കൊച്ചി: ദേശീയ പാത 17 സ്ഥലമെടുപ്പ് അനിശ്ചിതത്വത്തിലായതോടെ പാതക്കിരുവശവുമുള്ള ആയിരങ്ങള്‍ ആശങ്കയില്‍. പാത 45 മീറ്റര്‍ തന്നെയായി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ദേശീയപാത-17, 30 മീറ്റര്‍ മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രം തള്ളിയതോടെയാണിത്. എന്നാല്‍ ഇതു സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് പാതയോരത്തെ സ്ഥലമുടമകള്‍.
ദേശീയ പാത 45 മീറ്ററാക്കി വികസിപ്പിക്കുന്നതിന് ഭൂരിപക്ഷവും എതിരല്ല. പക്ഷേ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. 30 മീറ്റര്‍ മാത്രം ഇപ്പോള്‍ വികസിപ്പിച്ചാല്‍ ഭാവിയില്‍ വീണ്ടും തങ്ങള്‍ സ്ഥലം വിട്ടു നല്‍കേണ്ടി വരുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ഇത്തരം ആശങ്കകള്‍ നിലനില്ക്കുന്നു മൂലം സ്ഥലമുടമകള്‍ക്ക് കെട്ടിടം പണിയാനോ സ്ഥലം വില്‍ക്കാനോ കഴിയുന്നില്ല. ഇപ്പോള്‍ 30 മീറ്ററായി പാത നിര്‍മ്മിച്ചാല്‍ തങ്ങള്‍ എന്നെന്നേക്കുമായി ഊരാക്കുടുക്കില്‍ അകപ്പെടുമെന്ന് ഇവര്‍ ഭയപ്പെടുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ശരി. സംസ്ഥാനം ചെയ്യേണ്ടത് മതിയായ നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കി സ്ഥലമേറ്റെടുപ്പ് ത്വരിതപ്പെടുത്തുകയാണ്. 45 മീറ്റര്‍ പാതക്ക് എതിര് നില്‍ക്കുന്നത് ചില ഭൂമാഫിയകളും സ്വാര്‍ത്ഥ താത്പര്യക്കാരും മാത്രമാണ്. താത്കാലിക ലാഭത്തിലാണ് അവരുടെ കണ്ണ്.
45 മീറ്റര്‍ പാത വേണ്ടെന്നു പറയുന്നതിനു പിന്നില്‍ മറ്റു ചില ഉദ്ദേശ്യങ്ങളുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയാല് 30 മീറ്ററില്‍ സ്വകാര്യ കമ്പനിയെ ഉപയോഗിച്ച് ബിഒടി പാത നിര്‍മ്മിക്കാം. അതിനുള്ള ഒരുക്കത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അതിനിടയിലാണ് കേന്ദ്രം 45 മീറ്റര്‍ വേണമെന്ന് കര്‍ശനമായി പറഞ്ഞത്. വീണ്ടും ഇക്കാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കാതെ സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പ് പൂര്ത്തിയാക്കണമെന്നാണണ് ആവശ്യമുയരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഈ പദ്ധതിയുടെ പേരില്‍ പാതക്കിരുവശവുമുള്ള ഭൂമിയിടപാടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണ് ഇവരുടേത്. ഇക്കാര്യത്തില്‍ തീരുമാനം നീണ്ടുപോകുന്നത് ഇവരെ ഏറെ വലക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: