക്കുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കിയതിന്റെ അടിസ്ഥാനത്തില്‍ ദുരഭിമാനക്കൊലയാകാന് സാധ്യതയുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.
പെണ്‍കുട്ടികളിലൊരാള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പോലീസ് കണ്ടെത്തല്‍ സിബിഐയുടെ സംശയത്തിന് കൂടുതല്‍ ദൃഢതയേകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെയും സിബിഐ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: