കാലാകാലങ്ങളായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ റയില്‍വേ വികസനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്ന കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ ബജറ്റ് പ്രസംഗത്തിലെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. കേരളത്തിനായി മുന്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പാതകളും വമ്പന്‍ പദ്ധതികളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. പ്രഖ്യാപിച്ച പദ്ധതികളുടെ ശവപ്പറമ്പായി കേരളം മാറിയിരിക്കുകയാണ്. ഇതില്‍ മാറ്റം വരുത്തുമെന്നും മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നുമുള്ള സദാനന്ദ ഗൗഡയുടെ ഉറപ്പ് കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കേരളം ആവശ്യപ്പെട്ട പുതിയ വലിയ പദ്ധതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മുമ്പ് പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്കുന്ന പ്രഖ്യാപനം കേരളത്തിന്റെ റയില്‍വേ വികസനം സാധ്യമാകുമെന്ന ഉറപ്പാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തിനു നല്കുന്ന വികസന പ്രഖ്യാപനവും ഇതുതന്നെയാണെന്ന് വേണം കരുതാന്‍. വെറുതെ പദ്ധതികള്‍ പ്രഖ്യാപിച്ച്, ശവപ്പറമ്പിലേക്ക് ഒരു പദ്ധതികൂടി തള്ളുന്നതിന് പകരം റയില്‍ കോച്ച് ഫാക്ടറിയും വാഗണ്‍ ഫാക്ടറിയും അടക്കമുള്ള പ്രഖ്യാപിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് നല്ലത്. അതിനു ഊന്നല്‍ നല്കുന്ന ബജറ്റില്‍ കേരളത്തിന് പ്രതീക്ഷകള്‍ അര്‍പ്പിക്കാം.
മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിനു വേണ്ടി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ പലതും തുടങ്ങാന്‍ പോലുമായിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട 676 പദ്ധതികളില്‍ 317 എണ്ണം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. 99 പാതയിരട്ടിപ്പിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരെണ്ണം മാത്രമാണ് പൂര്‍ത്തിയായതെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിന്റെ കാര്യക്ഷമത എത്രത്തോളമാണെന്ന് തെളിയിക്കുന്നു. ഈ പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തുക കണ്ടെത്തുക എന്നതാണ് ഏറെ ശ്രമകരം. കേന്ദ്രത്തില്‍ ഭരണം നടത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പിടിപ്പുകേടു മൂലം റയില്‍വേ വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഓരോ മാസവും നഷ്ടത്തിന്റെ കണക്ക് പെരുകുമ്പോള്‍ ഇന്ത്യയുടെ അഭിമാനമായ റയില്‍വേ തകര്‍ച്ചയിലൂടെയാണ് നീങ്ങുന്നത്. റയില്‍വേയെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലേക്ക് നയിക്കുകയും പുരോഗതിയിലേക്കെത്തിക്കുകയുമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പരിഗണന. ഈ റയില്‍വേ ബജറ്റും ഊന്നല്‍ നല്‍കുന്നത് അതിലാണ്.
കേരളത്തിന് പുതിയ തീവണ്ടികളൊന്നും കിട്ടിയില്ലെന്നത് ഏതൊരു കേരളീയനെയും വിഷമിപ്പിക്കുന്നതാണ്. എന്നാല്‍ ഒരു പുതിയ തീവണ്ടിയെ കൂടി ഉള്‍ക്കൊള്ളാന്‍ തരത്തില്‍ പ്രാപ്തമല്ല നമ്മുടെ റയില്‍ പാളങ്ങളെന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കരുത്. ഇപ്പോള്‍ നമുക്കാവശ്യം പുതിയ തീവണ്ടിയല്ല. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കുകയെന്നതാണ്. വമ്പന്‍ പദ്ധതികളും പുതിയ തീവണ്ടികളും ആവശ്യപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യുന്നില്ലന്നതാണ് വസ്തുത. പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനുമായി ബജറ്റില്‍ തുകയുണ്ട്. ഒപ്പം മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുക കൂടി ചെയ്താല്‍ കേരളത്തിലെ റയില്‍ വികസനത്തിന് ഈ ബജറ്റ് വലിയ കുതിപ്പു നല്‍കുക തന്നെ ചെയ്യും.
മുന്‍കാലങ്ങളിലെല്ലാം റയില്‍ ബജറ്റില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് അവഗണനയാണ് ഉണ്ടായിട്ടുള്ളത്. വാജ്പേയ് സര്‍ക്കാരില്‍ റയില്‍വേയുടെ സഹമന്ത്രിയായിരുന്ന ഓ.രാജഗോപാല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന വികസന പദ്ധതികള്‍ കേരളത്തിലെ റയില്‍ വികസനത്തില്‍ നാഴികക്കല്ലാണ്.
രാജഗോപാലിനു മുമ്പും അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷവും കേരളം റയില്‍ വികസനത്തിന്റെ മധുരം നുണഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കുറ്റവാളികളാണ്. ആവശ്യങ്ങള്‍ കൃത്യ സമയത്ത് കേന്ദ്രത്തെ അറിയിക്കുന്നതില്‍ കേരളം ശുഷ്കാന്തി കാട്ടിയിട്ടില്ല. ഇത്തവണയും അതു തന്നെയാണ് സംഭവിച്ചത്. കേന്ദ്ര റയില്‍ മന്ത്രി റയില്‍ ബജറ്റ് തയ്യാറാക്കിയ ശേഷമാണ് കേരളം നിവേദനവുമായി പോയത്. അതും ഒരു ചടങ്ങുപോലെ മാത്രം. തെരഞ്ഞെടുപ്പു തോല്‍വിയ്ക്ക് ആന്റണികമ്മിറ്റിക്കു മുന്നില്‍ തെളിവുകൊടുക്കാന്‍ പോകുന്ന വഴിക്ക് ഉമ്മന്‍ചാണ്ടി നിവേദനവുമായി സദാനന്ദ ഗൗഡയെ കാണുകയായിരുന്നു. റയില്‍ ബജറ്റിനു മുന്നേ കേരളത്തില്‍ എംപിമാരുടെ യോഗം വിളിച്ചതും പ്രഹസനമായി. യാതൊരു മുന്നൊരുക്കവുമില്ലാതെ യോഗം വിളിച്ച് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. റയില്‍വേ ചെന്നൈയില്‍ സോണിന്റെ യോഗം വിളിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് ഒരു എംഎല്‍എയോ എംപിയോ പങ്കെടുത്തില്ല. കേരളത്തിന്റെ റയില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്നത് കേരള സര്‍ക്കാര്‍ തന്നെയാണെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
കേരളം വേണ്ടതൊന്നും ചെയ്യാതിരിക്കുകയും ഉത്തരവാദിത്വം നിര്‍വഹിക്കാതിരിക്കുകയും ചെയ്തിട്ട് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കഴമ്പില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കേരള സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിനെതിരെയാണ് സമരം ചെയ്യേണ്ടത്. റയില്‍ വികസനത്തില്‍ കേരളം തുടരുന്ന അലംഭാവം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി മുന്നിട്ടിറങ്ങും.
വി.മുരളീധരന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: