ഗുരുവായൂര്‍: വാര്‍ദ്ധക്യത്തിന്റെ അവശതയിലും സമരവീര്യം കെടാതെ യശോദ മാധവന്. ഇന്നലെ ക്ഷേത്രസംരക്ഷണസമിതിയുടെ മാതൃസമിതി ഏര്‍പ്പെടുത്തിയ പ്രഥമ വീരമാത പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ തളി സമരനായിക യശോദ മാധവന് അന്നത്തെ സമരവീര്യം പുതുതലമുറക്ക് ആവേശത്തോടെ പകര്‍ന്നു നല്കിയപ്പോള് തിങ്ങിനിറഞ്ഞ സദസ്സിന് പുതിയ ഊര്‍ജ്ജം കൈവന്നു.
94 വയസ്സായെങ്കിലും അങ്ങാടിപ്പുറം തളി ക്ഷേത്രവിമോചന സമരത്തില്‍ അനുഭവിച്ച യാതനകളും സമരപോരാട്ടവും ആവേശത്തോടെ അവര്‍ പുതുതലമുറക്ക് കൈമാറി. 1968ലാണ് യശോദ മാധവന്റെ നേതൃത്വത്തില്‍ മഹാശിവവിഗ്രഹം മതില്‍കെട്ടി വേര്‍തിരിച്ച് ആരാധന തടയുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതിനെതിരെയായിരുന്നു സ്ത്രീകളെ സംഘടിപ്പിച്ച് യശോദ മാധവന്റെ നേതൃത്വത്തില്‍ യുവാക്കളുമായി ചേര്‍ന്ന് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ഭഗവദ് നാമം ജപിച്ച് ബിംബത്തിനടുത്തേക്ക് ഓടിയടുത്തത്. യുവാക്കള്‍ പോലീസിന്റെ മര്‍ദ്ദനം വകവെക്കാതെ സര്‍ക്കാര്‍ നിര്‍മ്മിച്ച ക്ഷേത്രമതില്‍ പൊളിക്കുകയും ചെയ്തു. സമരം ശക്തിപ്രാപിച്ചതോടെ ഗത്യന്തരമില്ലാതെ പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതി നിരോധനാജ്ഞ പിന്‍വലിച്ചു.
ഇന്നലെ ഗുരുവായൂരില്‍ നടന്ന മാതൃസമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ. ലളിതാംബികയില്‍ നിന്നും വീരമാത പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ പുരസ്കാരം തളി ഭഗവാന് സമര്‍പ്പിക്കുന്നതായി അവര്‍ പറഞ്ഞു.
കെ.ജി. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: