ന്യൂദല്‍ഹി: മാനഭംഗം, കൊലപാതകം എന്നിവ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ പ്രായത്തിന്റെ പേരില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു പോകുന്നതില്‍ സുപ്രീം കോടതിക്കും അതൃപ്തി. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച നിയമം പുനപരിശോധിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജുവൈനല്‍ ജസ്റ്റീസ് നിയമം ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞ ദിവസം വനിതാശിശു വികസന മന്ത്രി മേനകാ ഗാന്ധി പറഞ്ഞിരുന്നു. അതിന്റെ തൊട്ടുപിന്നാലെയാണ് സുപ്രീം കോടതിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചത്.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ളതു പോലെ കുറ്റകൃത്യങ്ങള്‍ക്ക് പ്രായപരിധിയില്ല. ജസ്റ്റീസുമാരായ ദീപക് മിശ്ര, വി ഗോപാല്‍ ഗൗഡ എന്നിവര്‍ ചൂണ്ടിക്കാട്ടി.പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ക്ക് പരമാവധി മൂന്നു വര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ നല്ലനടപ്പാണ് ശിക്ഷ. ദല്‍ഹിയില്‍ പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിക്കൊന്ന കേസിലും ഒരു പ്രതി കുട്ടിക്കുറ്റവാളിയായിരുന്നു. ഇയാള്‍ക്കും ഇത്രയും ശിക്ഷയേ ലഭിച്ചിരുന്നുള്ളൂ. പെണ്‍കുട്ടിയോട് കിരാതമായ ക്രൂരത കാട്ടിയത് ഇയാളായിരുന്നു.
സര്‍ക്കാരിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഒരാള്‍ പതിനെട്ടാം വയസില്‍ വോട്ടറാകുന്നു. ആ സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്ന് ഇവരെ എങ്ങെന ഒഴിവാക്കാന്‍ കഴിയും, കോടതി ചോദിച്ചു. വിഷയത്തില്‍ സെപ്തംബര്‍ ഒന്‍പതിനകം കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പതിനാറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 65 ശതമാനമാണ് കൂടിയതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.2003ല്‍ 465 കുട്ടിക്കുറ്റവാളികള്‍ക്കെതിരെ കൊലക്കേസുകളുണ്ടായി. 2013ല്‍ ഇതിന്റെ എണ്ണം 1007 ആയി, 2013ല്‍ 1884 കുട്ടികള്‍ക്കെതിരെയാണ് മാനഭംഗക്കേസുകളെടുത്തത്. 2003ല്‍ ഇത് 466 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: