ന്യൂദല്‍ഹി: പാക് ഭീകരന് ഹാഫിസ് മുഹമ്മദ് സെയ്ദുമായി ചര്‍ച്ച നടത്താന്‍ ആര്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് സഭാ നേതാവും പ്രതിരോധമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ വ്യക്തമാക്കി.
ഫ്രീലാന്‍സ് മാധ്യമ പ്രവര്ത്തകന് വേദ് പ്രതാപ് വൈദിക് ജമാഅത്തു ഉദ്വ മേധാവിയും മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സെയ്ദുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്ലി. രാജ്യസഭയില്‍ ഇതിന്റെ പേരില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും ചെയ്തു.
ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളില്‍ മുഖ്യ പങ്ക് വഹിച്ച ഭീകരന് തന്നെയാണ് സെയ്ദ്. ജെയ്റ്റ്ലി പറഞ്ഞു. ഈ ഭീകരനുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ നേരിട്ടോ അല്ലാതെയോ മറ്റെതെങ്കിലും തരത്തിലോ ഒരാള്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രപ്രവര്‍ത്തകനും സര്‍ക്കാരും തമ്മില്‍ ഒരു ബന്ധവുമില്ല.ജെയ്റ്റ്ലി പറഞ്ഞു.
കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയമോ വിദേശകാര്യമന്ത്രാലയമോ വിശദീകരണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയില്‍ ഈ വിഷയം ഉന്നയിക്കാന്‍ രാജ്യസഭ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അനുമതി നല്കുയില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചു.ബഹളത്തെതുടര്‍ന്ന് രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു.
ഹാഫിസ് സെയ്ദുമായി ഈ മാസം രണ്ടിന് ലാഹോറില്‍ വെച്ചാണ് വൈദിക് കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് വാര്‍ത്ത. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്ഷണപ്രകാരമാണ് വൈദിക് ഉള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ പാകിസ്ഥാന് സന്ദര്‍ശിച്ചത്. ഹാഫിസ് സെയ്ദുമായി കൂടിക്കാഴ്ച്ച നടത്തിയ വൈദികിന്റെ നടപടിയെ ബിജെപിയും അപലപിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോടും തൊട്ടുകൂടായ്മയില്ലെന്നും ഏത് തരത്തിലുള്ള ജനങ്ങളുമായും സംവദിക്കേണ്ടിവരുമെന്നുമാണ് വൈദികിന്റെ വിശദീകരണം.
ലഷ്കര്‍ ഇ തൊയ്ബയുമായി അടുത്ത ബന്ധമുള്ളയാളാണ് ഹാഫീസ് മുഹമ്മദ് സെയ്ദ്.ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടട് ലിസ്റ്റിലുള്‍പ്പെട്ട കൊടിയ ഭീകരനാണ്. അമേരിക്ക ഇയാളുടെ തലയ്ക്ക് പത്തു ലക്ഷം ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്. ലാഹോറില്‍ പാക് പോലീസിന്റെ കനത്ത സുരക്ഷയിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പലകുറി ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന് ആവശ്യം നിരസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: