കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും ഇതേകുറിച്ചുള്ള വിലയിരുത്തലും സംബന്ധിച്ച് സിപിഎം നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്കുന്ന റിപ്പോര്‍ട്ടിംഗ് കൂടുതല്‍ ആശയകുഴപ്പം നല്കുന്നു.
പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ ദയനീയ പരാജയത്തെക്കുറിച്ച് പോലും നേതൃത്വത്തിന് കൃത്യമായ വിലയിരുത്തല്‍ നടത്താനായില്ല എന്നാണ് പ്രധാന പ്രവര്‍ത്തകര്‍ തന്നെ സൂചിപ്പിക്കുന്നത്. കേന്ദ്രസംസ്ഥാന കമ്മറ്റികള്‍ യോഗം ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് വിഷയം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയത്. ഇതാണ് ജില്ലാ – ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കും ലോക്കല്‍ സെക്രട്ടറിമാര്‍ക്കുമായി മേഖല തിരിച്ച് യോഗം വിളിച്ച് റിപ്പോര്‍ട്ടിംഗ് നല്‍കുന്നത്. രണ്ടിലധികം പോളിറ്റ് ബ്യൂറൊമെമ്പര്മാരാണ് ഇത്തരം യോഗങ്ങളില്‍ പങ്കെടുത്ത് വിശദീകരണം നല്‍കുന്നത്.
കേരളത്തിലും ബംഗാളിലും ബിജെപിക്കുണ്ടായ വളര്‍ച്ചയാണ് റിപ്പോര്‍ട്ടിംഗിലെ പ്രധാന വിഷയം. പുതിയവോട്ടര്മാരിലും മധ്യവര്‍ഗ്ഗ വോട്ടര്‍മാരിലും ബിജെപിയുടെ സ്വാധീനം കൂടിയിട്ടുണ്ടെന്നും സിപിഎംവോട്ടുകള് വ്യാപകമായി ബിജെപിയ്ക്ക് അനുകൂലമായിട്ടുണ്ടെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. മാത്രമല്ല പുതിയവോട്ടര്‍മാര്‍ സിപിഎമ്മിനേയും ഇടത് പക്ഷത്തേയും അവഗണിച്ചതായും പൊതുസമൂഹത്തിന്റെ വിശ്വാസം നേടാന്കഴിഞ്ഞില്ലെന്നും നേതാക്കള്‍ അടിവരയിട്ടു പറയുന്നുണ്ട്.ആര്‍എസ്പി മുന്നണി വിട്ട് പോയത് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാക്കിയെന്നും പറയുന്നു. ന്യൂനപക്ഷവോട്ടുകള്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരവസ്ഥയില്‍ ചോര്‍ന്ന് പോയ ജനപിന്തുണ വീണ്ടെടുക്കാനും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള പോംവഴിയെകുറിച്ച് വ്യക്തമായ മറുപടി പറയാന്‍ നേതൃത്വത്തിന് കഴിയാത്തതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നത്.
കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ സിപിഎം താഴെത്തട്ടില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ഏകോപിപ്പിക്കുകയുംചെയ്ത് കേന്ദ്രകമ്മറ്റിയാണ് പാര്‍ട്ടി അടവ് നയരേഖ ഒടുവില്‍ രൂപപ്പെടുത്തുന്നതെന്നാണ് അവകാശവാദം. എന്നാല്‍ കാലാകാലങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ കീഴ്ഘടകങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് അവസ്ഥ. നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരമൊരു സാഹസത്തിന് മുതിരാതെ പാര്‍ട്ടിയെ പഴയ പ്രതാപത്തിലെത്തിക്കാന്‍ കീഴ്ഘടകങ്ങളില്‍ നിന്ന് തന്നെ ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: