അഗര്‍ത്തല : ഡ്രൈവര്‍, പ്രൂഫ് റീഡര്‍, മാനേജര്‍ എന്നിവരെ വധിച്ച കേസില്‍ പത്രാധിപര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. ത്രിപുരയിലെ ദൈനിക് ഗണ്ഡൂത്ത് എന്ന പ്രാദേശിക ഭാഷാ പത്രത്തിന്റെ എഡിറ്ററും ഉടമസ്ഥനുമായ സുശീല്‍ ചൗധരി(76)യാണ് പ്രതി. വധശിക്ഷ വരെ ലഭിച്ചേക്കാം.
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കൊപ്പം പലകുറി വിദേശ യാത്രകള്‍ വരെ നടത്തിയിട്ടുള്ള വളരെ പ്രശസ്തനായ വ്യക്തിയാണ് ഇയാള്‍. ഇയാളുടെ നിയമ വിരുദ്ധ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് മാനേജര്‍ രഞ്ജിത് ചൗധരിയെ(61) വധിച്ചത്. കൊലയില്‍ പങ്കാളിയായ ഡ്രൈവര്‍ ബല്‍റാം ഘോഷ്, സാക്ഷിയും പത്രത്തിലെ പ്രൂഫ് റീഡറുമായ സുജിത് ഭട്ടാചാര്യ എന്നിവര്‍ എഡിറ്ററുടെ സാന്നിധ്യത്തില്‍ പരസ്പരം കുത്തി മരിക്കുകയായിരുന്നുവത്രേ. എഡിറ്ററുടെ ഓഫീസില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. അജ്ഞാതര്‍ ബൈക്കിലെത്തി എഡിറ്ററെ ആക്രമിച്ചെന്നും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ കുത്തി വീഴ്ത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
കൊലയാളികളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ നല്കുമെന്നുവരെ എഡിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. വലിയ പ്രചാരമൊന്നുമില്ലാത്ത പത്രത്തിന്റെ എഡിറ്ററെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കൊല്ലേണ്ടതിന്റെ ആവശ്യകത പോലീസിന് മനസിലായില്ല. തുടര്‍ന്ന് ഈ ദിശയില്‍ നടത്തിയ അന്വേഷണത്തിലാണ് എഡിറ്റര്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: