വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ നരേന്ദ്രമോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് സാമ്പത്തിക മേഖലയിലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ്. മൂന്നുനാലു വര്‍ഷമായി തുടരുന്ന സാമ്പത്തിക-വ്യാവസായിക മാന്ദ്യം, വിലക്കയറ്റം, ഭീമമായ ധനക്കമ്മി, വലിയ വിദേശ കടബാധ്യത, അന്താരാഷ്ട്ര കമ്പോളത്തിലെ എണ്ണവില വര്‍ദ്ധന, രൂപയുടെ മൂല്യശോഷണം എന്നിവയോടൊപ്പം വ്യാപകമായ അഴിമതി, പ്രതിരോധമേഖലയുടെ പിന്നോക്കാവസ്ഥ, പെട്രോളിയം ഗ്യാസ് ഉത്പന്നങ്ങളുടെ വിലനിര്‍ണയം, ഉയര്ന്നുനില്ക്കുന്ന സബ്സിഡി ചെലവ് എന്നിവക്കെല്ലാം പരിഹാരം കാണേണ്ടതുണ്ട്. ഇവയില്‍ പലതും ദീര്‍ഘകാല പ്രശ്നങ്ങളാണ്. നയപരമോ ഘടനാപരമോ ഭരണപരമോ ആയ പരിഷ്കാരങ്ങളും കടുത്ത തീരുമാനങ്ങളും പരിഹാരത്തിന് ആവശ്യമായി വരും. ഇത്തരം കാര്യങ്ങളെല്ലാം അധികാരമേറ്റെടുത്ത് ഒന്നരമാസത്തിനുള്ളില്‍ അവതരിപ്പിക്കുന്ന ആദ്യബജറ്റില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല. ചില നയവ്യതിയാനങ്ങള്‍ക്കും പുനസംഘടനകള്ക്കും സാമ്പത്തിക ഭരണ പരിഷ്കാരങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ മാത്രമേ ആദ്യബജറ്റിലൂടെ കേന്ദ്രസര്‍ക്കാരിന് കഴിയുകയൂള്ളുവെന്ന് വ്യക്തമാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ബജറ്റുകളിലാണ് സര്‍ക്കാരിന്റെ പുതിയ നയങ്ങളും പരിപാടികളും കൂടുതല്‍ പ്രകടമാകുക. രൂക്ഷമായ വിലക്കയറ്റം തടയുകയും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുത്ത് സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമായിരിക്കും സര്‍ക്കാരിന്റെ മുഖ്യ അജണ്ട. ഇതിനായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും പ്രധാനമന്ത്രിയുടെ പാര്‍ലമെന്റിലെ ആദ്യത്തെ പ്രസംഗത്തിലും പരാമര്‍ശിച്ച മുഖ്യ വിഷയങ്ങള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാതിരിക്കില്ല.
ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായിരിക്കും പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കാര്‍ഷികമേഖലയുടെ ഉത്തേജനത്തിനും ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യവിതരണ സമ്പ്രദായം പരികൃഷ്തമാക്കുന്നതിനും ഭക്ഷ്യസംസ്കരണം ശക്തിപ്പെടുത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും. ഒരാള്‍ പോലും വിശപ്പിന് അടിമയാകാനിടവരരുതെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പും കര്‍ഷക ആത്മഹത്യയുണ്ടാകില്ലെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ വരികളും ചേര്‍ത്തുവായിച്ചാല്‍ കാര്‍ഷിക വികസനത്തിനും കര്‍ഷക ക്ഷേമത്തിനും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും ഭക്ഷ്യസുരക്ഷക്കും ഗ്രാമീണ തൊഴില്‍ദാന പദ്ധതികള്‍ക്കും ഉയര്‍ന്ന പരിഗണന ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വികസന പ്രക്രിയയെ ഒരു വലിയ ജനകീയ പ്രസ്ഥാനമാക്കിയെടുക്കാമെന്ന് ജൂണ്‍ 11ന് പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമാക്കിയതുപോലെ വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെ വികസനത്തേയും വലിയൊരു ജനകീയ പ്രസ്ഥാനമാക്കണമെന്ന് ആഹ്വാനം ചെയ്തത് വികസന പ്രക്രിയക്ക് പുതിയൊരു മാനം നല്കാന് പര്യാപ്തമാണ്. പഞ്ചായത്തുകള്‍ക്കും മറ്റും കൂടുതല്‍ പങ്കാളിത്തമുള്ള ഒരു വികസന മാതൃകക്ക് രൂപം കൊടുക്കുവാനുള്ള നീക്കമായിരിക്കുമത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമായ 2022 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് തുടക്കം കുറിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പാണ്.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് അഴിമതി മുക്തമായ ‘ക്ലീന്‍ ഇന്ത്യ’ എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കള്ളപ്പണവേട്ടക്കും നികുതിവെട്ടിപ്പ് തടയാനും അഴിമതി തുടച്ചുമാറ്റാനുമുള്ള ചില നടപടികളും ബജറ്റിലുണ്ടാകും. അതോടൊപ്പം സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചും ഭരണസുതാര്യത ഉറപ്പുവരുത്തിയും ഇ-ടെണ്ടര്‍ തുടങ്ങിയ പരിഷ്കാരങ്ങളിലുടെയും അഴിമതിക്കുള്ള പഴുതുകള്‍ അടക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടാകും. വിദേശബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുവാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഇതിനോടകം രൂപം കൊടുത്തുകഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, ഊര്‍ജ്ജം, വെള്ളം എന്നിവക്ക് പ്രാമുഖ്യം നല്‍കുകയും, സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി ജനാഭിമുഖ്യമുള്ള നയപരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കുകയും, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കി സുതാര്യവും ത്വരിതവുമായ ഭരണം ഉറപ്പുവരുത്തുമെന്നും രണ്ടാം മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര വ്യക്തിത്വം തൊഴില്‍ വൈദഗ്ദ്ധ്യം ആകണമെന്നും ജനസംഖ്യയിലെ പകുതിയിലധികം വരുന്നവര്‍ക്ക് തൊഴില്‍ വൈദഗ്ദ്ധ്യത്തിലൂടെ മെച്ചപ്പെട്ട ജീവിത സമ്പദ്വ്യവസ്ഥയുടെ ഉയര്‍ന്ന വളര്‍ച്ചയും കൈവരിക്കാനാകുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സമഗ്രമായ വിദ്യാഭ്യാസ പരിഷ്കരണത്തോടൊപ്പം സംസ്ഥാനങ്ങള്‍ തോറും ലോകനിലവാരമുള്ള ഐഐഎമ്മുകള്‍, ഐഐടികള്‍, എയിംസ് എന്നിവ ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികളും ഈ ബജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണ്. ശാസ്ത്രസാങ്കേതിക മേഖലക്ക് മുന്‍തൂക്കം കൊടുക്കുവാനും ഡിആര്‍ഡിഒ പോലുള്ള ഗവേഷണസ്ഥാപനങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കാനും ശ്രമിച്ചേക്കും. അതോടൊപ്പം മദ്രസ നവീകരണത്തിനുള്ള ചില നിര്‍ദ്ദേശങ്ങളും ഉണ്ടാകാനിടയുണ്ട്. പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചേക്കും. അതോടൊപ്പം സ്ത്രീശാക്തീകരണത്തിനും സ്ത്രീ സുരക്ഷക്കുമുള്ള ചില പദ്ധതികളും പ്രഖ്യാപിക്കാന്‍ ഇടയുണ്ട്.
ഊര്‍ജ്ജമേഖലയില്‍ നിലവിലുള്ള പ്രതിസന്ധികള്‍ തീര്‍ക്കുവാനും ഊര്‍ജ്ജോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാനുമുള്ള നിര്‍ദ്ദേശങ്ങളുണ്ടാകും. തെര്‍മല്‍ പ്ലാന്റുകളിലെ ഉത്പാദന പ്രതിബന്ധങ്ങള്‍ നീക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പ്രകൃതി ദത്ത ഗ്യാസിന്റെ വിലനിര്‍ണയത്തിനും പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിര്‍ണയത്തിനും ഉത്പാദകരുടേയും അതോടൊപ്പം ഉപഭോക്താക്കളുടേയും താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. സൗരോര്‍ജ്ജം പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ എന്നിവക്ക് മുന്തിയ പരിഗണന കൊടുക്കുന്ന നിര്‍ദ്ദേശങ്ങളും ഉണ്ടാകും.അതോടൊപ്പം വര്‍ഷങ്ങളായി പരിസ്ഥിതി അനുമതി കാത്തുകിടക്കുന്ന പെട്രോളിയം, ഗ്യാസ്, കല്‍ക്കരി പദ്ധതികളില്‍ പരിസ്ഥിതി ആഘാതം സൃഷ്ടിക്കാത്തവക്ക് അനുമതി കൊടുക്കാനുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനവും ഏര്‍പ്പെടുത്തുവാനും സാധ്യതയുണ്ട്. ഗ്രാമീണരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ജീവിതസാഹചര്യം മെച്ചപ്പെടുത്താനുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കിയേക്കും.
നിലവിലുള്ള തൊഴില്‍ദാന പദ്ധതികളുടെയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളുടെയും പോരായ്മകള്‍ പരിഹരിച്ച് യുക്തിസഹമായി പരിഷ്കരിക്കുകയും ഏകോപിപ്പിക്കുകയും അതോടൊപ്പം സമഗ്രമായൊരു ഗ്രാമീണ വികസന പരിപാടിക്ക് രൂപം കൊടുക്കുകയും ചെയ്യുമെന്ന വാഗ്ദാനം ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിക്കാതിരിക്കില്ല. അതോടൊപ്പം യുപിഎ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ നെഹ്റു നഗരവികസന പദ്ധതിക്ക് പകരം സമഗ്രമായ പുതിയൊരു പദ്ധതിക്ക് രൂപംകൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപ ചെലവില്‍ നൂറ് പുതിയ നഗരങ്ങളും നൂറ് സ്മാര്‍ട്ട് സിറ്റികളും സ്ഥാപിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ച പരിപാടികള്‍ക്കും ഈ ബജറ്റില്‍ തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.
ജലസുരക്ഷക്ക് പ്രത്യേക പദ്ധതി ആവിഷ്കരിക്കാന്‍ സാധ്യതയുണ്ട്. ഗംഗാനദിയുടെ ശുദ്ധീകരണം പോലെ മറ്റുനദികളുടെ ശുദ്ധീകരണവും പരിഗണിച്ചേക്കും. മാത്രവുമല്ല ജലസംരക്ഷണത്തിനുള്ള കര്‍മ്മപദ്ധതികളില്‍ ചിലതൊക്കെ ബജറ്റിലുണ്ടായേക്കാം. വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന കൊടുക്കുന്ന ചില നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ആഭ്യന്തര – വിദേശ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുവാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും. സമയബന്ധിതമായ പ്രൊജക്ട് ക്ലിയറന്‍സ്, ലഘൂകരിച്ച സുതാര്യമായ നടപടിക്രമങ്ങള്‍, ഗവേണന്‍സിലെ ആധുനികവല്‍ക്കരണം, ഈ-ഓക്ഷന്, അടിസ്ഥാനമേഖലാവികസനം, സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ക്ക് പ്രോത്സാഹനവും ഏകജാലക സംവിധാനവും ഫലപ്രമായ ഏകോപനവും മോണിറ്ററിങ്ങും തുടങ്ങി പല സമീപനങ്ങള്‍ക്കും തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതോടൊപ്പം മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതി ഭദ്രതാനിയമത്തിന് കൂടുതല്‍ വ്യക്തതയും സ്വീകാര്യതയും വരുത്തിയേക്കാം. റെയില്‍വേ, വാഗണ്‍ ഉത്പാദനം, ബുളളറ്റ് ട്രെയിനുകള്‍, അടിസ്ഥാനമേഖലാ പ്രൊജക്ട്, രാജ്യരക്ഷാഉത്പന്നങ്ങളുടെ ഉത്പാദനം തുടങ്ങിയ ചില മേഖലകളില്‍ വിദേശ നിക്ഷേപവും വിദേശ സാങ്കേതിക വിദ്യയും അവശ്യം മുന്‍കരുതലോടെയും വ്യക്തമായ മാനദണ്ഡങ്ങളോടെയും പരിമിതമായ തോതില്‍ അനുവദിക്കാനിടയുണ്ട്. വ്യാവസായിക മേഖലയുടെ ഉയര്‍ന്ന വളര്‍ച്ചയും തൊഴില്‍ മേഖലയില്‍ കുതിച്ചുചാട്ടവും ലക്ഷ്യമിട്ട് ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. വ്യാവസായിക ഇടനാഴികള്‍, സ്മാര്‍ട്ട് സിറ്റികള്‍, കാര്‍ഷികബന്ധ വ്യവസായങ്ങള്‍, കയറ്റുമതി, അടിസ്ഥാന മേഖലയുടെ വികസനത്തിനാവശ്യമായ വ്യവസായങ്ങള്‍ എന്നിവക്ക് പുറമെ രാജ്യരക്ഷാനുബന്ധ ഉത്പാദന മേഖലകള്‍ക്കും മുന്‍ഗണന ലഭിച്ചേക്കും.
ഇപ്പോള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് മൊബൈല്‍ ഹാന്റ് സെറ്റുകള്‍ തുടങ്ങിയവ ആഭ്യന്തരമായി കൂടുതല്‍ ഉത്പാദിപ്പിക്കാനും നിര്ദ്ദേശമുണ്ടാവാനിടയുണ്ട്. ഉദാഹരണത്തിന് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ കണക്കനുസരിച്ച് മൊബൈല്‍ ഹാന്റ് സെറ്റുകളുടെ ഇറക്കുമതി ചെലവ് 2012-13ല്‍ 34950 കോടി രൂപയായിരുന്നത് 2013-14ല്‍ 56300 കോടി രൂപയായി ഉയര്‍ന്നിരുന്നു. അതുകൊണ്ട് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് മൊബൈല്‍ കമ്പനികളോട് കഴിയാവുന്നത്ര ഹാന്റ് സെറ്റുകള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം വിലയേറിയ വിദേശനാണ്യം ലാഭിക്കുകയും എക്സൈസ്-വാറ്റ് നികുതികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാം. അതോടൊപ്പം സൈന്യത്തെ ആധുനിക വല്ക്കരിക്കുവാനും പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനും സുസജ്ജമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണ്. പ്രതിരോധ മേഖലയെ ഏതാണ്ട് നിര്‍ജ്ജീവമാക്കിയ എ. കെ. ആന്റണിയുടെ കാലത്തുപോലും ഇറക്കുമതി ചിലവ് ഉയര്‍ന്നുതന്നെയിരുന്നു. കഴിഞ്ഞ വര്‍ഷം എണ്ണായിരം കോടി ഡോളറിന്റെ (ഏകദേശം അമ്പതിനായിരം കോടി രൂപ) ആയുധ ഇറക്കുമതിയാണ് നടന്നത്. സൈന്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തണമെങ്കില്‍ ഇതിന്റെ നാലിരട്ടി ഇറക്കുമതി വര്‍ഷംതോറും വേണ്ടിവരും. അതൊഴിവാക്കാന് വേണ്ട മുന്‍കരുതലുകളോടെ തെരഞ്ഞെടുത്ത വിഭാഗങ്ങളില്‍ സ്വകാര്യ-വിദേശ പങ്കാളിത്തം പരിഗണിച്ചുകൊണ്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകാനിടയുണ്ട്. എണ്‍പത് ശതമാനത്തോളം വരുന്ന രാജ്യരക്ഷാ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്ക് ഭീമമായ വിദേശനാണ്യം നഷ്ടപ്പെടുത്തുന്നതിനുപകരം പ്രത്യേക മേഖലകളില്‍ സ്വകാര്യ-വിദേശ പങ്കാളിത്തത്തോടെ ആഭ്യന്തര ഉത്പാദനം നടത്തി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കിയേക്കും. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യയ്ക്ക് ആയുധ ഉത്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കാനുള്ള നടപടികളും ബജറ്റിലുണ്ടാകും.
സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും നികുതി പരിഷ്കരണത്തിന് തുടക്കം കുറിക്കാനും ഇടയുണ്ട്. നികുതി ഘടന ലഘൂകരിച്ച് നികുതി വെട്ടിപ്പ് തടയാനും തര്‍ക്കത്തിലൂടെ കിട്ടാനുള്ള നികുതി പിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ ഒഴിവാക്കാനുമാകും. കോര്‍പ്പറേറ്റ് മേഖലയിലും നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് വ്യക്തതയും തുടര്‍ച്ചയും വേണം. വ്യക്തികളുടെ ആദായനികുതി പരിധി യുക്തിസഹമായി ഉയര്‍ത്തുമെന്നും ആദായനികുതി ഇളവ് ലഭിക്കുന്ന അംഗീകൃത സമ്പാദ്യങ്ങളുടെ പരിധി രണ്ടുലക്ഷമായി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു. അതിന് പുറമെ 80 സിസി വകുപ്പിന്റേയും ഭവനനിര്‍മാണ വായ്പയുടേയും ഇളവും ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ പങ്കിടുന്നതിന്റെ ഭാഗമായി അവയുടെ സഹകരണത്തോടെ ചരക്ക് സര്‍വീസ് നികുതി നടപ്പാക്കാനുള്ള പ്രഖ്യാപനവും ഉണ്ടായേക്കാം.
സാമ്പത്തിക വിഭവങ്ങളുടെ അപര്യാപ്തതയാണ് കേന്ദ്രം നേരിടുന്ന വലിയ പരിമിതി. യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ചില ചെലവുകള്‍ ഈ വര്‍ഷത്തേക്ക് മാറ്റുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഡിവിഡന്റിന്റെ ഒരു ഭാഗം മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തതുമൂലം 81000 കോടി രൂപയുടെ റവന്യൂനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് വിഭവസമാഹരണത്തിന് പുതിയ വഴികള്‍ തേടേണ്ടിവരും. നികുതി കുടിശ്ശിക പിരിച്ചെടുക്കല്‍, നികുതിവെട്ടിപ്പ് തടയല്‍, വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം കണ്ടെടുക്കല്‍, അനാവശ്യവും ദുരുപയോഗം ചെയ്യുന്നതുമായ സബ്സിഡികള്‍ വെട്ടിക്കുറക്കല്‍ എന്നിവക്ക് പുറമെ പുതിയ നികുതി നിര്‍ദ്ദേശങ്ങളും വേണ്ടിവരും. ഇപ്പോള്‍ ഭാരതത്തിലെ നികുതി വരുമാനം ആഭ്യന്തര വരുമാനത്തിന്റെ പത്തുശതമാനത്തില്‍ താഴെയാണ്. മിക്ക വികസ്വര രാജ്യങ്ങളിലും ഇത് പതിനഞ്ച്-പതിനാറ് ശതമാനത്തിന് മുകളിലാണ്. അതുകൊണ്ട് സാധാരണക്കാരെ ബാധിക്കാത്ത, അതേസമയം ഉയര്‍ന്ന വരുമാനക്കാരെ മാത്രം ലക്ഷ്യമിട്ട ചില നികുതി നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടതാണ്.
ഇത്തരത്തില്‍ വിഭവസമാഹരണം നടന്നില്ലെങ്കില്‍ ചിദംബരം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കാണിച്ച 5,28,631 കോടിയുടെ ബജറ്റ് കമ്മി യാഥാര്‍ത്ഥ്യമാകും. സാമ്പത്തിക മേഖലക്ക് ഉത്തേജനം നല്‍കാനാവശ്യമായ തുക മറ്റുവിധത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ വിലനിര്‍ണ്ണയം അസാധ്യമാവുകയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യും. ചുരുക്കത്തില്‍ സര്‍ക്കാരിനെ അധികാരത്തിലേറാന്‍ സഹായിച്ച വിവിധ വിഭാഗങ്ങളുടെ പ്രത്യേകിച്ചും യുവജനങ്ങളുടെ എല്ലാപ്രതീക്ഷകളും ഒറ്റബജറ്റിലൂടെ നിറവേറ്റാനാകില്ല. സര്‍ക്കാരിന്റെ നയപരിഷ്കാരങ്ങളും പുതിയ സമീപനങ്ങളും ഒരു ചെറിയ പരിധിവരെ മാത്രമെ ഒന്നാം ബജറ്റില്‍ പ്രതിഫലിപ്പിക്കാനാകൂ. കാതലായ മാറ്റങ്ങള്‍ക്ക് വിശദമായ ചര്‍ച്ചകളും ആസൂത്രണവും അഴിച്ചുപണികളും പുനസംഘടനയും ഏകോപനവുമെല്ലാം ആവശ്യമാണ്. അവ പൂര്‍ണമായും ബജറ്റിന്റെ ചട്ടക്കൂടിനകത്ത് ഒതതുങ്ങുന്നവയല്ല. അവ വഴിയെ പ്രതീക്ഷിക്കാവുന്നതാണ്.
ഡോ. എം. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: