ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രപരിസരം വീണ്ടും വീണ്ടും വെള്ളക്കെട്ടുകൊണ്ട് മലീമസമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ഒഴുകി വരുന്ന വെള്ളം ഒന്നാകെ ക്ഷേത്രമുറ്റത്തേയ്‌ക്കും പരിസരത്തേക്കും മാലിന്യം വ്യാപിക്കുന്നതിനു കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്രുമാനൂരില്‍ നടന്നുവന്നിരുന്ന ഓടവൃത്തിയാക്കല്‍ നിര്‍ത്തിവച്ചിരുന്നു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതലുള്ള ഓടവൃത്തിയാക്കലാണ് നിര്‍ത്തിവച്ചിരിക്കുന്നത്. പഴയ രീതിയില്‍ വെള്ളം നിരന്ന് ഒഴുകിയിരുന്നതിന് പരിഹാരമായെങ്കിലും വില്ലേജ് ഓഫീസ് പടിക്കല്‍ എംസി റോഡിനു കുറുകെയുണ്ടാക്കിയ പുതിയ പൈപ്പിലൂടെ ഒഴുകിയെത്തുന്ന ജലം ശരിയായ രീതിയില്‍ ഓട വൃത്തിയാക്കാത്തതിനെത്തുടര്‍ന്ന് ഒഴുകി ക്ഷേത്രപരിസരത്തുള്ള റോഡിലൂടെ നിരന്നൊഴുകി ക്ഷേത്രത്തിലേക്ക് എത്തുന്നു. കര്‍ക്കിടകമാസത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ക്ക് വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടിയന്തരമായി ഈ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത പക്ഷം പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും മുന്നറിയിപ്പു നല്‍കി. ഉത്തരവാദിത്വത്തപ്പെട്ടവര്‍ കാഴ്ചക്കാരായി മാറിയെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇതിനിടയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദിനംപ്രതി എത്തിച്ചേരുന്ന മഹാദേവക്ഷേത്രമൈതാനം മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു. വാഹനങ്ങള്‍ പാര്‍ക്കുചെയ്ത് ഭക്ഷണം കഴിക്കുന്ന ഭക്തജനങ്ങള്‍ അവശിഷ്ടങ്ങള്‍ അവിടെതന്നെ നിക്ഷേപിക്കുന്നു. ഇത്തരത്തിലുള്ള അവശിഷ്ടങ്ങള്‍ കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധി ഉണ്ടാവാന്‍ സാദ്ധ്യത ഏറുകയാണ്. ദേവസ്വം അധികൃതര്‍ പരിസരം വൃത്തിയാക്കുന്നിത് നടപടിയെടുക്കുന്നില്ല. രാത്രികാലങ്ങളില്‍ ക്ഷേത്രപരിസരം ആകെ അന്ധകാരത്തിലാണ്. ആവശ്യമായ വഴിവിളക്കുകളോ, വൈദ്യുതി ഇല്ലാത്തസമയങ്ങളില്‍ വെളിച്ചം ലഭ്യമാക്കുന്നതിനാവശ്യമായ ജനറേറ്റര്‍ സംവിധാനമോ ദേവസ്വം അധികൃതര്‍ ഒരുക്കിയിട്ടില്ല. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തോട് കടുത്ത അവഗണനയാണ് ദേവസ്വം ബോര്‍ഡ് അധികൃതരും പഞ്ചായത്ത് ഭരണസമിതിയും കാണിക്കുന്നതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
















