പാരീസ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഫ്രഞ്ച് പട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് ജമൈക്കയാണ് ഫ്രാന്‍സിന് മുന്നില്‍ മുട്ടുകുത്തിയത്. പരിക്കേറ്റ് പുറത്തായ സൂപ്പര്‍താരം ഫ്രാങ്ക് റിബറിയുടെ അഭാവത്തില്‍ കരിം ബെന്‍സേമ, ബ്ലെയ്സ് മാറ്റ്യുഡി, ഗ്രീസ്മെന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഫ്രഞ്ച് പടക്ക് അവസാന പോരാട്ടത്തില്‍ ഗംഭീര വിജയം നേടിക്കൊടുത്തത്. മൂന്നുതാരങ്ങളും രണ്ട് ഗോളുകള്‍ വീതം സ്വന്തമാക്കി.
മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് ഫ്രാന്‍സ് ആദ്യഗോള്‍ നേടിയത്. ഒളിവര്‍ ഗിറൗഡ് തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് യോഹന്‍ കബായെ വലംകാലുകൊണ്ട് ജമൈക്ക വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനുശേഷം ഫ്രാന്‍സ് രണ്ടാം ഗോളും നേടി. കരിം ബെന്‍സേമയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ബ്ലെയ്സ് മാറ്റ്യൂഡി പായിച്ച ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി. പിന്നീട് 37-ാം മിനിറ്റിലാണ് ഫ്രഞ്ച് പട മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. മാത്യു വാല്‍ബുനേയുടെ പാസില്‍ നിന്ന് കരിം ബെന്‍സേമ ബോക്സിന്റെ ഇടതുവശത്തുനിന്ന് പായിച്ച ഷോട്ടാണ് ജമൈക്കന്‍ വലയില്‍ കയറിയത്. തൊട്ടുപിന്നാലെ ഒളിവര്‍ ഗിറൗഡിന്റെ ഷോട്ട് ജമൈക്കന്‍ ഗോളി കുത്തിയകറ്റി. ആദ്യപകുതിയില്‍ ഫ്രാന്‍സ് 3-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിലാണ് ഫ്രാന്‍സ് കൂടുതല്‍ ആക്രമണകാരികളായത്. അഞ്ച് ഗോളുകളാണ് അവര്‍ എതിര്‍ പോസ്റ്റില്‍ അടിച്ചുകയറ്റിയത്. 53-ാം മിനിറ്റില്‍ കരിം ബെന്‍സേമയുടെ പാസില്‍ നിന്ന് ഒളിവര്‍ ഗിറൗഡ് ഫ്രാന്‍സിനായി നാലാം ഗോള്‍ നേടി. പിന്നീട് പാട്രിക് എവ്‌റയും ഒളിവര്‍ ഗിറൗഡും റാഫേല്‍ വാര്‍നെയും അവസരങ്ങള്‍ പാഴാക്കിയ ശേഷം 63-ാം മിനിറ്റില്‍ ഫ്രഞ്ച് പട അഞ്ചാം ഗോളും സ്വന്തമാക്കി. ബ്ലെയ്സ് മാറ്റ്യൂഡിയുടെ പാസ് സ്വീകരിച്ച് ബെന്‍സേമയാണ് തന്റെ രണ്ടാം ഗോളും ടീമിന്റെ അഞ്ചാം ഗോളും നേടിയത്. രണ്ട് മിനിറ്റിനുശേഷം ആറാം ഗോളും ഫ്രാന്‍സ് നേടി. പാട്രിസ് എവ്‌റയുടെ പാസില്‍ നിന്ന് ബ്ലെയ്സ് മാറ്റ്യൂഡിയാണ് ലക്ഷ്യം കണ്ടത്. പിന്നീട് 77, 89 മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ ഗ്രിസ്മെനും രണ്ട് തവണ ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പ് ഇയില്‍ ഹോണ്ടുറാസ്, സ്വിറ്റ്സര്‍ലന്റ്, ഇക്വഡോര്‍ എന്നിവരുമായാണ് ഫ്രാന്‍സ് ലോകകപ്പില്‍ കളിക്കുക. ഫ്രാന്‍സിന്റെ ആദ്യ പോരാട്ടം 15ന് ഹോണ്ടുറാസുമായാണ്.
മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ഇറാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ട്രിനിഡാഡ് ആന്റ് ടുബാഗോയെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷം ഇറാന്റെ ആദ്യ വിജയമാണിത്. മറ്റൊരു മത്സരത്തില്‍ അല്‍ബേനിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സാന്‍മരിനോയെ കീഴടക്കി.
















