ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധിയില്‍ ഇരയായ പെണ്‍കുട്ടിയുടെ കുടുബത്തിന് നിരാശ. പ്രതികളില്‍ രണ്ട് പേരുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
പ്രതികളായ അക്ഷയ് കുമാറിനും വിനയ് താക്കൂറിനും വധശിക്ഷ വിധിച്ച ഹൈക്കോടതിയിടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ക്രൂരമായ പ്രതികളുടെ പ്രവര്‍ത്തിയാലാണ് തന്റെ മകള്‍ക്ക് ഹാനി സംഭവിച്ചത്. തന്റെ മകള്‍ക്ക് ജീവിക്കണമെന്നാഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അവളുടെ ജീവന് രക്ഷിക്കാന്‍ തനിക്കായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
മകളുടെ മരണത്തോടെ തനിക്ക് എല്ലാം നഷ്ടമായി. സുപ്രീംകോടതി ജഡ്ജിമാര്‍ തീരുമാനങ്ങളെടുക്കുന്നതിന് മുമ്പായി തന്നെ പോലുള്ളവരുടെ വേദന മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തെ മൊത്തം സുപ്രീം കോടതി വിധി ഞെട്ടിച്ചെന്നും രണ്ട് പ്രതികള്‍ക്കും വധശിക്ഷ വിധിക്കുന്നത് വരെ അതിനായി പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിധിയില്‍ അസ്വസ്ഥയാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പെണ്‍കുട്ടിയുടെ മാതാവ് വ്യക്തമാക്കി. തീരുമാനത്തില്‍ തൃപ്തയല്ലെന്നും അവര്‍ പറഞ്ഞു. കേസിലെ നാല് പ്രതികള്‍ക്കും വധ ശിക്ഷ ലഭിക്കണം. മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഹീനമായ കുറ്റമാണ് പ്രതികള്‍ ചെയ്തത്. പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചില്ലെങ്കില്‍ വേറെ ആര്‍ക്കാണ് ആ ശിക്ഷ നല്‍കുകയെന്നും പെണ്‍കുട്ടിയുടെ മാതാവ് ചോദിക്കുന്നു. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ച ശേഷം പുറത്തേയ്ക്ക് വലിചെറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: