ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യമാസംതന്നെ സാമ്പത്തികരംഗത്തു പുത്തന്‍ ഉണര്‍വുണ്ടാക്കിയതായി സ്ഥിതിവിവരക്കണക്കുകള്‍. കാലവര്‍ഷം ചതിക്കുമെന്ന ആശങ്ക നിലനില്‍ക്കെത്തന്നെ നാണയപ്പെരുപ്പം കുറയുന്നതും നിത്യോപയോഗ വസ്തുക്കളുടെ വില താഴുന്നതും കാണാനാകുന്നുണ്ട്. ഇത് വളര്‍ച്ചാ നിരക്ക് കൂടാനുള്ള സൂചനകളാണെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കു വെച്ചു നോക്കുമ്പോള്‍ ജൂണ്‍ മാസത്തില്‍ കയറ്റുമതിയില്‍ 10.2 ശതമാനം വര്‍ദ്ധനവുണ്ടായി. രണ്ടുവര്‍ഷത്തിനിടെ മികച്ച വളര്‍ച്ചാ നിരക്കാണ് കയറ്റുമതിരംഗത്തു കാണിച്ചത്. ഈ രംഗത്ത് പത്തുവര്‍ഷമായുണ്ടായിരുന്ന പ്രവണതയില്‍നിന്നുള്ള വഴിമാറ്റമാണിത്.
വ്യാവസായികോല്‍പ്പാദനം 19 മാസത്തില്വെച്ച് വര്‍ദ്ധിച്ചു. ഈവര്‍ഷം മെയ് മാസം 4.7 ശതമാനമായിരുന്നത് കൂടി. കാര്‍ വില്‍പ്പനയില്‍ കഴിഞ്ഞ 10 മാസത്തേതില്വെച്ച് വളര്‍ച്ചയുണ്ടായി, ഇതു കാണിക്കുന്നത് ഉപഭോക്താവ് കൂടുതല്‍ ആത്മവിശ്വാസം നേടിയെന്നാണെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നു.
സേവന മേഖലയില്‍ കഴിഞ്ഞ 17 മാസത്തേതില്നിന്നു വ്യത്യസ്തമായി ജൂണ്‍ മുതല്‍ ശക്തിപ്രാപിക്കുന്നതിന്റെ പ്രവണത കാണാനായെന്ന് കണക്കുകള്‍ പറയുന്നു. എച്ച്എസ്ബിസി പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് നല്കുന്ന സൂചന ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കുന്നുവെന്നാണ്.
ഇറക്കുമതി രംഗത്ത് ഈവര്‍ഷം ഇതാദ്യമായി ആശ്വാസ സ്ഥിതിയുണ്ടായി, 8.3 ശതമാനമാണ് ഇറക്കുമതിയിലെ മാറ്റം. സ്വര്‍ണ്ണം ഇറക്കുമതിയില്‍ 65 ശതമാനമാണ് വര്‍ദ്ധന. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണ്ണ ഇറക്കുമതിക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു.
ചില്ലറവില്‍പ്പന മേഖയിലെ വിലക്കയറ്റത്തിലുണ്ടായ കുറവാണ് ഏറെ ശ്രദ്ധേയമായത്. ജൂണ്‍ മാസത്തില്‍ 7.31 ശതമാനമാണ് കുറവ്. 2012 ജനുവരിയില്‍ ആരംഭിച്ച ഉപഭോക്തൃ വിലസൂചികയുടെ റിപ്പോര്‍ട്ടിംഗില്‍ ഇതാദ്യമാണ് ഈ കുറവ്.
ഏറ്റവും പ്രധാനം, വ്യാപാരക്കമ്മി ജൂണ്‍ മാസം 1178 കോടി ഡോളറായതാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെയ് മാസം ഇത് 1128 കോടി ഡോളര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: