ന്യൂദല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളുടെ വികാസത്തിന് ഭാരതത്തിന്റെ ശക്തമായ പങ്കാളിത്തം അനിവാര്യമാണെന്ന് അമേരിക്ക. നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തവും സഹകരണപരവുമായ പങ്കാളിത്തം ഏഷ്യയുടെ വികാസത്തിന് അനിവാര്യമാണെന്ന് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത പങ്കാളിയാണ് ഭാരതം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ഭാരതത്തിലെ ഏറ്റവും വലിയ ചരിത്രമാണ് സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്- ബിസ്വാള്‍ പറഞ്ഞു.
ഏഷ്യയുടെ വിജയം ആശ്രയിച്ചിരിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തിലാണ്. ഏഷ്യയുടെ വികാസത്തിന് വരും ദശകങ്ങളില്‍ ഭാരതം മികച്ച പങ്കുവഹിക്കും. കൂടാതെ ഭാരതവുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ഏഷ്യയുടെ വികാസത്തിന് സഹായകമാകും. അടിസ്ഥാന സൗകര്യങ്ങള്‍, ഉല്‍പ്പാദനമേഖല, സൈനിക മേഖലയിലെ ആധുനിക വല്‍ക്കരണം, ഊര്‍ജ്ജ സുരക്ഷ, വിദേശ നിക്ഷേപം, എല്ലാ മേഖലകളിലേയും മികച്ച പരിശീലനം, വിദ്യാഭ്യാസമേഖല എന്നിവയ്ക്ക് മോദി സര്‍ക്കാര്‍ നല്കുന്ന പരിഗണനയെക്കുറിച്ചും ബിസ്വാള്‍ എടുത്തു പറഞ്ഞു. ബുധനാഴ്ച നടന്ന സെനറ്റ് ചര്‍ച്ചയിലാണ് ബിസ്വാള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഭാരതം വെല്ലുവിളി നേരിടുന്ന മേഖലകളില്‍ അമേരിക്ക എല്ലാവിധ സഹായവും നല്കാന് തയ്യാറാണ്. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തികപരമായും സാങ്കേതികപരമായും ഭാരതവുമായി ബന്ധം സ്ഥാപിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും. അത് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കാരണമാകുമെന്നും ബിസ്വാള്‍ അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഭാരത വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ ഈ മാസം ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ബിസ്വാള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: