ന്യൂദല്‍ഹി: ദേശീയപാതാവികസനത്തില്‍ കേരളം സ്വീകരിക്കുന്ന നിലപാടില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് രോഷം. ദേശീയപാതയുടെ വീതി 45 മീറ്ററില്‍ നിന്ന് കുറയ്ക്കരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പരാമര്‍ശിച്ചത്. ഇക്കാര്യത്തില്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും നിതിന്‍ ഗഡ്ക്കരി പറഞ്ഞു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഒരുതരത്തിലും അംഗീകരിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ദേശീയപാതകള്‍ 30 മീറ്ററാക്കി നിജപ്പെടുത്തി ദേശീയ നിലവാരത്തിലുള്ള റോഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം തള്ളണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. ദേശീയപാതകളിലെ ചില ഭാഗങ്ങള്‍ വീണ്ടും വിജ്ഞാപനം ചെയ്യാന്‍ നീക്കമുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ടെങ്കില് അതു തടയണമെന്ന്പറഞ്ഞു.
30 മീറ്റര്‍ പോലും ഭൂമി കിട്ടാത്ത പ്രദേശങ്ങള്‍ വളരെ കുറച്ചുമാത്രമാണുള്ളത്. അത്തരം സ്ഥലങ്ങളില്‍ ദേശീയപാതയുടെ അലൈന്മെന്റ് മാറ്റണം.മുരളീധരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയപാതയ്ക്കെതിരായി നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നിലെ ശക്തികളേപ്പറ്റി സംശയങ്ങളുണ്ട്. ദേശീയപാതയ്ക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റോഡ് നിര്‍മ്മിക്കുകയാണെങ്കില്‍ നല്കുന്ന കരാറിനു വേണ്ടി നടത്തുന്ന നീക്കങ്ങളാണോ സമരങ്ങളുടെ പിന്നിലെന്നാണ് സംശയം. പൊതുമരാമത്ത് വകുപ്പ് ഭരിക്കുന്ന മുസ്ലീംലീഗിന്റെ ദേശീയപാതാവിരുദ്ധ സമരത്തിലെ പങ്കാളിത്തം ദുരൂഹമാണ്. തൃശൂര്‍ പാലിയേക്കരയില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെയും ദേശീയപാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെയും ടോള്‍ പിരിക്കുന്നതിനെതിരെ കേന്ദ്രമന്ത്രിക്ക് പരാതി നല്‍കിയതായും വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ റെയില്‍-പൊതു ബജറ്റുകള്‍ക്ക് മുന്നോടിയായാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കുന്നത്. ഇറാഖ് പ്രശ്നത്തിലും വിദേശങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ പ്രശ്നത്തിലും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണും. റെയില്‍ ബജറ്റുമായി ബന്ധപ്പെട്ട് റെയില്‍മന്ത്രി സദാനന്ദഗൗഡയെ കണ്ട് പാലക്കാട് ഡിവിഷനെ വിഭജിക്കാനുള്ള നീക്കത്തിനെതിരായ ബിജെപി സംസ്ഥാന കമ്മറ്റി നിലപാട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: