കോട്ടയം: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ റബ്ബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാഘടകം കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്കി. കേന്ദ്രീയവിദ്യാലയത്തില്‍ ഇപ്പോള്‍ നിലവിലുള്ള ക്ലാസ്മുറികളില്‍ വേണ്ടത്ര സ്ഥലമോ സൗകര്യങ്ങളോ ഇല്ല, പരിധിയില്‍ അധികം കുട്ടികളെ കുത്തിനിറച്ചാണ് ക്ലാസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സമര്‍പ്പിച്ച നിവേദനത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
നിലവിലുള്ള കേന്ദ്രീയവിദ്യാലയത്തിന്റെ അവസ്ഥയ്ക്കു മാറ്റം വരുത്താന്‍ അഞ്ചുവര്‍ഷം മുമ്പ് പുതിയ സ്കൂള്‍ കെട്ടിടം പണിത് അപ്ഗ്രേഡ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാലയസംഘം തീരുമാനിച്ചിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സമീപവാസികളുടെ കുട്ടികളെയും പഠിപ്പിക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതനുസരിച്ച് കെട്ടിടം പണിയാന്‍ സിപിഡബ്യൂഎയെ ഉത്തരവാദിത്വം എല്‍പ്പിച്ചു. എന്നാല്‍ ടെണ്ടര്‍വഴി കരാര്‍ ഏറ്റെടുത്ത ആദ്യത്തെ കരാറുകാരന് പണി നടക്കുന്നതിനിടെ മരിച്ചത് കെട്ടിട നിര്‍മ്മാണത്തെ തടസ്സപ്പെടുത്തി.
തുടര്‍ന്ന് സിപിഡബ്യൂഡി റീടെണ്ടര്‍ ചെയ്ത് പുതിയ കരാറുകാരനെ കണ്ടെത്തിയെങ്കിലും സിപഡബ്ലൂഡിക്ക് കേന്ദ്രീയ വിദ്യാലയ സംഘം യഥാസമയം ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാല്‍ കെട്ടിടംപണി പാതിവഴിയില്‍ സ്തംഭിക്കുകയായിരുന്നുവെന്നും നിവേദനത്തില്‍ പറയുന്നു. 2011 നവംബറില്‍ പണി പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യം. അധികൃതരുടെ അനാസ്ഥ മൂലം തടസ്സപ്പെട്ട കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനം ത്വരിതപ്പെടുത്താന്‍ കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: