ന്യൂദല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതുവഴി ജമ്മുകാശ്മീരിന് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിച്ചതെന്ന് വ്യക്തമാകാന്‍ ചര്‍ച്ചകള്‍ സഹായിക്കും. ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ വകുപ്പാണെന്നാണ് ചര്‍ച്ചകളിലൂടെ വ്യക്തമാകുന്നതെങ്കില്‍ 370-ാം വകുപ്പ് തുടരേണ്ടതാണ്. അല്ലെങ്കില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുകയെങ്കിലും ചെയ്യണം, മുസ്ലിം ജാഗരണ്‍ മഞ്ച് മാര്‍ഗ്ഗദര്‍ശക് കൂടിയായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വകുപ്പ് മാത്രമാണ് ആര്‍ട്ടിക്കിള്‍ 370. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതു തുടരുന്നത് പുനഃപരിശോധിക്കേണ്ടതാണ്. രാജ്യത്തിന്റെ പൊതുവായ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാണോ ഈ വകുപ്പെന്നതാണ് പരിശോധിക്കേണ്ടത്. വകുപ്പിന്റെ പ്രയോജനങ്ങളും കുറവുകളും രാജ്യത്തെ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. താല്ക്കാലിയമായുണ്ടാക്കിയ നിയമം ഇത്രവര്‍ഷങ്ങള്‍ക്ക് ശേഷവും തുടരുന്നത് ശരിയല്ല. നിയമം അനാവശ്യമാണെങ്കില്‍ ഉപേക്ഷിക്കുകയും ആവശ്യമാണെങ്കില്‍ സ്ഥിരമായ നിയമമാക്കുകയും ചെയ്യണം. എന്തുകൊണ്ടാണ് രാജ്യത്തെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയമത്തെ സ്ഥിരമാക്കാന്‍ ശ്രമിക്കാതിരുന്നത്, ഇന്ദ്രേഷ്കുമാര് ചോദിച്ചു.
ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിശദമായ ചര്‍ച്ചയ്ക്ക് ആര്‍എസ്എസ് തയ്യാറാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അതിനു തയ്യാറാവാത്തത്. ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതു മൂലം രാജ്യത്തിനുണ്ടായിട്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ട യഥാര്‍ത്ഥ സാഹചര്യമാണ് ഇപ്പോഴുള്ളത്. വകുപ്പിന്റെ നേട്ടങ്ങളെപ്പറ്റി ജനങ്ങളോട് യാതൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്നും ഇന്ദ്രേഷ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: