മ്യൂണിക്ക്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ കരുത്തരായ ജര്‍മ്മനിയും ഏഷ്യന്‍ കരുത്തരായ ജപ്പാനും ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയും ഗംഭീര വിജയം സ്വന്തമാക്കിയപ്പോള്‍ ബ്രസീലും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ പോര്‍ച്ചുഗലും നേരിയ വിജയം സ്വന്തമാക്കി.
സാവോപോളോയില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ കഷ്ടിച്ചാണ് മറികടന്നത്. കരുത്തുറ്റ പ്രതിരോധം കെട്ടിയുയര്‍ത്തിയ സെര്‍ബിയന്‍ പ്രതിരോധത്തിന് മുന്നില്‍ വിറച്ചുപോയ കാനറില്‍ 58-ാം മിനിറ്റില്‍ ഫ്രെഡ് നേടിയ ഏക ഗോളിനാണ് എതിരാളികളെ കീഴടക്കിയത്. നെയ്മറും ഓസ്കറും പൗളീഞ്ഞോയും ഹള്‍ക്കും ഡേവിഡ് ലൂയിസുമെല്ലാം അണിനിരന്ന ബ്രസീലിയന്‍ താരനിര സെര്‍ബിയന്‍ ഗോള്‍മുഖത്തേക്ക് 14 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും മൂന്നെണ്ണം മാത്രമാണ് വലലക്ഷ്യമാക്കി പറന്നത്. ബാക്കിയെല്ലാം സെര്‍ബിയന്‍ പ്രതിരോധത്തില്‍ത്തട്ടി തകരുകയായിരുന്നു.
അതേസമയം മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് തങ്ങളുടെ അവസാന സന്നാഹപോരാട്ടത്തില്‍ അര്‍മേനിയയെ തകര്‍ത്ത് ഉജ്ജ്വല വിജയം നേടിയത്. എന്നാല്‍ മത്സരത്തിനിടെ ജര്‍മ്മനിയുടെ മാര്‍ക്കോ റൂസ് പരിക്കേറ്റ് പുറത്തുപോയത് അവര്‍ക്ക് കനത്ത തിരിച്ചടിയായി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമാണ് ജര്‍മ്മനി ആറ് ഗോളുകളും എതിര്‍വലയില്‍ നിക്ഷേപിച്ചത്. ജര്‍മ്മനിക്കുവേണ്ടി 52-ാം മിനിറ്റില്‍ ആന്ദ്രെ ഷര്ലും 71-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പൊഡോള്‍സ്കിയും 73-ാം മിനിറ്റില്‍ ബെനഡിക്ട് ഹൗഡസും മുള്ളര്‍ക്ക് പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍താരം മിറോസ്ലാവ് ക്ലോസെയും 82, 89 മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ മരിയോ ഗോട്സെയും ജര്‍മ്മനിക്കായി എതിര് വല ചലിപ്പിച്ചു.
അര്‍മേനിയയുടെ ആശ്വാസഗോള്‍ 69-ാം മിനിറ്റില്‍ മകിട്രയാന് പെനാല്‍റ്റിയിലൂടെ നേടി. ഇന്നലെ ഗോള്‍ നേടിയതോടെ മിറോസ്ലാവ് ക്ലോസെ ജര്‍മ്മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി. 68 ഗോളുകള്‍ നേടിയ ഗെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് 35കാരനായ ക്ലോസെ മറികടന്നത്. 132-ാം മത്സരത്തിലാണ് ക്ലോസെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ 68 ഗോള്‍ നേടാന്‍ മുള്ളര്‍ക്ക് വേണ്ടി വന്നത് 62 മത്സരങ്ങള്‍ മാത്രം.
ലോകകപ്പിന് യോഗ്യത നേടിയ രണ്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ മറ്റൊരു സന്നാഹ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ അഭാവത്തിലും പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കി. മെക്സിക്കോയാണ് 1-0ന് പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടത്. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ബ്രൂണോ ആല്‍വസാണ് ഹെഡ്ഡറിലൂടെ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ജപ്പാന് സാംബിയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു ജപ്പാന് വിജയത്തിലേക്ക് കുതിച്ചത്. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് യോഷിതോ ഒകുബോ നേടിയ ഗോളിലൂടെയാണ് ജപ്പാന് വിജയം സ്വന്തമാക്കിയത്. 9-ാം മിനിറ്റില്‍ കടോംഗോയും 29-ാം മിനിറ്റില്‍ സിന്കാലയും ഗോളുകള്‍ നേടിയതോടെ സാംബിയ 2-0ന് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ജപ്പാന് 40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി കീസുകി ഹോണ്ടയിലൂടെ ആദ്യ ഗോള്‍ മടക്കി. പിന്നീട് 73-ാം മിനിറ്റില്‍ കഗാവയും ലക്ഷ്യം കണ്ടതോടെ 2-2 എന്ന നിലയിലായി. രണ്ട് മിനിറ്റിനുശേഷം മറ്റൊരു തകര്‍പ്പന്‍ ഗോളിലൂടെ ഹോണ്ട ജപ്പാനെ മുന്നിലെത്തിച്ചു. എന്നാല്‍ 89-ാം മിനിറ്റില്‍ മുസോണ്ടയിലൂടെ സാംബിയ സമനില നേടിയെങ്കിലും ഇഞ്ച്വറി സമയത്തിന്റെ ആദ്യമിനിറ്റില്‍ യോഷിതോ ഒകുബോ നേടിയ നല്ലൊരു ഗോളിലൂടെ ജപ്പാന് വിജയം പിടിച്ചെടുത്തു.
മറ്റൊരു മത്സരത്തില്‍ 58-ാം മിനിറ്റില്‍ നികിക ജെലാവിക്ക് നേടിയ ഗോളിലൂടെ ക്രൊയേഷ്യ ഓസ്ട്രേലിയയെ കീഴടക്കി. ജോര്‍ദാനെതിരെ നടന്ന മത്സരത്തില്‍ കൊളംബിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. 42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോഡ്രിഗസും 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്വാഡ്രാഡോയും 89-ാം മിനിറ്റില്‍ ഗ്വാറിനുമാണ് കൊളംബിയയുടെ ഗോളുകള്‍ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ഗ്രീസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബൊളീവിയയെ കീഴടക്കി. ഗ്രീസിന് വേണ്ടി പനാജിയോട്ടിസ് കോനെയും കോസ്റ്റാസ് കസ്റ്റോറാനിസും ഗോളുകള്‍ നേടിയപ്പോള്‍ ബൊളീവിയയുടെ ആശ്വാസഗോള്‍ നേടിയത് കാര്‍ഡോസയാണ്. മറ്റ് മത്സരങ്ങളില്‍ റഷ്യ 2-0ന് മൊറാക്കോയെയും പോളണ്ട് 2-1ന് ലിത്വാനിയയെയും പരാജയപ്പെടുത്തിയപ്പോള്‍ കോസ്റ്ററിക്ക-അയര്‍ലന്റ് പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു.
















