ഫോര്‍ട്ടാലെസ: ഈ കളി ഒരിക്കലും മറക്കില്ല. ആരാധകരെ 90 മിനിറ്റും ആവേശത്തിലാറാടിച്ച അതിസുന്ദര മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഉജ്ജ്വല പോരാട്ടം… ബ്രസീലും മെക്സിക്കന്‍ ഗോളി ഗ്വില്ലര്‍മോ ഒക്കാവോയും തമ്മിലെ നേര്‍യുദ്ധം.., കളിയെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. ഇന്നലെ പുലര്‍ച്ചെ ഗ്രൂപ്പ് എയില്‍ നടന്ന മുഖാമുഖത്തില്‍ ബ്രസീലിന് ജയം നിഷേധിച്ചത് മെക്സിക്കന്‍ ഗോള്‍പോസ്റ്റിന് കാവല്‍ നിന്ന ഗ്വില്ലര്‍മോ ഒക്കാവോ എന്ന അത്ഭുത മനുഷ്യന്‍. നെയ്‌മര്‍, ഓസ്കര്‍, ഫ്രെഡ്, പൗളീഞ്ഞോ, തിയാഗോ സില്‍വ തുടങ്ങിയവരുടെ കരുത്തുറ്റ ഹെഡ്ഡറുകളും ഷോട്ടുകളുമാണ് ഒക്കാവോ അസാമാന്യ മെയ്‌വഴക്കത്തോടെ രക്ഷപ്പെടുത്തി ടീമിന്റെ വീരനായകനായി മാറിയത്.
എന്തായാലും ഒരുകാര്യം ഉറപ്പ്. ആരൊക്കെ മറന്നാലും. ഒക്കോവോയെ ബ്രസീലുകാര്‍ മറക്കില്ല. കാനറികളുടെ എണ്ണംപറഞ്ഞ നാലെണ്ണം ഉള്‍പ്പെടെ ആറ് അവസരങ്ങള്‍ക്ക് മുന്നിലാണ് ഫ്രഞ്ച് ടീമായ എസി അജാസിയോവിന്റെ കീപ്പറായ ഈ ഇരുപത്തിയെട്ടുകാരന്‍ വഴിമുടക്കിനിന്നത്.
26-ാം മിനിറ്റില്‍ നെയ്‌മറുടെ അതിഗംഭീരമായ ഹെഡ്ഡര്‍ കുത്തിയകറ്റിയതില്‍ നിന്നു തുടങ്ങുന്നു ഒക്കോവോയുടെ സാഹസിക പ്രകടനം. ഡാനി ആല്‍വസ് നല്‍കിയ ക്രോസിന് കൃത്യമായി ചാടിയ നെയ്‌മര്‍ തകര്‍പ്പന്‍ ഹെഡ്ഡര്‍ പായിച്ചെങ്കിലും മുഴുനീളെ പറന്ന് ഒക്കോവോ കോര്‍ണറിന് വഴങ്ങി. തൊട്ടുപിന്നാലെ ബോക്സിന് പുറത്തുനിന്ന് ഓസ്കര്‍ പറത്തിയ ഇടംകാലന്‍ ഷോട്ടും ഓക്കാവോയുടെ കരുത്തിന് മുന്നില്‍ നിഷ്പ്രഭം. 35-ാം മിനിറ്റില്‍ ഫ്രെഡിന്റെ ഹെഡ്ഡറും 44-ാം മിനിറ്റില്‍ പൗളിഞ്ഞോയുടെ വലംകാലന്‍ ഷോട്ടും മെക്സിക്കോയുടെ വീരനായകന് മുന്നില്‍ വിഫലമായി.
പിന്നീട് 63-ാം മിനിറ്റിലായിരുന്നു ഒക്കാവോയുടെ അടുത്ത സേവ്. വലതു പോസ്റ്റിനടുത്ത് കിട്ടിയ പന്ത് ആദ്യം നെഞ്ചിലെടുത്ത് വരുതിയിലാക്കിശേഷം ക്ലോസ്‌റേഞ്ചില്‍ നിന്ന് നെയ്‌മര്‍ ബുള്ളറ്റ് ഷോട്ട് തൊടുക്കുമ്പോള്‍ ഗ്യാലറി ഗോളെന്നുറപ്പിച്ച് ആര്‍ത്തുവിളിച്ചു. പക്ഷേ, കൃത്യമായ പൊസിഷനില്‍ നിന്ന ഒക്കാവോ ആ തീയുണ്ട നെഞ്ചുകൊണ്ട് തടുത്തിട്ടു. അടുത്തത് ഇതിലും മികച്ചൊരു അവസരമായിരുന്നു. 69-ാം മിനിറ്റില്‍ ജോ കൊടുത്ത പാസ് ആദ്യം നെയ്‌മര്‍ തൊടുത്തപ്പോഴും ഒക്കാവോ മുന്നില്‍ മതില്‍ തീര്‍ത്തു. പോസ്റ്റിന് അരുകില്‍ നിന്ന് ആല്‍വസ് വീണ്ടും പന്ത് വലയിലേയ്‌ക്ക് പായിച്ചെങ്കിലും ഒക്കാവോക്ക് മുന്നില്‍ വിലപ്പോയില്ല. അവസാനം 85-ാം മിനിറ്റില്‍ ക്ലോസ്‌റേഞ്ചില്‍ നിന്ന് ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ ഹെഡ്ഡര്‍ നിര്‍വീര്യമാക്കുമ്പോള്‍ ഒക്കാവോ ഉറക്കെ പ്രഖ്യാപിച്ചു ഇതു തന്റെ ദിവസമെന്ന്. പിഴവുകള്‍ അന്യമായ ദിനം.
ഒക്കാവോ മാത്രമല്ല, തുടര്‍ച്ചയായ നാലാം ലോകകപ്പിലും ടീമിന്റെ ക്യാപ്റ്റനായ റാഫേല്‍ മാര്‍ക്വേസ് നയിച്ച മെക്സിക്കന്‍ പ്രതിരോധത്തെയും ബ്രസീലിന് അത്രയെളുപ്പം ഭേദിക്കാനായില്ല. നെയ്‌മറുടെയും മറ്റും ഒറ്റയാള്‍ നീക്കങ്ങള്‍ മാത്രമല്ല, മൈതാനത്തിന് കുറുകെ പറന്ന ക്രോസുകളുടെയും വഴി മുടക്കാന്‍ മാര്‍ക്വേസും ഫ്രാന്‍സിസ്കോ റോഡ്രിഗസുമെല്ലാം സദാ സജ്ജരായി നില്‍പ്പുണ്ടായിരുന്നു.
കരുതുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല പോരാട്ടം. ബ്രസീലിന്റെ വെടിയുണ്ടകണക്കെയുള്ള ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ മെക്സിക്കോയ്‌ക്കും കഴിഞ്ഞു. ജിയോവാനി ഡോസ് സാന്റോസും പെരാല്‍റ്റയും വാസ്ക്വേസും ഹെരേരയും റോഡ്രിഗസും ഗ്വര്‍ഡാഡോയും ഉള്‍പ്പെട്ട മെക്സിക്കന്‍ നിര 13 തവണയാണ് ബ്രസീലിയന്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചത്. എന്നാല്‍ ജൂലിയോ സെസാറിന്റെയും പ്രതിരോധനിരയും അവസരോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവായി. തുടക്കത്തില്‍ നല്ലനീക്കങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ പാടുപെട്ട മെക്സിക്കോ ലോങ്ങ് റേഞ്ചുകളെയാണ് ആശ്രയിച്ചത്.
പ്രതിരോധിക്കുകയും തക്കംകിട്ടുമ്പോള്‍ വേഗമാര്‍ന്ന പ്രത്യാക്രമണങ്ങള്‍ നടത്തുകയും ചെയ്യുക എന്നതായിരുന്നു കാനറികള്‍ക്കെതിരായ മെക്സിക്കന്‍ തന്ത്രം. പെരാല്‍റ്റയുടെയും സാന്റോസിന്റെയും ചില മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ ബ്രസീലിന് അത്യധ്വാനം ചെയ്യേണ്ടിവന്നു. കളി 50 മിനിറ്റ് പിന്നിട്ടതോടെയാണ് മെക്സിക്കോയുടെ വിധം മാറിയത്. പിന്നീടുള്ള 15 മിനിറ്റ് അവര്‍ ആതിഥേയരെ ശരിക്കും വെള്ളംകുടിപ്പിച്ചു. ആസമയം മഞ്ഞപ്പട തീര്‍ത്തും താളംനഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിന്റെ ബാക്കിപത്രമെന്നോണം അവസാന സെക്കന്റ് വരെ മെക്സിക്കോ ഇരമ്പിക്കളിച്ചു. തൊണ്ണൂറാം മിനിറ്റില്‍ ഗ്വാര്‍ഡാഡോയും ഇഞ്ചുറി ടൈമില്‍ ഹെര്‍ണാണ്ടസും ഗോളിനടുത്തുവരെ എത്തിയെങ്കിലും ഭാഗ്യം ബ്രസീലിനൊപ്പം നിന്നു. ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും നാലു പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.
ആദ്യ കളിയില്‍ നിറംമങ്ങിയ ഹള്‍ക്കിന് പകരം റാമിറസിനെയാണ് ബ്രസീല്‍ കോച്ച് സ്കൊളാരി വലതുവിംഗില്‍ വിന്യസിച്ചത്. ഒരു മിഡ്ഫീല്‍ഡ് ജനറല്‍ ഇല്ലാതെപോയതാണ് ബ്രസീലിയന്‍ ആക്രമണത്തിന്റെ മുനയൊടിച്ചത്. പിന്‍നിരയില്‍ നിന്ന് കിട്ടുന്ന പന്ത് പാര്‍ശ്വങ്ങളിലൂടെ മിന്നല്‍വേഗത്തിലെത്തിക്കുന്ന പതിവ് പരിപാടി തന്നെയായിരുന്നു മെക്സിക്കോക്കെതിരെയും ബ്രസീലിന്റെ ആയുധം. മൈതാനമധ്യത്തിലൂടെ മുന്നേറാന്‍ നെയ്‌മറുടെ ഡ്രിബ്ലിങ് പാടവം തന്നെയായിരുന്നു പ്രധാന ആശ്രയം. പക്ഷേ, ഇതുകൊണ്ടുമാത്രം മെക്സിക്കന്‍ പ്രതിരോധത്തിലേക്ക് നൂണ്ടുകയറാന്‍ സ്കോളാരിയുടെ ടീമിന് കഴിഞ്ഞില്ല.
















