474. സതാംഗതിഃ – തേഷാം നിത്യാഭിയുക്തനാനാം യോഗക്ഷേമം വഹാമ്യഹം (അനന്യമനസ്‌കരായി എന്നെ ചിന്തിക്കുകയും മനസ്സ് എന്നിലുറപ്പിച്ച് എന്നെ ഉപാസിക്കുകയും ചെയ്യുന്നവരുടെ യോഗത്തെയും ക്ഷേമത്തേയും ഞാന്‍ വഹിക്കുന്നു. ഭഗവദ്ഗീത 9.22.) ശങ്കരഭഗവത് പാദര്‍ സത്തുക്കളായി പറഞ്ഞ മുമുക്ഷുക്കളുടെ കാര്യമാണ് ഈ ഗീതാശ്ലോകത്തില്‍ ഭഗവാന്‍ അരുളിച്ചെയ്യുന്നത്.
മോക്ഷത്തെക്കുറിച്ചൊന്നും ചിന്തിക്കാനിടകിട്ടാതെ ലൗകികവ്യവഹാരങ്ങളില്‍ മുഴുകി താപത്രയാഗ്നി സന്തപ്തരായി കഷ്ടപ്പെടുന്നവരിലും സത്തുക്കള്‍ ഉണ്ടാകാം. ആ സത്തുക്കള്‍ക്ക് ജീവിതക്ലേശങ്ങ ളില്‍നിന്നു രക്ഷപ്പെടാനും ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കും. നാരായണഭട്ടതിരിക്കു വാതരോഗത്തില്‍നിന്നും കുചേലന് ദാരിദ്ര്യത്തില്‍നിന്നും രക്ഷപ്പെടാന്‍ ആശ്രയമായത് ഭഗവാനാണല്ലോ.
475. ഭവ്യരാശിഃ -നന്മയുടെയും ഭാഗ്യത്തിന്റെയും സമൂഹം രൂപംപൂണ്ടവന്‍ നന്മയ്‌ക്കും തിന്മയ്‌ക്കും പല നിര്‍വചനങ്ങളാകാം. ”ധര്‍മ്മാധിഷ്ഠിതമായ ചിന്തയും പെരുമാറ്റവും” എന്ന് ആചാര്യന്മാര്‍ നന്മയെ നിര്‍വചിക്കുന്നു. നന്മയില്‍നിന്നുണ്ടാകുന്ന അനുഭവം ഭാഗ്യം. തിന്മയും ഭാഗ്യവും കൈകോര്‍ത്തു നടക്കുന്ന കാഴ്ചയല്ലേ സമൂഹത്തിന്റെ കാണുന്നതെന്നു സംശയം തോന്നാം. ധനമോ അധികാരമോ പ്രശസ്തിയോ ആണു ഭാഗ്യമെന്ന തെറ്റായ ധാരണയാണ് ഈ സംശയത്തിനു കാരണം. പ്രത്യക്ഷത്തില്‍ ഭാഗ്യവാന്മാരെന്നു നാം കരുതുന്നവരുടെ ജീവിതാനുഭവങ്ങള്‍ നമുക്കറിവില്ല. സമാധാനവും തൃപ്തിയും ഉള്ള ജീവിതം ലഭിക്കുന്നതാണ് ഏറ്റവും പ്രശസ്തമായ ഭവ്യം. അത് ധനത്തിലും പ്രശസ്തിയിലും അധികാരത്തിലും അധിഷ്ഠിതമല്ല. ജ്ഞാനവും ആനന്ദവുമാണ് ഭവ്യത്തിന്റെ രൂപം. ജ്ഞാനത്തിനും ആനന്ദത്തിനും അനേകം രൂപങ്ങളുണ്ട്. ഗുരുവായൂരപ്പന്റെ രൂപമോ നാമമോ വിഭൂതികളോ ആചരിതങ്ങളോ സ്മരിക്കുന്നവര്‍ക്ക് അളവില്ലാത്ത ഭവ്യം അനുഭവിക്കാനാകും. ഭഗവാന്റെ സ്മരണ ഭാഗ്യത്തിന്റെ കൂമ്പാരമാണ് ഭക്തനു കൊടുക്കുന്നത്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















