പോര്ട്ട്അലെഗ്രെ: ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ഹോളണ്ട് പട തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഹോളണ്ടിനായി റോബനും, വാന്‍പെഴ്സിയും മെംഫിസും ഗോളുകള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയക്കായി ക്യാപ്റ്റന്‍ കാഹിലും ജെഡിനാക്കും ലക്ഷ്യം കണ്ടു.
കളിയുടെ 15-ാം മിനിറ്റില്‍ ഓസ്ട്രേലിയയാണ് ആദ്യ മുന്നേറ്റം നടത്തിയത്. മാത്യു ലെക്കിയുടെ പാസില്‍ നിന്ന് മാര്‍ക്കോ ബ്രസിയാനോ പായിച്ച ഷോട്ട് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. 18-ാം മിനിറ്റില്‍ റോബന് എടുത്ത ഫ്രീകിക്കിന് റോബിന് വാന്‍പെഴ്സി തലവെച്ചെങ്കിലും പന്ത് നേരെ ഓസ്ട്രേലിയന്‍ ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. തൊട്ടുപിന്നാലെ ഹോളണ്ട് ലീഡ് നേടി. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി ഇടതുവിംഗിലൂടെ ഓസ്ട്രേലിയന്‍ താരങ്ങളെ വേഗതകൊണ്ട് കീഴ്പ്പെടുത്തി കുതിച്ചുകയറിയശേഷം ബോക്സില്‍ പ്രവേശിച്ച റോബന് തൊടുത്ത ഇടംകാലന്‍ ഷോട്ട് ഓസ്ട്രേലിയന്‍ വല കുലുക്കി. തൊട്ടടുത്ത മിനിറ്റില്‍ ഓസ്ട്രേലിയ സമനില പിടിച്ച് ഹോളണ്ടിനെ ഞെട്ടിച്ചു. മൈതാനമധ്യത്തുനിന്ന് റയാന് മക്ഗൗന് ഡച്ച് ഉയര്‍ത്തിയടിച്ച പന്ത് നിലംതൊടും മുന്നേ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കാഹില്‍ ഇടംകാലുകൊണ്ട് ബുള്ളറ്റ് കണക്കെ പായിച്ച ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി വലയില്‍ പതിച്ചു (1-1). 32-ാം മിനിറ്റില്‍ മാത്യു സ്പിറനോവിക്കിന്റെ ഷോട്ട് ഡച്ച് ഗോളി രക്ഷപ്പെടുത്തി.
രണ്ടാം പകുതി ആരംഭിച്ചശേഷം മത്സരത്തിന്റെ 54-ാം മിനിറ്റില്‍ ഓസ്ട്രേലിയ ലീഡ് നേടി. ബോക്സിനുള്ളില്‍ വെച്ച് ഡാരില്‍ ജാന്‍മാറ്റ് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാല്‍റ്റി മൈല്‍ ജെഡിനാക്ക് വലയിലെത്തിച്ചു. എന്നാല്‍ 58-ാം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് ക്യാപ്റ്റന്‍ റോബിന് വാന്‍ പെഴ്സി വെടിയുണ്ടകണക്കെ ഷോട്ട് ഉതിര്‍ത്തപ്പോള്‍ ഓസ്ട്രേലിയന്‍ ഗോളി നിസ്സഹായനായിരുന്നു. 68-ാം മിനിറ്റില്‍ ഡച്ച് പട ലീഡ് നേടി. ഗുസ്മാന് തള്ളിക്കൊടുത്ത് പന്ത് സ്വന്തമാക്കി ബോക്സിന് പുറത്തുനിന്ന് മെംഫിസ് പായിച്ച ലോംഗ്റേഞ്ച് ഷോട്ടാണ് ഓസ്ട്രേലിയന്‍ വലയില്‍ കയറിയത് (3-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: