കൊച്ചി: പുത്തന്‍ ഉടുപ്പും പുതിയ പഠനോപകരണങ്ങളുമായി മറ്റുള്ള കുട്ടികള്‍ വിദ്യാലയങ്ങളില്‍ പഠിക്കുമ്പോള്‍ വനവാസികള്‍ക്കുള്ള സ്കൂളുകളുടെ അവസ്ഥ അതിദയനീയം. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും മാതൃക ഏകധ്യാപക വിദ്യാലങ്ങളില്‍ ഇതുവരെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല.ചാക്കും പ്ലാസ്റ്റിക്ക് ഷീറ്റും പനമ്പുകളും കെട്ടിമറിച്ച പഠന മുറികള്‍. കാറ്റ് ആഞ്ഞു വീശിയാല്‍ പറന്നു പോകുന്ന പ്ലാസിറ്റിക്ക് ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര. വൃക്ഷങ്ങളുടെ വേരുകളാണ് കുരുന്നുകളുടെ ബഞ്ചുകള്‍.
ആദിവാസി കുട്ടികള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ തുറന്ന ഏഴ് മാതൃക ഏകാധ്യാപക വിദ്യാലയങ്ങള്‍ക്കാണ് ഈ ദുര്‍ഗതി. പത്ത് വര്‍ഷം കഴിഞ്ഞിട്ടും സ്കൂളിന്റെ അവസ്ഥയില്‍ മാത്രം മാറ്റമില്ല. നല്വല്ലംപ്ലാവ്, ളാഹ, അട്ടത്തോട് പടിഞ്ഞാറെക്കര, അട്ടത്തോട് സെന്റര്‍, ചാലക്കയം, ചിന്നക്കയം, കെഎസ്ആര്‍ടിസി പമ്പ എന്നിവിടങ്ങളിലാണിവ.
മഴ നനന്ന് തണുത്ത് വിറച്ചാണ് പഠനം. ഏതു സമയത്തും വന്‍ മരങ്ങള്‍ കടപുഴകാം. മൃഗങ്ങളേയും മറ്റ് ഇര ജന്തുകളേയും ഭയന്നുള്ള സ്കൂള്‍ യാത്രയാണ് മറ്റൊന്ന്. സര്‍ക്കാര്‍ വക യൂണിഫോം ധരിക്കാനുള്ള ഭാഗ്യവും ഇതുവരെ കുട്ടികള്‍ക്ക് ഉണ്ടായിട്ടില്ല. മൂന്ന് വര്‍ഷമാകുന്നു വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് ലഭിച്ചിട്ട്. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിനുള്ള ചിലവുകള്‍ വഹിച്ചതും തുശ്ചമായ ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ തന്നെ.
കോളനികളിലെ കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ ഗോത്രസാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ വിപുലമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി പി.കെ ജയലക്ഷമി വാഗ്ദാനം നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ വര്‍ഷത്തെ അവലോകന യോഗത്തിലും ഇതൊക്കെ പറഞ്ഞു. ആശിക്കുന്ന ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം രാജാപ്പാറയില്‍ ഒരു കുടുംബത്തിന് 25 സെന്റ് സ്ഥലം വീതം 36 കുടുംബങ്ങള്‍ക്ക് അനുവദിച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിരുകളും നിര്‍ണ്ണയിച്ചു. വിദ്യാലയ പരിധിയില്‍ ഹെല്‍ത്ത് സെന്റര്‍, സൊസൈറ്റികള്‍, വായനശാല, ഉദ്യാനം, റോഡ് വികസനം തുടങ്ങിയിട്ടുളള സമഗ്ര വികസനങ്ങളുമായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നുമുണ്ടായില്ല…
രൂപേഷ്അടൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: