തിരുവനന്തപുരം: ഭൂരഹിതര്‍ക്ക് ചിറയിന്‍കീഴ് പൂവളക്കുന്നു ശ്മശാനഭൂമി വീണ്ടും അളന്നുനല്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്കല് പദ്ധതി പ്രകാരം പതിച്ചു നല്കാന് ശ്രമിക്കവെ വിവാദമായി നിര്‍ത്തിവച്ചിരുന്ന പദ്ധതിയാണ് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടത്തിയത്. സോണിയഗാന്ധിയെ കൊണ്ടുവന്നു ഉദ്ഘാടനം ചെയ്യിപ്പിച്ചു പതിച്ചുനല്‍കിയ പദ്ധതിയില്‍ ശ്മശാന ഭൂമി ഉണ്ടെന്ന കാര്യം ജന്മഭൂമി ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ശ്മശാനഭൂമി ഒഴിവാക്കുമെന്ന് അന്ന് മുഖ്യമന്ത്രിവരെ വാക്കുനല്‍കിയിരുന്നതാണ്. മൂന്ന് സെന്റ് വീതം 29 പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഇവര്‍ കഴിഞ്ഞ ദിവസം കിഴുവിലം വില്ലേജ് ഓഫീസില്‍ ഈ പുരയിടങ്ങള്ക്കുള്ള കരംസ്വീകരിയ്ക്കുകയും ഇന്നലെ ചിറയിന്‍കീഴ് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ അളന്നു നല്കുവാന് എത്തിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞത്. മുഖ്യമന്ത്രിയുടെ ഉറപ്പുലഭിച്ചിരുന്നതിനാല് നാട്ടുകാര്‍ രഹസ്യ നീക്കങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി നിലവില്‍ വന്നപ്പോള്‍ ആശുപത്രി ശ്മശാനത്തിനുവേണ്ടി കിഴുവിലം പഞ്ചായത്ത് ചിറയിന്‍കീഴ് പഞ്ചായത്തിനു കൈമാറിയതാണ് ഈ പ്രദേശം. എന്നാല്‍ ചിറയിന്‍കീഴ്, അഴൂര്‍, കിഴുവിലം, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍ തുടങ്ങിയ അഞ്ച് പഞ്ചായത്തുകള്‍ പൊതുശ്മശാനമാക്കി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി ഇവിടെ മൃതദേഹങ്ങള്‍ അശാസ്ത്രീയമായി കുഴിച്ചിടുന്നത് നിര്‍ത്തിയിരുന്നു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇലക്ട്രിക് ശ്മശാനം നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നതിനിടയിലാണ് സര്‍ക്കാരിന്റെ ഈ തട്ടിപ്പ്. അന്നത്തെ ചിറയിന്‍കീഴ് തഹസീല്‍ദാരും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവുമായിരുന്നു ഈ പതിച്ചുകൊടുക്കലിനു പിന്നില്‍. ഇവിടെ ഏറ്റവും കൂടുതല്‍ പുറമ്പോക്ക് വെട്ടിപ്പിടിച്ചിരിക്കുന്നത് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഇയാളും കുടുംബാംഗങ്ങളും ചേര്‍ന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലായി നാല്‍പ്പതിലേറെ പുരയിട ഇടപാടുകളാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു പ്രാദേശിക നേതാവാണ് വ്യാജ പ്രമാണങ്ങള്‍ നിര്‍മിക്കുന്നതിനും വസ്തു ഇടപാടിലും കൂട്ട്. ഇദ്ദേഹത്തിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവും നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിവരാവകാശപ്രകാരം എടുത്ത രേഖകളും മറ്റു രഹസ്യരേഖകളുമായി സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തട്ടിപ്പിനിരയായവര്‍ തയ്യാറാകുകയാണ്. ഭൂമാഫിയ കയ്യടക്കിയ പുറമ്പോക്ക് ഭൂമി ഒഴിവാക്കാന്‍ വേണ്ടിയാണ് ശ്മശാന ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്നു കാട്ടി അളന്നു നല്കുവാന് ശ്രമിക്കുന്നത്.
ഇപ്പോള്‍ പട്ടയം ലഭിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പേരും സ്വന്തമായിട്ട് ഭൂമി ഉള്ളവരുമാണ്. കോടിക്കണക്കിന് രൂപ വില വരുന്ന ഈ ഭൂമി കൈക്കലാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്. ്. ചിറയിന്‍കീഴ് എസ്ഐ തന്‍സീം അബ്ദുസമദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് തഹസീല്‍ദാരെയും സംഘത്തെയും നാട്ടുകാര്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. ശ്മശാന ഭൂമി പ്രശ്നത്തില്‍ നിയമസഭാമാര്‍ച്ചും ഹര്‍ത്താലും ഉള്‍പ്പടെ വന്‍ജനകീയ പ്രക്ഷോഭത്തിന് നാട്ടുകാര്‍ തയ്യാറെടുക്കുകയാണ്. സമാന്തരമായി നിയമനടപടികളും സ്വീകരിക്കും. നാട്ടുകാരെ ഒറ്റിക്കൊടുത്ത രാഷ്ട്രീയനേതാക്കളുടെ സ്വത്തുവിവരവും അതിന്റെ ഉറവിടവും കണ്ടെത്തുന്നതിനുവേണ്ട നിയമനടപടികള്‍ക്കും നാട്ടുകാര്‍ തുടക്കമിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: